Image

വിദേശജോലി ഭ്രമം ഉപേക്ഷിക്കണം: സിറോ മലബാര്‍ സഭ

Published on 14 January, 2017
വിദേശജോലി ഭ്രമം ഉപേക്ഷിക്കണം: സിറോ മലബാര്‍ സഭ
സഭാംഗങ്ങളായ യുവാക്കള്‍ ഇന്ത്യയില്‍ പഠിച്ചശേഷം വിദേശത്തു ജോലി ചെയ്യുന്നതിനുള്ള ഭ്രമം ഉപേക്ഷിക്കണമെന്ന് സിറോമലബാര്‍ സഭാ പ്രബോധനരേഖ. യുവാക്കള്‍ ഇവിടെ ജോലി കണ്ടെത്താനും സംരംഭകരാകാനും ശ്രമിക്കണം. സിറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി യിലെ ചര്‍ച്ചകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച 'ഒന്നായി മുന്നോട്ട്' എന്ന അജപാലന പ്രബോധനത്തില്‍ സഭാസമൂഹത്തില്‍ ലാളിത്യത്തിന്റെ പ്രാധാന്യവും എടുത്തുപറയുന്നു.

വ്യക്തിജീവിതത്തിലെ കാര്യങ്ങളില്‍ അത്യാവശ്യം, ആവശ്യം, സൗകര്യം, ആഡംബരം എന്നിങ്ങനെ വിവേചിച്ചറിഞ്ഞ് ആഡംബരം വര്‍ജിക്കണം. ഓരോരുത്തരും ന്യായമായ സുഖസൗകര്യങ്ങള്‍ നിവര്‍ത്തിച്ചശേഷം ബാക്കിയുള്ളവ ആവശ്യക്കാര്‍ക്കും ദരിദ്രര്‍ക്കും നല്‍കാന്‍ കടപ്പെട്ടിരിക്കുന്നു. മാമോദീസ, വിവാഹം, ജൂബിലികള്‍, ഓര്‍മയാചരണങ്ങള്‍ എന്നിവയിലെല്ലാം സമഭാവനയോടെ ദരിദ്രരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ സാധിക്കണം. സഭാതലവന്‍മാര്‍ ലാളിത്യം പ്രാവര്‍ത്തികമാക്കേണ്ടതു പ്രധാനമായും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും തിരുനാള്‍ ആഘോഷങ്ങളുടെയും മേഖലകളിലാണ്. ഇവയിലാണു ധൂര്‍ത്തും ആഡംബരവും കൂടുതല്‍. ഈ രംഗത്ത് ഇടവക സമൂഹങ്ങള്‍ മിതത്വം പാലിക്കണം.

പുതിയൊരു പള്ളി ആവശ്യമാണോ, അതിന്റെ ആകാരവും വലുപ്പവും എപ്രകാരമായിരിക്കണം എന്നൊക്കെ ചിന്തിച്ചു തീരുമാനമെടുക്കണം. ഇടവകാംഗങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസൃതമായിരിക്കണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍. വലിയ ഭാരമാകുന്ന രീതിയില്‍ സങ്കീര്‍ണമായ ബാഹ്യാകാരങ്ങളോടെ നിര്‍മിക്കുന്ന പള്ളികളും അനുബന്ധ സൗകര്യങ്ങളും കാലഘട്ടത്തിന് ആവശ്യമാണോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. തിരുനാളുകള്‍ പോലെയാണ് ഇടവകകളില്‍ നടക്കുന്ന ജൂബിലി ആഘോഷങ്ങള്‍. ആഘോഷത്തിമര്‍പ്പ് പതിവായിട്ടുണ്ട്. ചിലേടങ്ങളില്‍ പരോപകാര പ്രവൃത്തികളുടെ അവസരമായി ജൂബിലികള്‍ മാറിത്തുടങ്ങിയെന്നത് ആശാവഹമാണ്.

കൂടുതല്‍ വരുമാനമുള്ള ഇടവകകളും സ്ഥാപനങ്ങളും സമ്പാദ്യം മിഷന്‍ പ്രദേശങ്ങളിലെ സേവനത്തിനും വിദ്യാഭ്യാസമേഖലയ്ക്കും നല്‍കണം. സഭാശുശ്രൂഷകര്‍ ലളിതജീവിതത്തിന്റെ മാതൃകകളാകണം. ലാളിത്യം എന്നതു കേവലം ആഡംബരമില്ലാത്ത ജീവിതമായി മാത്രം ഒതുക്കാവുന്നതല്ല. അതു വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തമാണ്. ലാളിത്യം സഭയുടെ ജീവിതശൈലിയായി രൂപപ്പെടുത്തണം. കുട്ടികളെ ലാളിത്യത്തില്‍ വളര്‍ത്തണം. നവമാധ്യമങ്ങളുടെ ഉപയോഗം ക്രൈസ്തവ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു നിര്‍വഹിക്കാന്‍ കുട്ടികള്‍ക്കു മാര്‍ഗദര്‍ശനം നല്‍കണം.

സഭാംഗങ്ങള്‍ തനതു ക്രൈസ്തവ ജീവിത ശൈലിയിലേക്കു തിരിച്ചുപോകണം. തിരുവചനം, സഭാപ്രബോധനങ്ങള്‍, പ്രാര്‍ഥന, കൂട്ടായ്മ, കാരുണ്യപ്രവര്‍ത്തനങ്ങള്‍ എന്നിവയാണു ശരിയായ ക്രൈസ്തവസാക്ഷ്യ ഘടകങ്ങള്‍. ഇവയില്‍ ഉണ്ടാകാവുന്ന വൈകല്യങ്ങള്‍ ജീവിതസാക്ഷ്യത്തെയും വികലമാക്കും. ദൈവവചനത്തിന്റെയും സഭാപ്രബോധനങ്ങളുടെയും ശരിയായ അവബോധമില്ലാതെ സഭയില്‍ എത്രയോ ഭിന്നിപ്പുകള്‍ ഉണ്ടായിരിക്കുന്നു.

ദൈവാരാധനയുടെ അടിസ്ഥാന സ്വഭാവം മനസ്സിലാക്കാതെ വ്യക്തിപരമായ ദൈവവചന ധ്യാനത്തിലും പ്രാര്‍ഥനകളിലും അതിനെ ഒതുക്കാമെന്നു കരുതുന്നവരുണ്ട്. ദൈവാരാധന പരമപിതാവിന് അര്‍പ്പിക്കുന്ന ആരാധനയുടെ അനുഭവമാകണം. ഈ അനുഭവത്തിന്റെ കേന്ദ്രപ്രാധാന്യത്തിന് കുറവുവരുംവിധം വിശുദ്ധരോടുള്ള വണക്കവും അതുമായി ബന്ധപ്പെട്ട നൊവേനകളും കപ്പേള–കുരിശടി–ഗ്രോട്ടോ ഭക്തികളും തിരുനാളാഘോഷ രീതികളും സഭാജീവിതത്തില്‍ സ്ഥാനം പിടിക്കരുതെന്നും രേഖയില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക