അൽഹസ്സ/മലപ്പുറം: രോഗം മൂലം ശരീരത്തിന്റെ ഒരു ഭാഗം തളർന്ന്, ഒരു വർഷമായി കിടപ്പിലായ പ്രവാസിയ്ക്ക്, നവയുഗം സാംസ്കാരികവേദിയുടെ ചികിത്സധനസഹായം കൈമാറി.
തലശ്ശേരി സ്വദേശിയായ നിസാറുദ്ദീൻ തോട്ടാൾ അഞ്ചു വർഷത്തിലധികം സൗദി അറേബ്യയിലെ അൽഹസ്സയിൽ പ്രവാസിയായിരുന്നു. സ്വന്തന്ത്രമായി പ്ലംബറുടെ ജോലി ചെയ്തു കഴിഞ്ഞിരുന്ന നിസാറുദ്ദീൻ, നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ കീഴിലുള്ള റഷദിയ യൂണിറ്റ് കമ്മിറ്റിയുടെ ട്രഷറർ എന്ന നിലയിൽ സാമൂഹികരംഗത്തും സജീവമായിരുന്നു. പെട്ടെന്നുണ്ടാകുന്ന അസഹ്യമായ നടുവേദനയുടെ രൂപത്തിൽ രോഗം നിസാറിന്റെ ജീവിതത്തിൽ ആദ്യമായി കരിനിഴൽ വീഴ്ത്തിയത്, ഒരു വർഷം മുൻപാണ്. ചെറിയ ചികിത്സകൾ കൊണ്ട് താത്ക്കാലിക ശമനം ഉണ്ടാക്കി, നിസാർ ജീവിതം മുന്നോട്ടു കൊണ്ട് പോയെങ്കിലും, ഒരു ദിവസം പെട്ടെന്ന് കടുത്ത വേദന വരികയും, അരകെട്ട് മുതൽ താഴോട്ട് മരവിയ്ക്കുകയും, ഇരുകാലുകളും തളർന്നു പോകുകയും ചെയ്തു. നവയുഗം പ്രവർത്തകരുടെ ശ്രമഫലമായി നിസാറിനെ വിദഗ്ധചികിത്സയ്ക്കായി നാട്ടിലേയ്ക്ക് അയച്ചു. കഴിഞ്ഞ ഒരു വർഷമായി കൊണ്ടോട്ടി മർമ്മആയൂർവേദ ഹോസ്പിറ്റലിൽ ചികിത്സയിലാണ് നിസാർ.
നിസാറിന്റെ തുടർചികിത്സയ്ക്കായി നവയുഗം അൽഹസ്സ മേഖല കമ്മിറ്റി സ്വരൂപിച്ച ചികിത്സധനസഹായം, കേരള പ്രവാസി ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി അംഗം ഫസൽ റഹ്‌മാൻ ആശുപത്രിയിൽ എത്തി കൈമാറി.
സി.പി.ഐ കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി മെമ്പർ യൂസഫ് കമാൽ, പ്രവാസി ഫെഡറേഷൻ മലപ്പുറം ജില്ലാകമ്മിറ്റി യംഗം മുഹമ്മദ് കുട്ടി ബാവ, എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാകമ്മിറ്റിയംഗം നിസാർ.സി.പി, നവയുഗം കേന്ദ്രനേതാക്കളായ കെ.ആർ.അജിത്ത്, രാജീവ് ചവറ, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, മുഹമ്മദ് അലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.