Image

നോട്ടുപിന്‍വലിക്കല്‍; തുഗ്ലക്കിനോട്‌ ഉപമിച്ച്‌ എം.ടി

Published on 28 December, 2016
നോട്ടുപിന്‍വലിക്കല്‍; തുഗ്ലക്കിനോട്‌ ഉപമിച്ച്‌ എം.ടി

തിരൂര്‍: നോട്ട്‌ പിന്‍വലിച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്‌ എം.ടി വാസുദേവന്‍ നായര്‍ രംഗത്ത്‌. കറന്‍സി പിന്‍വലിച്ച്‌ രാജ്യങ്ങളെല്ലാം നേരിട്ടത്‌ വലിയ ആപത്താണെന്നും, നോട്ട്‌ പിന്‍വലിക്കല്‍ സാധാരണക്കാരുടെ ജീവിതം താറുമാറാക്കിയെന്നും എം.ടി തിരൂരില്‍ പറഞ്ഞു.

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ 'കള്ളപ്പണ വേട്ട: മിഥ്യയും യാഥാര്‍ഥ്യവും' എന്ന പുസ്‌തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌കൃതം സര്‍വകലാശാല അസോസിയേറ്റ്‌ പ്രൊഫസര്‍ കെ.ടി ഷംസാദ്‌ ഹുസൈന്‍ ചടങ്ങില്‍ പുസ്‌തകം ഏറ്റു വാങ്ങി.

തുഗ്ലക്ക്‌ തലസ്ഥാനം മാറ്റിയത്‌ അരക്കിറുക്കുകൊണ്ടു മാത്രമല്ല. തന്റെ പരിഷ്‌കാരങ്ങള്‍ ആരും എതിര്‍ക്കാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെയായിരുന്നു. തുഗ്ലക്കിന്റെ കൊട്ടാരത്തിലേക്ക്‌ ജനത്തിന്റെ എതിര്‍ശബ്ദം എത്തിയപ്പോഴാണ്‌ തലസ്ഥാനം മാറ്റാന്‍ അദ്ദേഹം തുനിഞ്ഞത്‌. ഇത്തരം എതിര്‍പ്പുകള്‍ ഓരോ കാലത്തും ഉയര്‍ന്നുവരും.

രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാനത്തുള്ളവര്‍ക്കു പുറമെ റിസര്‍വ്‌ ബാങ്കും നിലപാട്‌ മാറ്റി മാറ്റി പറയുകയാണ്‌. കേരളം ഇതിനെ എങ്ങനെ ചെറുക്കുമെന്ന്‌ ചിന്തിക്കാന്‍ നാം ബാധ്യസ്ഥരാണെന്നും എംടി പറഞ്ഞു.

കറന്‍സി പിന്‍വലിച്ച ആഫ്രിക്കന്‍ രാജ്യങ്ങളുടെ സ്ഥിതി നോട്ടു നിരോധനം മൂലം നേരിടേണ്ടുന്ന ആപത്തുകള്‍ക്ക്‌ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

 നോട്ട്‌ പിന്‍വലിച്ചതിലൂടെ മൂന്നു ലക്ഷം കോടി രൂപയുടെ നഷ്ടമാണ്‌ രാജ്യത്ത്‌ ഉണ്ടായിരിക്കുന്നതെന്നും, നിരോധനത്തിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്തിനുള്ള പുറപ്പാടിലാണ്‌ എന്ന ചിന്തയാണ്‌ പുസ്‌തകം എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.

നോട്ട് അസാധുവാക്കിയ നടപടിയില്‍ എംടിയുെട പ്രസ്താവന നല്ല ഉദേശ്യത്തോടെയല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം ഉള്‍പ്പെടെ കേരളം നടുങ്ങിയ പല ഘട്ടങ്ങളിലും മൗനം പാലിച്ച എംടി ഇപ്പോള്‍ സംസാരിക്കുന്നത് ആര്‍ക്ക് വേണ്ടിയാണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക