ക്രിസ്തുമസിന്റെ ആഘോഷങ്ങളെല്ലാം എപ്പോഴേ
തുടങ്ങിക്കഴിഞ്ഞു. സന്ധ്യകളില്‍ ഉമ്മറപ്പടിയില്‍ തൂക്കിയ നക്ഷത്രങ്ങളുടെ
വെളിച്ചത്തില്‍ ഒരു തിരുരൂപം പിറവി കാത്തിരിക്കുന്നു. ആഘോഷിക്കാന്‍
മലയാളിക്കെന്നും കൊതിയാണ്. അതു നാട്ടിലാണെങ്കിലും വിദേശത്താണെങ്കിലും.
ഒരുപക്ഷേ നാട്ടിലുള്ളവരേക്കാള്‍ ആഘോഷങ്ങളെ ആസ്വദിക്കുന്നത് പ്രവാസികളായ
മലയാളികള്‍ തന്നെയാകും. കാരണം നാടുവിട്ടു പോയതിന്റെ സങ്കടങ്ങളിലേയ്ക്കു
ചേര്‍ത്തുവയ്ക്കലിന്റെ മധുരമൊരുക്കുകയാണ് അവര്‍. അതു ക്രിസ്തുമസ് ആയാലും
ഓണം ആയാലും പ്രവാസികള്‍ക്ക് അങ്ങനെയാണ്. എങ്ങനെയാണ് പ്രവാസി സ്ത്രീകള്‍
അവരുടെ ആഘോഷങ്ങള്‍ ആസ്വദിക്കുന്നത്? കുട്ടിക്കാലത്തെ അമ്മയോര്‍മ്മകളില്‍
എപ്പോഴെങ്കിലും അവര്‍ പതറിപ്പോയിട്ടുണ്ടാകില്ലേ? നാട്ടിന്‍പുറത്തെ
ക്രിസ്തുമസ് ആഘോഷങ്ങളില്‍ ചൂരുകളിലേയ്ക്ക് ഒതുങ്ങാന്‍ അവര്‍
ആഗ്രഹിക്കാറുണ്ടോ?
പ്രവാസികളായ എഴുത്തുകാരികള്‍ ക്രിസ്തുമസിന്റെ ഓര്‍മ്മകളും പ്രവാസ ആഘോഷങ്ങളും പങ്കു വയ്ക്കുന്നു:
അമേരിക്കയിലെ ടെക്‌സസില്‍ ജീവിക്കുന്ന മീനു മാത്യുവിന് എഴുത്തെന്നത്
ജീവിതത്തോട് അത്രയും ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ്. പ്രവാസി മലയാളി
ഗ്രൂപ്പുകളില്‍ സജീവ സാന്നിധ്യമായ മീനു ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍
എഴുതാറുണ്ട്. അമേരിക്കയില്‍ ആഴ്ചകള്‍ക്കു മുന്‍പ് തന്നെ ക്രിസ്തുമസ്
ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നു മീനു
ഓര്‍മ്മപ്പെടുത്തുന്നു.
എങ്ങനെയാണ് അമേരിക്കയില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍
എങ്ങും തിരക്കോട് തിരക്ക്. ഷോപ്പിങ്ങിനു ഇനി ദിവസങ്ങളേയുള്ളൂവെന്ന്
ചാനലുകാര്‍ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു. പരസ്യങ്ങളില്‍ ജിങ്കിള്‍
ബെല്‍സും ഫസ്റ്റ് ഡേ ഓഫ് ക്രിസ്തുമസ്സും പൊടിപൊടിക്കുന്നു. പള്ളിയില്‍
പോകുന്ന മലയാളികളുടെ വീട്ടില്‍ ശനിയും ഞായറും കരോള്‍ക്കമ്മറ്റിക്കാരുടെ
കയറിയിറക്കം. മിക്ക ശനി, ഞായര്‍ സന്ധ്യകളിലും പാര്‍ട്ടികള്‍,അങ്ങിനെ
നിറപ്പകിട്ടാര്‍ന്ന കുറെ ദിവസങ്ങള്‍ ക്രിസ്തുമസ് സമ്മാനിക്കുന്നുണ്ട്.
ക്രിസ്തുമസ് പ്രഭ
സന്ധ്യാ നേരത്ത് നവവധുക്കളെ പോലെ പൊന്നില്‍ കുളിച്ചു നില്‍ക്കുന്ന
വീടുകള്‍.വെള്ളിയും സ്വര്‍ണ്ണവും നിറമുള്ള ഐസിക്കിള്‍ ലൈറ്റുകളും മഴവില്‍
വര്‍ണ്ണത്തിലുള്ള പല വര്‍ണ്ണ അലുക്കുകളും ആണ് കുറെ വര്‍ഷങ്ങളായി
അലങ്കാരങ്ങളില്‍ പ്രധാനം. ചിലര്‍ വീടിനു ലൈറ്റുകള്‍കൊണ്ട് ഒരു ഔട്ട്‌ലൈന്‍
തന്നെ കൊടുക്കാറുണ്ട്. ചിലര്‍ മാലാഖാമാരുടെയും ഉണ്ണീശോയുടെയും
കട്ടൗട്ടുകള്‍ കൊണ്ട് ഫ്രന്റ്‌യാര്‍ഡില്‍ പുല്‍ക്കൊടുകള്‍
അലങ്കരിക്കുമ്പോള്‍ മറ്റു ചിലര്‍ സാന്റാക്ലോസ്സിനെയും റെയിന്‍ഡീയറിനെയും
ചുവന്ന മൂക്കുള്ള റുഡോള്‍ഫിനെയും (rudolf ), മഞ്ഞു മനുഷ്യനെയും കൊണ്ട്
അലങ്കാരങ്ങള്‍ നടത്തുന്നു. പൈന്‍ മരച്ചില്ലകളോ ഉണങ്ങിയ പുഷ്പ്പപങ്ങളോ
ചില്ലകളോ കൊണ്ടുണ്ടാക്കുന്ന മനോഹരമായ പൂച്ചക്രങ്ങളോ കൊണ്ട് വീടുകളുടെ
വാതിലുകള്‍ മനോഹരമാക്കുന്നു. ഭൂരിപക്ഷവും അലങ്കാരങ്ങള്‍ കൊണ്ട് ക്രിസ്തുമസ്
മതിമറന്ന് ആഘോഷിക്കുമ്പോള്‍ ഒരു കുഞ്ഞു നക്ഷത്രംപോലുമിടാതെ ക്രിസ്തുമസ്സ്
ആഘോഷിക്കുന്നത്. വീട്ടില്‍ ധാരാളം കുട്ടികളുള്ളവരാണ്
അലങ്കാരപ്പണികള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കുക.
ആദ്യകാലത്തെ അത്ഭുതം
അമേരിക്കയില്‍ വന്ന ആദ്യകാലങ്ങളിലെല്ലാം ഇവിടുത്തെ ക്രിസ്തുമസ് ആചാരങ്ങളും
അലങ്കാരങ്ങളും വലിയ കൗതുകം ഉണ്ടാക്കിയിരുന്നു. കൃത്രിമമായി നിര്‍മ്മിച്ച
ക്രിസ്തുമസ് ട്രീ, കടകളിലെയും വീടുകളിലെയും ഡെക്കറേഷനുകള്‍!, സമ്മാനങ്ങള്‍
വാങ്ങാന്‍ ഓടിനടക്കുന്ന ആളുകളുടെ തിരക്കുകള്‍. തണുപ്പിലും മഞ്ഞിലും നിന്ന്
മെറി ക്രിസ്മസ് പറയുന്ന സാല്‍വേഷന്‍ ആര്‍മിക്കാര്‍ എല്ലാം എല്ലാം എന്നെ
അത്ഭുതപ്പെടുത്താറുണ്ടായിരുന്നു. നാട്ടിലേതിനേക്കാള്‍ ആഘോഷങ്ങളും
പാര്‍ട്ടികളും കൂട്ടായ്മകളും എല്ലാം അമേരിക്കയില്‍ തന്നെ. ഡാലസ്സിലെ ഡൗണ്‍
ടൗണില്‍ ക്രിസ്തുമസ് വിളക്കുകള്‍ കാണാന്‍ പോകുന്നതും പള്ളിക്കാരുടെ കൂടെ
കരോള്‍ പാടാന്‍ പോകുന്നതും ക്രിസ്തുമസ് ആഘോഷത്തിനു പാട്ട് പാടാന്‍
കൂട്ടുകാരുമായി പോകുന്നതും എല്ലാം ഇഷ്ട്ടമായിരുന്നു..
നാടിന്റെ ഓര്‍മ്മകള്‍
ഇടയ്‌ക്കൊക്കെ പള്ളം എന്ന കൊച്ചുഗ്രാമവും എന്റെ പ്രിയപ്പെട്ടവരും
ഇടവകപ്പള്ളിയും മനസ്സിലേയ്ക്ക് ഒരു ചെറുനൊമ്പരത്തോടെ എത്തി നോക്കിയിരുന്നു .
ഡിസംബറിലെ ചെറു കുളിരുള്ള തണുപ്പില്‍ വെളുപ്പിനെ പള്ളിയില്‍ ക്രിസ്തുമസ്
കുര്‍ബാനായ്ക്കു പോകുന്നതും കുരുത്തോല കത്തിക്കുന്നതും അന്നുണ്ടായിരുന്ന
ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബുകാര്‍ കാരോള്‍ പാടാന്‍ വരുന്നതും
തലേദിവസം അപ്പം കുഴയ്ക്കാന്‍ കൊണ്ടുവരുന്ന മധുരക്കള്ളില്‍ നിന്നും ഒരല്‍പം
കട്ടുകുടിക്കുന്നതും എല്ലാവരുമൊന്നിച്ചു, കമ്പിത്തിരിയും മത്താപ്പും
കത്തിക്കുന്നതും, എല്ലാം ഓര്‍മ്മയിലുണ്ട്.
ചെറുപ്പത്തില്‍ ക്രിസ്തുമസ്സിനു ഒന്നോ രണ്ടോ ആഴ്ച മുന്‍പ് അപ്പന്‍
തിണ്ണയില്‍ ഒരു സ്റ്റാറിടും. ഞങ്ങള്‍ കുട്ടികള്‍ ക്രിസ്തുമസ് കാര്‍ഡുകള്‍
ദൂരെയുള്ള ബന്ധുക്കള്‍ക്കും കുടുംബ സുഹൃത്തുക്കള്‍ക്കും അയയ്ക്കും. അന്ന്
അമേരിക്കയിലുള്ള അമ്മയുടെ സഹോദരിമാരുടെ ഫോറിന്‍ മണമുള്ള ക്രിസ്തുമസ്
കാര്‍ഡുകള്‍ വരുമ്പോള്‍ അയല്‍വക്കത്തെ കൂട്ടുകാരെയെല്ലാം വലിയ ഗമയോടെ
കാണിക്കും.
ക്രിസ്തുമസ്സിനു തലേദിവസമാണ് ട്രീ കൊണ്ടു വരുന്നത്.ഞങ്ങളുടെ അകന്ന
ബന്ധുക്കളായ വടക്കേ പറമ്പിക്കാരുടെ ബംഗ്ലാവില്‍ അന്നു ധാരാളം
ചൂളമരങ്ങളുണ്ട്. അപ്പന്‍ എന്നെയും സഹോദരനെയും കൂട്ടി പോയി ചൂളമരത്തിന്റെ
വലിയ ഒരു ശാഖ വെട്ടിക്കൊണ്ടു വരും. വരുന്ന വഴി കടക്കാരന്‍ തങ്കച്ചന്റെ
കടയില്‍ നിന്നും കുറച്ചു ബലൂണുകളും, അലുക്കഴ പോലുള്ള തോരണങ്ങളും, കുറെ
പടക്കങ്ങളും വാങ്ങും.
പഴയതും ആ വര്‍ഷം കിട്ടിയതും ആയ ക്രിസ്തുമസ് കാര്‍ഡുകള്‍ എല്ലാം നൂലില്‍
കെട്ടി, ക്രിസ്തുമസ് ട്രീ അലങ്കരിക്കും. ട്രീ മുറ്റത്തിന്റെ നടുക്കാണ്
നാട്ടുന്നത്...ക്രിസ്തുമസിനു എന്നുപറഞ്ഞു ആരും സമ്മാനങ്ങള്‍ തന്നതായോ
പുതുവസ്ത്രങ്ങള്‍ വാങ്ങിയതായോ എനിക്കോര്‍മ്മയില്ല. വലിയപ്പച്ചന്‍
ആരുടെയെങ്കിലും കയ്യില്‍ രണ്ടു താറാവിനെയോ പഴുക്കാറായ ഒരു ഏത്തക്കുലയോ
ആട്ടിയ വെളിച്ചെണ്ണയോ കൊടുത്തു വിടും. ആട്ടിറച്ചി, പന്നിയിറച്ചി, ഇവ
അപ്പന്‍ തലേ ദിവസം ആളെ വിട്ടു വാങ്ങിപ്പിക്കും.പതിവു പോലെ ഗോപിച്ചേട്ടന്‍
കള്ളൂ കുടവും ഒന്നോ രണ്ടോ കുപ്പി മധുരക്കള്ളുമായി വരും. പലഹാരങ്ങള്‍
ഉണ്ടാക്കാനുള്ള പച്ചരി ആഴ്ചകള്‍ക്കു മുമ്പ് വറുത്തു പൊടിച്ചു
വെച്ചിരിക്കും. വട്ടയപ്പം,ചുരുട്ട്,അച്ചപ്പം,കുഴലപ്പം തുടങ്ങി സുറിയാനി
ക്രിസ്ത്യാനികളുടെ തനതായ പലഹാരങ്ങളെല്ലാം ക്രിസ്തുമസ് സമയത്തു കാണും.
വിരുന്നുകാരുടെയും വീട്ടുകാരുടെയും ബഹളമാണ് ആ സമയങ്ങളില്‍.
അന്ന് ഓര്‍ത്തോഡോക്‌സുകാര്‍ക്ക് വെളുപ്പിനെ രണ്ടു മണിക്കാണ് പള്ളിയില്‍
ക്രിസ്തുമസ്സ് ശുശ്രൂഷ. തലേ വര്‍ഷം ഒശാനയ്ക്കു കിട്ടിയ കുരുത്തോലയുമായാണ്
പള്ളിയില്‍ പോകേണ്ടത്. പള്ളി മുറ്റത്തു കരിയില കൂട്ടി കത്തിക്കുന്ന
തീയിലേക്ക് ഈ പഴയ കുരുത്തോലകള്‍ വലിച്ചെറിയും. ഉറക്കം തൂങ്ങിയാണ്
കുട്ടികള്‍ കുര്‍ബാനയില്‍ പങ്കെടുക്കുന്നത്. അഞ്ചു മണിയോടെ വലിയ കതിനാവെടി
മുഴങ്ങുമ്പോള്‍ എല്ലാവരും ഉറക്കം ഉണരും.
ക്രിസ്തുമസ് കേക്ക്
ക്രിസ്തുമസിനു ഒരാഴ്ച മുന്‍പായി അമ്മയ്ക്കു ചില ഷോപ്പിങ്ങുകള്‍ ഉണ്ട്. അത്
കളരിക്കല്‍ ബാസാറില്‍ നിന്നോ ബെസ്റ്റ് ബേക്കറിയില്‍ നിന്നോ മറ്റോ ആവും
അന്നു മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകള്‍ കേരളത്തിലില്ലല്ലോ.
കേക്കുണ്ടാക്കാനുള്ള ഉണക്ക മുന്തിരി, ഈന്തപ്പഴം,കശുവണ്ടിപ്പരിപ്പ്,
പഞ്ചസാരപ്പാനിയില്‍ വിളയിച്ച ചെറിപ്പഴം,വാനില എസ്സന്‍സ് എന്നിവയാണ്
ബേക്കേറിയില്‍ നിന്നും വാങ്ങുക. ഉണക്കപ്പഴങ്ങള്‍ കുതിര്‍ക്കുന്നതിനു
ബ്രാണ്ടിയാണ് ഉത്തമം.ആ പേരില്‍ ഒരു പുത്തന്‍ ബ്രണ്ടിക്കുപ്പി അമ്മ പറഞ്ഞു
എന്ന പേരില്‍ അപ്പനു വാങ്ങുകയും ചെയ്യാം. ഉണക്കപ്പഴങ്ങള്‍ അരിഞ്ഞു
കൊടുക്കുന്നത് എന്റെ ജോലിയാണ് ഞാന്‍ അതു ഭംഗിയായി നിര്‍വ്വഹിക്കും പക്ഷെ
അരിയുന്നു എന്ന പേരില്‍ പകുതി പഴങ്ങളും എന്റെ വായിലേക്ക് പോകുന്നത്
കാണുമ്പോള്‍ അമ്മ വഴക്കുപറയും. ബ്രാണ്ടിയില്‍ കുതിര്‍ത്തു വെയ്ക്കുന്ന
പഴങ്ങള്‍ ഒരാഴ്ച കഴിയുമ്പോഴാണ് കേക്കുണ്ടാക്കാന്‍ പാകമാവുക. അതിനിടയില്‍
മൂടി തുറന്നു നോക്കാന്‍ പോലും ആരെയും അനുവദിക്കില്ല. അമ്മയ്ക്കവധിയുള്ള
ശനിയാഴ്ചകളിലാണ് കേക്കുണ്ടാക്കുന്നത്.
ഇന്നു ഞാന്‍ ക്രിസ്തുമസ് കേക്കുണ്ടാക്കുമ്പോള്‍ എന്റെ ഇരട്ട സഹായികള്‍ കൂടെ
കൂടും. അന്നു ഞാന്‍ ചെയ്തതു പോലെ, കണ്ണു തെറ്റിയാല്‍ കേക്കിന്റെകൂട്ട്
വായിലിടാന്‍ അവരും മത്സരിയ്ക്കും. കൂട്ടുകള്‍ മിക്‌സ് ചെയ്യുന്ന ഫുഡ്
പ്രോസ്സസര്‍ വടിച്ചുനക്കാന്‍ അവരും കാത്തിരിക്കും.
മസ്‌കറ്റിലെ എഴുത്തുമുറികളിലിരുന്നു നിരന്തരം
നാടിനെക്കുറിച്ചും രുചിയേറിയ ഭക്ഷണങ്ങളെക്കുറിച്ചും ലേഖനങ്ങള്‍ എഴുതുന്ന
എഴുത്തുകാരിയാണ് സപ്ന അനു ബി ജോര്‍ജ്ജ്.
ക്രിസ്തുമസ് അനുഭൂതികള്‍...
ഡിസംബറിന്റെ കുളിരിനൊപ്പം എത്തുന്ന ക്രിസ്തുമസ് ആഘോഷങ്ങളുടെയും
,സമ്മാനങ്ങളുടെയും ഒരു പുതുപുത്തന്‍ അനുഭവങ്ങളുടെ കാലമാണ്. മനുഷ്യകുലത്തിനു
ലഭിച്ച ഏറ്റവും വലിയ സമ്മാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍. ഈ സദ്‌വാര്‍ത്ത
'ലോകസമാധാനത്തിന്റെ മിശ്ശിഹായുടെ ജനനം' ലോകത്തെ അറിയിക്കാന്‍
ചുമതലപ്പെട്ടവരാണ് നമ്മള്‍. സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും
ദീപശിഖയുമേന്തി ദൈവത്തിന്റെ ദൂതനായി നാം സ്വയം വരിക്കപ്പെടുന്നു.
ലോകസമാധാനത്തിനായി തന്റെ ഏകജാതനായ പുത്രനെ ഈ ലോകത്തിനു സമ്മാനിച്ച ദൈവം. ആ
ജനനത്തിന്റെ ഓര്‍മ്മ.
ഈ ഭൂമിയിലെ പ്രവാസിയായ നമ്മെ ഈ ജീവിതത്തില്‍ നിന്നും നമ്മെ നാട്ടിലേക്കു
വിളിക്കുന്ന ഒരു പ്രചോദനം ആകുന്നു നമ്മെ നയിക്കുന്ന ഭൂജാതനവന്റെ ഓര്‍മ്മ
പുതുക്കാന്‍ സഹായിക്കുന്നു. വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ക്രിസ്തുമസിനു
നാട്ടിലെത്തി ബന്ധുക്കളെയും കൂട്ടുകാരെയും വീട്ടുകാരെയെയും കണ്ടു കേട്ട്
അവര്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി ഒരു വര്‍ഷത്തെ സ്‌നേഹം മുഴുവല്‍
കോരിനിറച്ച മനസ്സുമായി തിരിച്ചു പോരാന്‍ വിധിക്കപ്പെട്ട പ്രവാസി.
ഇതിനിടയില്‍ നഷ്ടപ്പെടുന്ന ഒരു പിടി ബന്ധങ്ങള്‍, കോര്‍ത്തിണക്കി
സാഹോദര്യത്തിന്റെയും സമാധാനത്തിന്റെയും സമയം നമ്മള്‍ നേടിയെടുക്കുന്നു
ക്രിസ്തുമസ് സ്വാദ്...
ക്രിസ്സ്തുമസ് ആഘോഷത്തിനു മധുരം പകരാനായി ഒരു മാസത്തിനു മുന്‍പേ
തയ്യാറാക്കപ്പെടുന്ന ക്രിസ്തുമസ് കേക്കുകള്‍. ഉണക്കമുന്തിരിയും,
പറങ്കിയണ്ടിയും, എല്ലാംകുതിര്‍ത്തുവെച്ച് വല്യമ്മച്ചിയുടെ ആ പഴയ
കീറിപ്പറിഞ്ഞ പുസ്തകത്താളുകളില്‍ നിന്ന് ഇന്നും നാം വായിച്ചുണ്ടാക്കുന്ന,
ഞങ്ങടെ വല്യമ്മച്ചിയുടെ കേക്കിന്റെ, മധുരം ഇന്നും നാവില്‍ തുമ്പില്‍ മായാതെ
നില്‍ക്കുന്നു.പിന്നെ വീഞ്ഞ്, ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്ക്
ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു വിഭവമാണ്. വീര്യം കുറഞ്ഞ മുന്തിരിച്ചാറില്‍
നിന്നും മാത്രം ഉണ്ടാക്കിയെടുക്കുന്ന ഈ വീഞ്ഞ്. പണ്ട് ഒക്ടോബര്‍ മാസത്തില്‍
മണ്‍ഭരണികളില്‍ ചേരുവകള്‍ എല്ലാം ചേര്‍ത്തു ഭരണി മൂടിക്കെട്ടി
വെയ്ക്കുന്നു. ഡിസംബര്‍ ആദ്യ ദിവസങ്ങളില്‍ ഊട്ടിയെടുത്ത്
കുപ്പികളിലാക്കുന്ന വീഞ്ഞ് ക്രിസ്തുമസ് രാത്രിയില്‍ മാത്രമേ
തുറക്കുകയുള്ളു. പിന്നെ കുരുമുളകു തേച്ചു പൊള്ളിച്ച താറാവിറച്ചി. നല്ല
കുത്തരിയിട്ടു കുതിര്‍ത്ത് പച്ചത്തേങ്ങയും ഈസ്റ്റും
ചേര്‍ത്തരച്ചുണ്ടാക്കുന്ന പാലപ്പം. നമ്മുടെ നാട്ടിന്‍പുറത്തെ പറമ്പുകളില്‍
ഉണ്ടാകുന്ന നല്ല കൈതച്ചക്ക വിളയിച്ചതും അങ്ങനെ വിഭവങ്ങളുടെ ഒരു നീണ്ട നിര
തന്നെ കാണും.
ഓര്‍മ്മകളുടെ ഡിസംബര്‍...
രാത്രിയിലെ പള്ളിക്കുര്‍ബാനയും കഴിഞ്ഞെത്തുന്ന ബന്ധുക്കള്‍ എല്ലാവരുംകൂടി
ഒത്തുചേര്‍ന്നു. കേക്കും വീഞ്ഞും ഒരു പോലെ പകര്‍ന്നെടുത്ത് എല്ലാ
ബന്ധുക്കളും ഒത്തൊരുമിച്ച്, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം
കുറിക്കുന്നു. അന്നു എല്ലാ വീട്ടുകാരും ബന്ധുവീടുകള്‍ സന്ദര്‍ശിക്കുകയും
എല്ലാ പിണക്കങ്ങളും വിദ്വേഷങ്ങളും മറന്ന് ഒത്തുചേരുന്നു. സന്ദര്‍ശ്ശകരായി
എത്തുന്ന എല്ലാവര്‍ക്കും തന്നെ കേക്കും വീഞ്ഞും നല്‍കണം എന്നത് ഒരു ആചാരം
തന്നെയാണ്.എത്രയോ നൂറ്റാണ്ടുകളായി ഇന്നും ഒരു സ്‌നേഹത്തിന്റെയും
സമാധാനത്തിന്റെയും ഒരു സവിശേഷമായ ഒരു സമയമാണ് ഡിസംബര്‍ മാസം.
നാട്ടിലെ പള്ളിയുടെ പ്രതിഛായയില്‍ ഇവിടെ നാം കെട്ടിപ്പെടുത്ത
ആരാധനാലയങ്ങള്‍ തരുന്ന സമാധനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശങ്ങള്‍.
സഹാനുഭൂതിയുടെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍. മനുഷ്യന്‍ മനുഷ്യനെ
സ്‌നേഹിക്കാനും സഹായിക്കാനും പ്രേരിപ്പിക്കുന്ന സന്ദേശങ്ങള്‍. ഈ
മണലാരാരണ്യത്തില്‍ കുറെ നഷ്ടങ്ങളുടെയും തെറ്റിപ്പോയ മനക്കോട്ടകളുടെയും
കണക്കു കൂട്ടലുകളുടെയും ഇടയില്‍ തിങ്ങിഞെരുങ്ങി ജീവിക്കുന്ന ഒരു കൂട്ടം
മനുഷ്യര്‍. ഒരാള്‍ മറ്റൊരാളുടെ നൊമ്പരങ്ങള്‍ക്ക് പരിഹാരങ്ങളും പഴുതുകളും
തേടുന്ന ഈ ദേശത്ത് ക്രിസ്തുവിന്റെ സ്‌നേഹസമ്പൂര്‍ണ്ണമായ ഈ ദിവസങ്ങള്‍
വീണ്ടും ഒരു സ്‌നേഹത്തിന്റെ വന്‍ മഴ പെയ്യിക്കട്ടെ നമ്മുടെ
ജീവിതത്തിലുടനീളം.
വരും. ശ്രീപാർവ്വതിക്ക് അപർണ്ണ എന്ന പര്യായം
ഉള്ളതുകൊണ്ട് അങ്ങനെ ഒരു മാനഹാനി ഉണ്ടാകില്ല.
വിദേശ മലയാളികളുടെ ഓർമ്മക്കുറിപ്പുകൾ .. ഓണമായാൽ ഇവർ വിലകൂടിയ കാഞ്ചീപുരം (വില കുറഞ്ഞ ചിന്നാളം പട്ടല്ല) പട്ടു പാവാട ഇട്ടു ഊഞ്ഞാലാടും ..അപ്പോൾ അടുത്ത വീട്ടിലെ ചെറുമൻറെ മകൾ ഉരി അരി യും ഉഴക്കു എണ്ണയും കടം തരുമോ എന്ന് ചോദിച്ചു അവരുടെ മുറ്റത്തു ഓച്ഛാനിച്ചു നിൽക്കും ...
ക്രിസ്മസ് ആയാൽ കൊഴുത്ത ആട്ടിന്കുട്ടിയെയും പന്നിക്കുട്ടനെയും കൊന്നു അവരുടെ അപ്പൻ ആഘോഷിക്കും ... അപ്പോൾ വിദേശത്തു നിന്ന് വന്ന അവരുടെ അങ്കിൾ നു കുടിക്കാൻ ഇളയ തെങ്ങിൻ കള്ളു കൊണ്ട് ചെത്തുകാരൻ കുട്ടപ്പൻ വരും ...വിലകൂടിയ സപ്രമഞ്ച കട്ടിലിൽ ഇരുന്നു ആടി അവരുടെ അപ്പൻ ചെത്തുകാരനോട് അവിടെ വെച്ചിട്ടും പോടെ ... എടാ കുട്ടപ്പോ ... നിനക്കിത്തിരി വിദേശി വേണോടാ ..എന്ന് ചോദിക്കും ... വേണ്ട അങ്ങുന്നേ ..എന്ന് പതുങ്ങി പറഞ്ഞു അവനങ്ങോട്ടു പോകും... അവനു കൊതിയുണ്ട് പക്ഷെ അപ്പനെ പേടിച്ചാ... അതുകണ്ട് ഞങ്ങൾ അവനെ “കൊതിയൻ കുട്ടപ്പാ” എന്ന് ഒളിഞ്ഞു നിന്ന് കളിയാക്കും
ഇവരൊക്കെ ഭയങ്കര ഭാഗ്യവാൻ മാർ തന്നെ കേട്ടോ .... ഒരിക്കൽ പോലും കൊച്ചിന് അസുഖമായി ...മഞ്ഞത്തു തണുപ്പത്തും..ഇവരുടെ അമ്മമാർക്ക് ഒരു ക്രിസ്മസ് രാവിൽ സർക്കാർ ആശുപത്രി വരാന്തയിൽ "അല്പം ഇടം ഉണ്ടോ ഡോക്ടറെ " എന്ന് കരഞ്ഞു ചോദിക്കേണ്ടി വന്നിട്ടില്ല ...
ഒരു ഉത്രാട രാവിലും ... വീട് ജപ്തി ചെയ്യാൻ നോട്ടീസ് വന്നിട്ട് ..ഉള്ള ഭൂമി കയ്യിൽ നിന്ന് പോകുന്ന വേദനയിൽ അവരുടെ അച്ഛന് വെന്തു നീറേണ്ടി വന്നിട്ടില്ല ..
ഇനി അമേരിക്കയിൽ വന്നെത്തിയ ആദ്യ ദിനങ്ങളിൽ മിനിമം ശമ്പളത്തിന് ക്രിസ്മസ് രാവിലും ജോലി ചെയ്യാൻ നിർബന്ധിത മായിട്ടില്ല .. കുട്ടികൾ സാന്ത വരും എന്ന് നോക്കിയിരിക്കും അവർക്കായി സമ്മാനം വാങ്ങാൻ ഉള്ള സമ്പാദ്യം തികയില്ലലോ എന്ന് ഒരു പുകച്ചിലും നെടുവീർപ്പും ..ഒരിക്കലും ഇല്ല. ഇവരാണ് എഴുത്തുകാർ !
ഇതൊക്കെ വായിക്കാൻ ഭാഗ്യം കിട്ടിയ പാവം ഞങ്ങൾ!