Image

മൂത്തോന്‍ എന്റെ സ്വപ്നസിനിമ: നിവിന്‍ പോളി

Published on 11 January, 2017
മൂത്തോന്‍ എന്റെ സ്വപ്നസിനിമ: നിവിന്‍ പോളി

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോന്‍ തന്റെ സ്വപ്നസിനിമയാണെന്ന് നടന്‍ നിവിന്‍ പോളി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടീം ആണ് സിനിമയുടേത്.ഈ സിനിമയില്‍ ഭാഗമാകാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. എല്ലാവരുടെയും പ്രതീക്ഷയും ഗുണവും ആ കഥാപാത്രത്തില്‍ കാണിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ വെല്ലുവിളി. രണ്ടു ഭാഷയിലാണ് സിനിമ. ഹിന്ദിയിലും ലക്ഷദ്വീപ് ഭാഷയിലും സംസാരിക്കേണ്ടി വരും. അതുകൊണ്ട് സിനിമയ്ക്ക് വലിയ മുന്നൊരുക്കങ്ങള്‍ ആവശ്യമാണെന്നും നിവിന്‍ പറയുന്നു.

കഥ എഴുതുമ്പോള്‍ തന്നെ നിവിന്‍പോളിയെയാണ് മനസ്സില്‍ കണ്ടതെന്ന് ഗീതു മോഹന്‍ദാസ് പറയുന്നു.ആ കഥാപാത്രത്തിന് യോജിച്ച ആള്‍ എന്നതിനാലാണ് നിവിനെ കാസ്റ്റ് ചെയ്തത്. വ്യത്യസ്തമായ സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് നിവിന്‍. എനിക്കും ക്ലീഷേ കാസ്റ്റിങ്ങ് ആകരുതെന്ന ചിന്തയുണ്ടായിരുന്നു. നിവിനു കഥ ഇഷ്ടമായി. ഫസ്റ്റ്‌ലുക്ക് പോസ്റ്റിനോട് പ്രേക്ഷകര്‍ പോസിറ്റീവായി പ്രതികരിക്കുന്നതിന് സന്തോഷമുണ്ടെന്നും ഗീതു പറഞ്ഞു.

സിനിമയുടെ പുറത്തിറങ്ങിയ പോസ്റ്ററില്‍ തല മൊട്ടയടിച്ച് പരുക്കന്‍ ഗെറ്റപ്പിലാണ് നിവിന്‍.2015ല്‍ രാജ്യാന്തര തലത്തില്‍ പ്രശസ്തമായ സുഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബ് തിരഞ്ഞെടുത്ത ആദ്യ മലയാളസിനിമയാണ് മൂത്തോന്‍. ഇന്ത്യ ഒട്ടാകെയുള്ള തിരക്കഥാകൃത്തുകള്‍ക്കായി സംഘടിച്ച സ്‌ക്രീന്‍ റൈറ്റേഴ്‌സ് ലാബില്‍ പങ്കെടുത്തവരില്‍ നിന്നും ഏഴു തിരക്കഥാകൃത്തുകളെയാണ് ഏറ്റവും മികച്ച പട്ടികയില്‍ തിരഞ്ഞെടുത്തത്. മാത്രമല്ല ഇതില്‍ ഗ്ലോബല്‍ ഫിലിംമേക്കിങ് പുരസ്‌കാരവും തിരക്കഥയ്ക്കായി ഗീതുവിന് ലഭിച്ചു.

ലക്ഷദ്വീപില്‍ ജനിച്ചുവളര്‍ന്ന 14 വയസ്സുകാരന്‍ അവന്റെ മുതിര്‍ന്ന സഹോദരനെ തേടിയിറങ്ങുന്ന യാത്രയാണ് മൂത്തോന്‍. ലക്ഷദ്വീപിലും മുംബൈയിലുമായിട്ടാണ് സിനിമയുടെ ചിത്രീകരണം. ഈ വര്‍ഷം ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങും. 2018ല്‍ ചിത്രം റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക