Image

2011ല്‍ ജയലളിതയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു: ശശികലയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍

Published on 17 January, 2017
2011ല്‍ ജയലളിതയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു: ശശികലയുടെ സഹോദരന്റെ വെളിപ്പെടുത്തല്‍

തഞ്ചാവൂര്‍: 2011ല്‍ ജയലളിതയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി ശശികലയുടെ സഹോദരന്‍ ദിവാഹരന്റെ വെളിപ്പെടുത്തല്‍. തഞ്ചാവൂരില്‍ പൊങ്കലുമായി ബന്ധപ്പെട്ട പരിപാടിക്കിടെയായിരുന്നു ദിവാഹരന്റെ ഈ വെളിപ്പെടുത്തല്‍.

` 2011ല്‍ ഞങ്ങള്‍ക്കെതിരെ വലിയൊരു ഗൂഢാലോചന നടന്നിരുന്നു. അവര്‍ക്ക്‌ ഞങ്ങളെ നീക്കണം. അതിനുവേണ്ടി അമ്മയെ ഇല്ലാതാക്കണം. അന്ന്‌ ഒന്നും സംഭവിച്ചില്ല. ഞങ്ങള്‍ അത്‌ തടഞ്ഞു. ഞങ്ങള്‍ക്ക്‌ യാതൊരു ഹിഡണ്‍ അജണ്ടയുമില്ല.' എന്നാണ്‌ ദിവാഹരന്‍ പറഞ്ഞത്‌. എന്നാല്‍ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ശശികലയ്‌ക്കും അവരുടെ കുടുംബത്തിനും എ.ഐ.എ.ഡി.എം.കെയിലെ രണ്ടാംപടിയിലെ നേതാക്കളുടെയും ജീവന്‌ ഭീഷണിയുണ്ടെന്നും ദിവാഹരന്‍ പറഞ്ഞു.



`ജനുവരിയില്‍ എ.ഐ.എ.ഡി.എം.കെ സര്‍ക്കാര്‍ തകരുമെന്ന്‌ ചിലര്‍ പ്രവചിച്ചു. ആ ഗൂഢാലോചനകളെല്ലാം ഞങ്ങള്‍ തകര്‍ത്തു. അമ്മയുടെ സര്‍ക്കാര്‍ ഇപ്പോഴും തുടരുന്നു.' അദ്ദേഹം പറഞ്ഞു.

എട്ടു മിനിറ്റ്‌ നീണ്ട പ്രസംഗത്തില്‍ സ്വയം പുകഴ്‌ത്താനും ശശികലയുടെ ഭര്‍ത്താവ്‌ നടരാജനെ പുകഴ്‌ത്താനുമാണ്‌ ദിവാഹരന്‍ ഏറെ സമയം ചിലവഴിച്ചത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക