കോട്ടയത്തു നിന്നു 500 കിലോമീറ്റര്‍ താണ്ടി വേളാങ്കണ്ണിക്ക്
തീര്‍ത്ഥാടനത്തിനുപോകുന്ന മലയാളികള്‍ കടന്നു പോകുന്നത് തഞ്ചാവൂരിനടുത്ത
മണ്ണാര്‍ഗുഡി വഴിയാണ്. അവിടെ നിന്ന് 50 കിലോമീറ്റര്‍ പോയാല്‍ നാഗപട്ടിണവും 15
കിലോമീറ്റര്‍ അടുത്ത് വേളാങ്കണ്ണിയുമായി. അണ്ണാ ഡി.എം.കെ യുടെ ജനറല്‍ സെക്രട്ടറിയും
ഭാവി മുഖ്യമന്ത്രിയുമായ വിവേകാനന്ദന്‍- കുഷ്ണവേണി മകള്‍ വി.കെ. ശശികല ജനിച്ചു
വളര്‍ന്നത് മണ്ണാര്‍ഗുഡിയിലാണ്. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരും മക്കളും
മരുമക്കളുമായി തമിഴ്‌നാട് ആകെ പടര്‍ന്നു പന്തലിച്ച ഒരു കുടുംബ സാമ്രാജ്യത്തിന്റെ
കഥയാണത്.
തമിഴ്‌നാട് പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ അസിസ്റ്റന്റായ നടരാജനെ
കെട്ടി ചെന്നെയില്‍ എത്തിയ ശശികല നഗരത്തില്‍ ഒരു വീഡിയോ ഷോപ്പ് തുറന്നു. കല്യാണ
വീഡിയോകള്‍ എടുത്തു കൊടുക്കുന്ന സ്ഥാപനം. ജയലളിത പങ്കെടുക്കുന്ന കല്യാണങ്ങള്‍ കവര്‍
ചെയ്തു തുടങ്ങിയ ബന്ധം ജയയുടെ വസതിയില്‍ സ്ഥിരതാമസമാക്കുന്നതുവരെ വളര്‍ന്നു.
മണ്ണാര്‍ഗുഡിയില്‍ നിന്ന് 40 വേലക്കാരെ പോയസ് ഗാര്‍ഡനില്‍നിയമിച്ചു. അന്ന് ജയക്ക്
പ്രായം 38. ശശിക്ക് 28. മുപ്പതു വര്‍ഷം പോയസ് ഗാര്‍ഡനിലെ ശക്തികേന്ദ്രം. എന്നിട്ടും
മോഹങ്ങള്‍ അസ്തമിച്ചില്ല. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തിനു ശേഷം
മുഖ്യമന്ത്രി പദത്തിലേറാന്‍ ഇപ്പോള്‍ കൊണ്ടു പിടിച്ചു ശ്രമിക്കുന്നു
കുമളി
കഴിഞ്ഞ് തേനി, ഡിണ്ടിക്കല്‍, തൃശിനാപ്പള്ളി, തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകള്‍
കടന്ന് വേളാങ്കണ്ണി ഉള്‍പ്പെടുന്ന നാഗപട്ടിണം വരെ എത്താന്‍ 8 മണിക്കൂര്‍ യാത്ര
ചെയ്യണം. കടന്നു പോകുന്ന നഗരങ്ങളിലും ചെറു പട്ടണങ്ങളിലുമെല്ലാം എം.ജി. ആര്‍,
ജയലളിതമാരോടൊപ്പം ശശികല നില്‍ക്കുന്ന വമ്പന്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. അവയില്‍
സ്‌പോണ്‍സര്‍ ചെയ്ത ലോക്കല്‍ നേതാക്കള്‍ കൈകൂപ്പി നില്‍ക്കുന്ന ചിത്രങ്ങളും.
തമിഴ്‌നാടിന്റെ നെല്ലറയായ തഞ്ചാവൂര്‍ ജില്ലയുടെ ഭാഗമായിരുന്നു ഒരു കാലത്ത്
മണ്ണാര്‍ഗുഡി. കാവേരി നദിയുടെ ഫലഭൂയിഷ്ടമായ വിള നിലങ്ങള്‍. മണ്ണാര്‍ഗുഡിയില്‍
നിന്ന് രണ്ടര മണിക്കൂര്‍ പോയാല്‍ കാവേരി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്ന കാവേരി
പൂംപട്ടിണമായി. ഒരു കാലത്ത് ചോള സാമ്പ്രാജ്യത്തിന്റെ നടുഭാഗം. ബ്രീട്ടിഷ്ഭരണകാലത്ത്
1866-ല്‍ മുനിസിപ്പാലിറ്റിയായി. 1991-ല്‍ തഞ്ചാവൂര്‍ ജില്ല വിഭജിച്ചപ്പോള്‍
തിരുവാരൂര്‍ ജില്ലയുടെ ഭാഗമായി .
“മണ്ണാര്‍ഗുഡി മാഫിയയും മൈസൂര്‍ മാഫിയയും
ചേര്‍ന്നുള്ള കൂട്ടുകച്ചവടം” എന്നാണ് ശശികല-ജയലളിത ചങ്ങാത്തത്തെപ്പറ്റി എതിരാളികള്‍
പറയുന്നത്. എം.ജി. ആര്‍. മരിച്ചപ്പോള്‍ ജയലളിതയെ ശവമഞ്ചത്തില്‍ നിന്ന് ചവിട്ടി
പുറത്താക്കിയ കാലത്ത് അവരെ രക്ഷിച്ചു കൊണ്ടു വന്ന് അഭയം നല്‍കി എന്നതാണ് ശശികലയുടെ
കുടുംബത്തിന്റെ മാഹാത്മ്യം. അന്നതിന് നേതൃത്വം കൊടുത്ത ശശികലയുടെ സഹോദരന്‍
ദിവാകരന്‍ ഇന്നവിടെ ഒരു മഹാസാമ്രാജ്യത്തിന്റെ ഉടമയാണ്.
തഞ്ചാവൂരില്‍
വിളയുന്ന പൊന്നിഅരി പ്രസിദ്ധമാണല്ലോ. ചോളരാജാക്കന്മാര്‍ ആസ്ഥാനമുറപ്പിച്ചിരുന്ന
അഞ്ചു പട്ടണങ്ങളിലൊന്നായിരുന്നു തിരുവാരൂര്‍. 18-ാം നൂറ്റാണ്ടിലെ സംഗീത
ചക്രവര്‍ത്തി ത്യാഗരാജന്റെ നാട്. ചെമ്പൈയും യേശുദാസും പങ്കെടുക്കുന്ന ത്യാഗരാജ
സംഗീതോത്സവം അവിടെയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ കുലപതികളായ ത്യാഗരാജനും
മുത്തുസ്വാമി ദീക്ഷിതരും ശ്യാമ ശാസ്ത്രിയും അവിടെ പേരെടുത്തവര്‍.
കടല്‍ക്കാറ്റില്‍ നിറഞ്ഞാടുന്ന നെല്‍ വയലുകളും കരിമ്പിന്‍ തോട്ടങ്ങളും
പിന്നിട്ടാണ് തഞ്ചാവൂര്‍, തിരുവാരൂര്‍ ജില്ലകളിലൂടെ നാഗപട്ടിണം എന്ന കടലോര
ജില്ലയിലേക്കുള്ള യാത്ര. നാഷണല്‍ ഹൈവേയുടെ ഡിവൈഡറുകളില്‍ അരളിചെടികള്‍ പൂത്തു
നില്‍ക്കുന്നു. മണ്ണാര്‍ ഗുഡിയിലെ കൃഷ്ണരാജ ക്ഷേത്രവും തഞ്ചാവൂരിലെ ബൃഹസ്പതി
ക്ഷേത്രവും നാഗുറിലെ മുസ്ലീം പള്ളിയും വേളാങ്കണ്ണിയിലെ ആരോഗ്യ മാതാപള്ളിയും
തൊട്ടുരുമ്മി കിടക്കുന്ന ജില്ലകളില്‍.
തേവര്‍ (ഭരതന്റെ 1992 ചിത്രം "തേവര്‍
മകന്‍'-കമലഹാസന്‍, ഗൗതമി) വര്‍ഗ്ഗത്തിന്റെ ഉപവിഭാഗമായ കല്ലാര്‍ വംശത്തില്‍
പെട്ടയാളാണ് ശശികല. കര്‍ഷകരായ വിവേകാനന്ദന്‍-കൃഷ്ണവേണി ദമ്പതികളുടെ 6 മക്കളില്‍
ഒരാള്‍ (4 ആണും 2 പെണ്ണും). തേവര്‍ സമൂഹത്തിന്റെ പിന്തുണ ഉറപ്പാണ്.
മുഖ്യമന്ത്രിയായല്‍ 6 മാസത്തിനകം തെരഞ്ഞടുപ്പില്‍ ജയിച്ച് വരണമെന്നാണ് നിയമം. ജയ
മരിച്ചപ്പോള്‍ ഒഴിവു വന്ന ചെന്നൈ ആര്‍.കെ. നഗര്‍ മണ്ഡലത്തില്‍ അവര്‍ മത്സരിക്കാന്‍
ഇടയില്ല. കാരണം നഗരങ്ങളില്‍ എതിര്‍പ്പ് കൂടും.
പുതുവത്സരദിനത്തില്‍
ആരാധനയ്ക്കുശേഷം വേളാങ്കണ്ണിയില്‍ ആകര്‍ഷകമായ വെടിക്കെട്ട്
ബസ്സ്റ്റാന്റിനോടുചേര്‍ന്നുള്ള ചായക്കടയില്‍ 5 മണിക്ക് പത്രക്കെട്ടുകള്‍ എത്തി.
ചെന്നൈയില്‍ കട നടത്തുന്ന ചിന്നയ്യ ചായ കുടിക്കുന്നതിനിടയില്‍ സകല തമിഴ് പത്രങ്ങളും
ഒന്നിച്ച് വാങ്ങി- ദിനതന്തി, ദിനമലര്‍, ദിനമണി, ദിനകരന്‍. “ഇതെന്താ ഇങ്ങനെ?” എന്ന
ചോദ്യത്തിന് താന്‍ അണ്ണാ ഡി.എം.കെയുടെ തികഞ്ഞ അനുഭാവിയാണെന്ന് ചിന്നയ്യ തുറന്നു
പറഞ്ഞു. “എങ്ങനെയുണ്ട് ശശികല?” എന്ന ചോദ്യത്തിന് “ചിന്നമ്മ സൂപ്പര്‍” എന്നായിരുന്നു
മറുപടി. അവരില്ലെങ്കില്‍ പാര്‍ട്ടി ചിന്നഭിന്നമാകും.
അര മണിക്കൂര്‍
കഴിഞ്ഞില്ല മറ്റൊരാള്‍ എത്തി, എല്ലാ പത്രങ്ങളും വാങ്ങാന്‍. നാട്ടുകാരനായ ശില്പി
ജോണ്‍. കാമരാജിന്റെ കാലം മുതല്‍ ഉറച്ച കോണ്‍ഗ്രസ്സുകാരനാണ് ശശികല അഴിമതിയുടെ
ആള്‍രൂപമാണെന്ന് പറഞ്ഞ ജോണ്‍ ഒരു എം.പി.യെയും എം.എല്‍.യും വശത്താക്കാന്‍ അവര്‍ 10
കോടി രൂപ മുടക്കി എന്ന് ശബ്ദം താഴ്ത്തി പറഞ്ഞു.
മണ്ണാര്‍ഗുഡി
നഗരപ്രാന്തത്തിലെ സുന്ദരകോട്ടയില്‍ ശശികലയുടെ ആങ്ങള വി. ദിനകരന്‍ (“എം.എസ്.സി.
ഡി.ഇ.എം. പി.എച്ച്.ഡി.”) അമ്മ കൃഷ്ണവേണി അദ്ധ്യക്ഷയായി ശെങ്കമല തായര്‍
എഡ്യൂക്കേഷന്‍ ട്രസ്റ്റ് തുടങ്ങി. ദിനകരന്‍ മാനേജിംഗ് ട്രസ്റ്റി. അതിന്റെ വകയായി
ഒരു വനിതാ കോളേജ് നടത്തി വരുന്നു. 2000 കുട്ടികള്‍ 30 വാഹനങ്ങള്‍. ബയോകെമിസ്ട്രി,
മൈക്രോബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, കൊമേഴ്‌സ് പി.ജി., പിഎച്ച്.ഡി. വരെ.
ശശികലയുടെ നാടാകെ പടര്‍ന്നു പിടിച്ച സ്വാധീന വലയത്തിന്റെ കേന്ദ്രബിന്ദുവാണ്
ദിനകരന്‍. തമിഴ്‌നാട്ടില്‍ എന്നല്ല തമിഴര്‍ ഉള്ള പോണ്ടിച്ചേരിയിലും ബാംഗ്ലൂരിലും
ഹൈദ്രബാദിലും മുംബൈയിലും ഡല്‍ഹിയിലും അവരുടെ ആളുകള്‍ ഉണ്ട്. മലേഷ്യയിലും
സിംഗപ്പൂരിലും യു.എസിലും ഉണ്ട്. കുടുംബത്തിലെ ഒരു പ്രമുഖന്‍ യു.എസില്‍ ക്രിസ്മസ്
നവവത്സരം ആഘോഷിക്കുന്നതിന് വിമാനം കയറുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായി. അതു പഴയ
കഥ.
വേളാങ്കണ്ണിയെ കോട്ടയവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്. കോട്ടയം
വില്ലൂന്നിയിലെ ആര്‍ട്ടിസ്റ്റ് അബ്‌ജോയി-മറിയമ്മമാരുടെ മകള്‍ അമൃത. തീര്‍ത്ഥാടന
കേന്ദ്രത്തിലെ "ചന്ദ്ര റോയല്‍ ഇന്നി'ന്റെ ഉടമ ആനന്ദ്് ഭര്‍ത്താവ്. അവിചാരിതമായി
കണ്ടുമുട്ടി പ്രണയിച്ച ജോടികള്‍. പക്ഷേ 2010-ല്‍ ഒരു ബൈക്കപകടത്തില്‍ ആനന്ദ്
മരണമടഞ്ഞു. അന്ന് അമൃത 8 മാസം ഗര്‍ഭിണി. ആറു വയസ്സുകാരി മകള്‍ അലോണ മേരി ആനന്ദ്
അമൃതയുടെ ജീവിക്കുന്ന ആനന്ദമാണ്. മാന്നാനം കെ .ഇ. സ്കൂളില്‍ ഒന്നാംക്ലാസ്സ്
വിദ്യാര്‍ത്ഥിനി.