Image

സൈനികരുടെ ദുരിതം പുറത്തുവിട്ട ജവാനെക്കുറിച്ച്‌ തിങ്കളാഴ്‌ച മുതല്‍ ഒരു വിവരവുമില്ലെന്ന്‌ ഭാര്യ

Published on 11 January, 2017
സൈനികരുടെ ദുരിതം പുറത്തുവിട്ട ജവാനെക്കുറിച്ച്‌ തിങ്കളാഴ്‌ച  മുതല്‍ ഒരു വിവരവുമില്ലെന്ന്‌ ഭാര്യ

 
ന്യൂദല്‍ഹി: ജവാന്മാര്‍ക്ക്‌ നല്ല ഭക്ഷണം കിട്ടുന്നില്ലെന്ന്‌ പരാതിപ്പെട്ട ബി.എസ്‌.എഫ്‌ ജവാനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്ന്‌ ഭാര്യ. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ അദ്ദേഹവുമായി ആശയംവിനിമയം നടത്താന്‍ സാധിച്ചിട്ടില്ലെന്നാണ്‌ ഭാര്യ പറയുന്നത്‌.  

നല്ല ഭക്ഷണം കിട്ടുന്നില്ലെന്നും രാത്രി പലപ്പോഴും പട്ടിണി കിടക്കേണ്ടി വരുന്നെന്നും ആരോപിച്ച്‌ ലഭിക്കുന്ന ഭക്ഷണ സാമഗ്രികളുടെ വീഡിയോ സഹിതം തേജ്‌ ബഹദൂര്‍ യാദവ്‌ എന്ന ബി.എസ്‌.എഫ്‌ ജവാന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത്‌ ഏറെ ചര്‍ച്ചയാവുകയും ആഭ്യന്തര വകുപ്പ്‌ ഇതുസംബന്ധിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിടുകയും ചെയ്‌തിരുന്നു. 

 
അതേസമയം ജവാന്റെ ആരോപണത്തെ നിഷേധിച്ച്‌ ബി.എസ്‌.എഫ്‌ ഉദ്യോഗസ്ഥരും രംഗത്തുവന്നിരുന്നു. തേജ്‌ ബഹദൂര്‍ മദ്യപാനിയാണെന്നും ഇതിനുമുമ്പ്‌ ഒട്ടേറെ തവണ അച്ചടക്ക നടപടി നേരിട്ടയാളാണെന്നും പറഞ്ഞാണ്‌ ബി.എസ്‌.എഫ്‌ രംഗത്തെത്തിയത്‌.

ഇതിനു പിന്നാലെ വൈകുന്നേരത്തോടെ അദ്ദേഹത്തെക്കുറിച്ച്‌ യാതൊരു വിവരവുമില്ല എന്നാണ്‌ ഭാര്യ പറയുന്നത്‌. തേജ്‌ ബഹദൂറിന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെയാണ്‌ ഭാര്യ തന്റെ ആശങ്ക പങ്കുവെച്ചത്‌.

`എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. എനിക്ക്‌ നിങ്ങളോട്‌ ചില കാര്യങ്ങള്‍ പറയാനുണ്ട്‌. തിങ്കളാഴ്‌ച വൈകുന്നേരം മുതല്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച്‌ യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹം എവിടെയാണെന്നു പോലും ഞങ്ങള്‍ക്ക്‌ അറിയില്ല. അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്നും.' ഫേസ്‌ബുക്കില്‍ പോസ്റ്റു ചെയ്‌ത വീഡിയോയില്‍ അവര്‍ പറയുന്നു.

തന്റെ ഭര്‍ത്താവ്‌ പറഞ്ഞതെല്ലാം ശരിയാണെന്നും അദ്ദേഹത്തിന്‌ യാതൊരു മാനസിക പ്രശ്‌നവുമില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.


`എന്റെ ഭര്‍ത്താവ്‌ ചെയ്‌തത്‌ ശരിയാണ്‌. സത്യമാണ്‌. അദ്ദേഹത്തിന്‌ മാനസിക പ്രശ്‌നങ്ങളുണ്ടെങ്കില്‍ പിന്നെന്തിനാണ്‌ അദ്ദേഹത്തെ ബോര്‍ഡറിലിട്ടത്‌? ' അവര്‍ പറയുന്നു.
കൊടും തണുപ്പില്‍ 11 മണിക്കൂറോളം യാതൊരു ഭക്ഷണവുമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരാറുണ്ടെന്നും സര്‍ക്കാര്‍ പട്ടാളക്കാര്‍ക്കായി ആവശ്യത്തിനു ഭക്ഷ്യോല്‌പന്നങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഒന്നും നല്‍കാറില്ലെന്നുമായിരുന്നു തേജ്‌ ബഹദൂറിന്റെ ആരോപണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക