ഹരിയാനയിലെ മണ്‍ഗോദയില്‍
നിന്നും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അത്യാധുനിക റിങ്ങിലേക്കെത്തുന്ന ഘട്ടത്തില്‍
ഒരിക്കല്‍ പോലും പ്രേക്ഷകന് വിരസത തോന്നുന്നില്ല.
അത്രയേറെ രസകരമായാണ് ചിത്രം
ഒരുക്കിയിരിക്കുന്നത്. ഹരിയാനയിലെ ഗ്രാമീണതയും ഗ്രാമീണജീവിതവും അകഷരാര്‍ത്ഥത്തില്‍
പറിച്ചു നട്ടിരിക്കുകയാണ് സിനിമയില്‍. മക്കളോടുള്ള സ്‌നേഹം, അവരിലുള്ള അയാളുടെ
പ്രതീക്ഷകള്‍ ഒരര്‍ത്ഥത്തില്‍ അയാളുടെ തന്നെ പ്രതീക്ഷകളാണ്. അതുകൊണ്ടാണ് അയാള്‍
കര്‍ക്കശക്കാരനാകുന്നത്.
`പെണ്ണുങ്ങളെ ആരും ഗുസ്‌തി പഠിപ്പിക്കാറില്ല' എന്നു
പറഞ്ഞ് ഗ്രാമീണര്‍ അയാളെ പരിഹസിക്കുമ്പോഴും അയാള്‍ തന്റെ തീരുമാനത്തില്‍ നിന്നു
പിന്‍മാറുന്നില്ല. മകള്‍ ഗീത തന്നെയും ഒരിക്കല്‍ അയാളുടെ പരിശീലന രീതികളെ
തള്ളിപ്പറയുമ്പോഴും അയാള്‍ തളര്‍ന്നു പോകുന്നില്ല.
ഏതു നിമിഷവും ഗോദയില്‍
എതിരാളിയെ മലര്‍ത്തിയടിക്കുമ്പോള്‍ ഉയരുന്ന ആരവം പോലെയാണ് ഇതില്‍ വികാരതീവ്രമായ
മുഹൂര്‍ത്തങ്ങള്‍ പിറക്കുന്നത്.
ആമിറിനൊപ്പം ഗീത,ബബിത എന്നിവരെ അവതരിപ്പിച്ച
ഫാത്തിമ സനാ ഷേഖ്, സൈറാ വസിം(ഗീതയുടെ ബാല്യം), സന്യ മല്‍ഹോത്ര, സുഹാനി
ഭത്‌നഗര്‍(ബബിത ബാല്യം) എന്നിവര്‍ ചിത്രത്തില്‍ നന്നായി തിളങ്ങി.
ഏതൊരു പ്രഫഷണല്‍
ഗുസ്‌തി ചാമ്പ്യനോടും കിടപിടിക്കത്തക്ക അസാമാന്യ പ്രകടമാണ് ഇവര്‍ രണ്ടു പേരും
റിങ്ങില്‍ പുറത്തെടുത്തത്. ഇത്ര മികവോടെ തങ്ങളുടെ പ്രകടനം മികച്ചതാക്കാന്‍ അവര്‍
എടുത്ത പ്രയത്‌നം ശരിക്കും അഭിനന്ദനം അര്‍ഹിക്കുന്നു.
അഭിനയ ത്തോടൊപ്പം
ഗുസ്‌തിയിലും ഒരേ പോലെ തിളങ്ങുക എന്നത് തികച്ചും ശ്രമകരമാണ്. പ്രത്യേകിച്ചും
കോമണ്‍വെല്‍ത്ത് ഗെയിംസ് നിലവാരത്തിലുള്ള മത്സരങ്ങളില്‍ സ്വര്‍ണം നേടുന്ന
പ്രകടനം. അത് ഉജ്വലമായി അവതരിപ്പിച്ചിട്ടുണ്ട് ആമിര്‍ കണ്ടെത്തിയ
പെണ്‍കുട്ടികള്‍.
സേതു ശ്രീറാമിന്റെ ക്യാമറ, ബല്ലൂ സലൂജയുടെ എഡിറ്റിംഗ്
എന്നിവ മികച്ച നിലവാരം പുലര്‍ത്തി. സംവിധായകനും തിരക്കഥാകൃത്തുക്കളില്‍ ഒരാളുമായ
നിതീഷ് തിവാരിക്ക് എക്കാലവും അഭിമാനിക്കാന്‍ ഈ ഒരൊറ്റ ചിത്രം മതി.
ഒരുപാടു
സിനിമകളൊന്നും കൈയ്യിലില്ലാത്ത നിതീഷിന് ഈ ചിത്രത്തോടെ കരിയര്‍ ഗ്രാഫ്
ഉയരുമെന്നതും തീര്‍ച്ചയാണ്.