Image

ആസ്‌ട്രേല്യന്‍ ഓപ്പന്‍ 2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 25 January, 2017
ആസ്‌ട്രേല്യന്‍ ഓപ്പന്‍ 2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
ജനുവരി ഇരുപത്താറാം തീയതി, ഇന്ത്യന്‍ സമയം രാവിലെ അഞ്ചരയ്ക്ക് ആസ്‌ട്രേല്യന്‍ ഓപ്പന്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ ആരംഭിയ്ക്കും. കൊക്കൊ വാന്‍ഡവൈ, വീനസ് വില്യംസ് എന്നിവര്‍ തമ്മിലുള്ളതാണു പ്രഥമ മത്സരം. തുടര്‍ന്ന്, ക്രൊയേഷ്യക്കാരിയായ മിര്യാനാ ലൂചിച്ച് ബറോനിയും അമേരിക്കയുടെ സെറീന വില്യംസും തമ്മിലുള്ള മത്സരം നടക്കും. ഇന്ത്യന്‍ സമയം ഉച്ചയ്‌ക്കൊന്നരയ്ക്കാണു ലോകമെമ്പാടുമുള്ള ടെന്നീസ് പ്രേമികള്‍ ആകാംക്ഷാപൂര്‍വം കാത്തിരിയ്ക്കുന്ന റോജര്‍ ഫെഡററും സ്‌റ്റെനിസ്‌ലാസ് വാവ്രിങ്കയും തമ്മിലുള്ള പോരാട്ടം. റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലുള്ള സെമിഫൈനല്‍ മത്സരം അടുത്ത ദിവസമാണു നടക്കുക.

ആസ്‌ട്രേല്യന്‍ ഓപ്പനില്‍ നിന്നു കളിക്കാര്‍ക്കു കിട്ടുന്ന സമ്മാനത്തുകയെത്രയെന്ന് അറിയുന്നതു രസകരമായിരിക്കും; പലര്‍ക്കും പ്രചോദനപ്രദവും. ജനുവരി ഇരുപത്തെട്ടിനു നടക്കുന്ന വനിതകളുടെ ഫൈനലില്‍ വിജയം നേടുന്ന കളിക്കാരിയ്ക്കു കപ്പോടൊപ്പം കിട്ടാന്‍ പോകുന്ന ചെക്കിന്റെ തുക പത്തൊമ്പതു കോടി രൂപയ്ക്കു തുല്യമായ 37 ലക്ഷം ആസ്‌ട്രേല്യന്‍ ഡോളറാണ്. ഇപ്പോഴത്തെ വിനിമയനിരക്കനുസരിച്ച് ആസ്‌ട്രേല്യന്‍ ഡോളറിന് അമ്പത്തൊന്നര രൂപ വിലയുണ്ട്. ജനുവരി ഇരുപത്തൊമ്പത്, ഞായറാഴ്ച, നടക്കാനിരിക്കുന്ന പുരുഷന്മാരുടെ ഫൈനലിലെ ജേതാവിനു ലഭിയ്ക്കാന്‍ പോകുന്നതും ഇതേ തുക തന്നെ.

ആസ്‌ട്രേല്യന്‍ ഓപ്പന്‍, ഫ്രെഞ്ച് ഓപ്പന്‍, വിംബിള്‍ഡന്‍, യു എസ് ഓപ്പന്‍ എന്നിവയാണു ടെന്നീസിലെ ഏറ്റവുമുയര്‍ന്ന ടൂര്‍ണമെന്റുകള്‍. ഇവ ഗ്രാന്റ് സ്ലാമുകള്‍ എന്നും അറിയപ്പെടുന്നു. ഇവയില്‍ പങ്കെടുക്കുന്ന പുരുഷന്മാര്‍ക്കു തങ്ങളുടെ ഓരോ കളിയിലും പരമാവധി അഞ്ചു സെറ്റുകള്‍ കളിയ്‌ക്കേണ്ടി വന്നേയ്ക്കാം; എന്നാല്‍ വനിതകള്‍ക്കാകട്ടെ, ഓരോ കളിയിലും പരമാവധി മൂന്നു സെറ്റുകള്‍ വീതം കളിച്ചാല്‍ മതി. ജയം നേടാന്‍ പുരുഷന്മാര്‍ കൂടുതല്‍ സെറ്റുകള്‍ കളിയ്‌ക്കേണ്ടി വരുന്നതിനാല്‍ പുരുഷന്മാര്‍ക്ക് ഉയര്‍ന്ന സമ്മാനത്തുക നല്‍കണമെന്ന ആവശ്യം ഏറെക്കാലം ലോകഒന്നാം നമ്പര്‍ താരമായിരുന്ന നൊവാക്ക് ജ്യോക്കോവിച്ച് ഉയര്‍ത്തിയിരുന്നു. തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ അവകാശവാദത്തെ പരിഹസിച്ച മുന്‍കാല അമേരിക്കന്‍ ടെന്നീസ് താരം ജിമ്മി കോണേഴ്‌സ് അക്കാലത്തു പറഞ്ഞത്, പുരുഷന്മാര്‍ക്കും വനിതകള്‍ക്കും കൂടി ഒറ്റ ടൂര്‍ണമെന്റു മാത്രം മതിയെന്നായിരുന്നു.

ഇതൊക്കെയാണെങ്കിലും, തുല്യസമ്മാനത്തുക വേണമെന്ന വനിതകളുടെ ആവശ്യത്തെ ഭൂരിപക്ഷം പുരുഷകളിക്കാരും ശക്തമായി പിന്തുണയ്ക്കുകയും, ഒടുവില്‍ അന്താരാഷ്ട്ര ടെന്നീസ് രംഗത്തു നിന്നു ലിംഗവിവേചനം നിഷ്കാസിതമാകുകയും ചെയ്തു. തല്‍ഫലമായി ടെന്നീസില്‍ പുരുഷന്മാര്‍ക്കു ലഭിയ്ക്കുന്ന തുക തന്നെ വനിതകള്‍ക്കും ലഭിയ്ക്കുന്നു. ഫുട്‌ബോള്‍, ബാസ്കറ്റ് ബോള്‍ എന്നിങ്ങനെ പല രംഗങ്ങളിലും ഈ പൂര്‍ണസമത്വം നിലവില്‍ വന്നിട്ടില്ല.

ഫൈനലില്‍ ജേതാവാകുന്നയാള്‍ക്കു മാത്രമല്ല സമ്മാനത്തുക കിട്ടുന്നത്. ആസ്‌ട്രേല്യന്‍ ഓപ്പനില്‍ പങ്കെടുക്കുന്ന സകല കളിക്കാര്‍ക്കും സമ്മാനത്തുക കിട്ടുന്നു. ഒന്നാം റൗണ്ടില്‍ കളിക്കുന്നവര്‍ക്കു കിട്ടുന്ന തുക പോലും വലുതാണ്: ഇരുപത്തഞ്ചേമുക്കാല്‍ ലക്ഷം രൂപ! കളിക്കണമെന്നേയുള്ളൂ, ജയിക്കണമെന്നില്ല. രണ്ടാം റൗണ്ടില്‍ കളിക്കുന്നവര്‍ക്ക് നാല്പത്തൊന്നു ലക്ഷം രൂപ, മൂന്നാം റൗണ്ടില്‍ അറുപത്തേഴു ലക്ഷം, നാലാം റൗണ്ടില്‍ നൂറ്റിപ്പതിമൂന്നു ലക്ഷം ഒരു കോടിയിലേറെ എന്നിങ്ങനെയാണു കിട്ടുക. രണ്ടേകാല്‍ക്കോടി, നാലരക്കോടി, ഒമ്പതേമുക്കാല്‍ക്കോടി എന്നീ തുകകള്‍ യഥാക്രമം ക്വാര്‍ട്ടര്‍, സെമി, ഫൈനല്‍ എന്നീ തലങ്ങളില്‍ കളിക്കുന്നവര്‍ക്കു കിട്ടുന്നു; ഫൈനല്‍ ജേതാവിനു 19 കോടി രൂപയും. സിംഗിള്‍സിലെ സമ്മാനത്തുകകള്‍ മാത്രമാണ് ഇവിടത്തെ പരാമര്‍ശവിഷയം.

ആസ്‌ട്രേല്യന്‍ ഓപ്പനില്‍ കപ്പു നേടാന്‍ ഒരു കളിക്കാരന് കളിക്കാരിക്കും ആകെ ഏഴു തവണ കളിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, പത്തൊമ്പതുകോടി രൂപ നേടാന്‍ ആകെ എഴു കളിക്കാരെ മാത്രം പരാജയപ്പെടുത്തിയാല്‍ മതി. കേള്‍ക്കുന്നയത്ര എളുപ്പമല്ലിത്. ആസ്‌ട്രേല്യന്‍ കളിക്കാരനായ സാമുവല്‍ ഗ്രോത്ത് ഒരിക്കല്‍ എതിരാളിയുടെ നേര്‍ക്കു സെര്‍വു ചെയ്ത പന്തിന്റെ വേഗം 263 കിലോമീറ്ററിലേറെയായിരുന്നു. ഇന്നുള്ള ടെന്നീസ് കളിക്കാരില്‍ പലരും ഇരുനൂറു കിലോമീറ്ററിലേറെ വേഗത്തില്‍ സെര്‍വു ചെയ്തിട്ടുള്ളവരാണ്; ചില പേരുകളിതാ:

ജോണ്‍ ഈസ്‌നര്‍ 253 കി.മീ.
മിലോസ് റാവനിച്ച് 250 കി.മീ.
ജോ വില്‍ഫ്രീഡ് സോങ്ക 237 കി.മീ.
ഗെയല്‍ മോണ്‍ഫീല്‍സ് 235 കി.മീ.
സ്‌റ്റെനിസ്ലാസ് വാവ്രിങ്ക 234 കി.മീ.

എഴുപത്തെട്ടടി നീളവും ഇരുപത്തേഴടി വീതിയുമുള്ള സിംഗിള്‍സ് കോര്‍ട്ടില്‍ മുകളില്‍ സൂചിപ്പിച്ച തരം വേഗങ്ങളില്‍ പന്തു നിരന്തരമടിച്ച് എതിരാളിയെ കീഴടക്കുന്നത് അതികായന്മാര്‍ക്കു മാത്രം സാദ്ധ്യമാകുന്ന കാര്യമാണ്. ഇന്ത്യയില്‍ നിന്നാരും പുരുഷന്മാരുടേയോ വനിതകളുടേയോ സിംഗിള്‍സ് ഗ്രാന്റ് സ്ലാമുകളില്‍ ഒന്നു പോലും ഇത്രയും കാലത്തിനിടയില്‍ നേടിയിട്ടില്ലെന്ന സങ്കടകരമായ വസ്തുത ഇവിടെ ഓര്‍ക്കാതെ നിവൃത്തിയില്ല. ഫ്രെഞ്ച് ഓപ്പനും ആസ്‌ട്രേല്യന്‍ ഓപ്പനും ഓരോ തവണ നേടിയ ലീ നാ എന്ന ചൈനീസ് വനിതയെ മാറ്റി നിര്‍ത്തിയാല്‍, ഏഷ്യയുടെ നിലയും ഇന്ത്യയുടേതില്‍ നിന്നു വിഭിന്നമല്ല.

ഉടന്‍ നടക്കാന്‍ പോകുന്ന സെമിഫൈനല്‍ മത്സരങ്ങളില്‍ വിവിധ കളിക്കാര്‍ക്കുള്ള ജയസാദ്ധ്യത വിലയിരുത്താന്‍ ശ്രമിക്കാം. പ്രഥമ മത്സരം കൊക്കൊ വാന്‍ഡവൈയും വീനസ് വില്യംസും തമ്മിലുള്ളതാണെന്നു സൂചിപ്പിച്ചു കഴിഞ്ഞു. 36 വയസ്സായ വീനസ് വില്യംസ് രണ്ടു തവണ യു എസ് ഓപ്പനും അഞ്ചു തവണ വിംബിള്‍ഡനും നേടിയിട്ടുണ്ട്. അങ്ങനെയിരിക്കെയാണു വീനസിനെ ഷോഗ്രന്‍സ് സിന്‍ഡ്രോം എന്ന രോഗം ബാധിച്ചത്. ഈ രോഗം മൂലമുണ്ടാകുന്ന സന്ധിവേദനയും പെട്ടെന്നുള്ള തളര്‍ച്ചയും സഹിയ്ക്കുന്നൊരാള്‍ക്ക് അങ്ങേയറ്റത്തെ കായികക്ഷമത ആവശ്യമുള്ള ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റില്‍ വിജയം നേടുക അസാദ്ധ്യമാണ്. എന്നിട്ടും ഇത്തവണത്തെ ആസ്‌ട്രേല്യന്‍ ഓപ്പനില്‍ സെമിഫൈനല്‍ വരെയെത്താനായത് വീനസിന്റെ സഹനശക്തിയും ദൃഢനിശ്ചയവും മൂലമാണ്. ലോകറാങ്കിംഗില്‍ പതിനേഴാമതാണു വീനസ്സിന്റെ സ്ഥാനം.

25 വയസ്സുകാരിയായ കൊക്കൊ വാന്‍ഡവൈ പ്രൊഫഷണല്‍ ടെന്നീസ് കളിക്കാരിയായത് 2008ല്‍ മാത്രമാണ്; വീനസ്സാകട്ടെ, 1994ലും. നീണ്ട ഇരുപത്തിമൂന്നു വര്‍ഷത്തെ തഴക്കം വീനസ്സിനുണ്ട്. വാന്‍ഡവൈയുടേത് ഒമ്പതു വര്‍ഷം മാത്രവും. വാന്‍ഡവൈയുടെ റാങ്ക് 21. റാങ്കിലും തഴക്കത്തിലുമുള്ള അന്തരങ്ങള്‍ തല്‍ക്കാലം നമുക്കു വിസ്മരിക്കാം. പകരം, ഇത്തവണത്തെ ആസ്‌ട്രേല്യന്‍ ഓപ്പനില്‍ ഇരുവരും കാഴ്ച വെച്ച പ്രകടനങ്ങളെ ഒന്നു താരതമ്യം ചെയ്യാം.

എതിരാളിയ്ക്കു സ്പര്‍ശിക്കാനാകാത്ത സെര്‍വുകളാണ് ഏയ്‌സുകള്‍. ഈ ടൂര്‍ണമെന്റില്‍ വാന്‍ഡവൈ ആകെ 35 ഏയ്‌സുകള്‍ ഉതിര്‍ത്തിട്ടുണ്ട്; വീനസ് 17 മാത്രവും. ടെന്നീസില്‍ ഓരോ സെര്‍വും രണ്ടു തവണ വീതം ചെയ്യാവുന്നതാണ്. ഒന്നാമത്തെ സെര്‍വു പിഴച്ചുപോയാല്‍, രണ്ടാമതും ചെയ്യാം. ടെന്നീസില്‍ മാത്രമുള്ളൊരു ആനുകൂല്യമാണത്. ഇതുമൂലം, ഒന്നാം സെര്‍വു പൊതുവില്‍ അതിശക്തമായിരിക്കും; ശക്തി കൂടുമ്പോള്‍ കണിശത കുറഞ്ഞെന്നു വരാം. പക്ഷേ, ശക്തിയോടൊപ്പം കണിശത കൂടി ലഭിച്ചാല്‍, ഒന്നാം സെര്‍വുകള്‍ എതിരാളിയെ കുഴക്കിയതു തന്നെ. വാന്‍ഡവൈയുടെ 82% ഒന്നാം സെര്‍വുകള്‍ പോയിന്റുകള്‍ നേടിയപ്പോള്‍ വീനസ്സിന്റെ ശതമാനം 66 മാത്രമായിരുന്നു. ടെന്നീസില്‍ സ്‌ട്രോക്കുകളും അടികള്‍ സെര്‍വിനോടൊപ്പം പ്രധാനമാണ്. എതിരാളിയ്ക്കു സ്പര്‍ശിയ്ക്കാനാകാഞ്ഞ 172 അടികള്‍ വാന്‍ഡവൈ അടിച്ചപ്പോള്‍ വീനസിന് 153 എണ്ണം മാത്രമേ ഉതിര്‍ക്കാനായുള്ളൂ.

സെമിഫൈനലിലേക്കുള്ള പാതയില്‍ ഇരുവരും കീഴടക്കിയ എതിരാളികള്‍ ആരൊക്കെയെന്നു നോക്കാം. ലോകറാങ്കിംഗില്‍ പതിനേഴാമതുള്ള വീനസിനു കീഴടങ്ങിയ എതിരാളികളും അവരുടെ ലോകറാങ്കിംഗും താഴെ കൊടുക്കുന്നു:

കാറ്ററൈന കോസ്ലോവാ 101
സ്‌റ്റെഫനി വോഗല്‍ 112
യിങ് യിങ് ദുവാന്‍ 87
മോന ബാര്‍ട്ടല്‍ 181
അനസ്‌റ്റേസ്യ പാവ്‌ല്യുച്ചെങ്കോവ 24

ലോകറാങ്കിംഗില്‍ ഇരുപത്തൊന്നാം സ്ഥാനമുള്ള വാന്‍ഡവൈ തോല്പിച്ച കളിക്കാര്‍ താഴെപ്പറയുന്നവരാണ്:

ഗാര്‍ബൈന്‍ മുഗുരൂസ 7
ഏഞ്ചലീക്ക് കേര്‍ബര്‍ 1
യൂജനി ബൗച്ചേഡ് 47
പൗലീന്‍ പാമെന്റിയ 67
റോബര്‍ട്ടാ വിന്‍സി 19

താരതമ്യേന ഉയര്‍ന്ന റാങ്കുള്ളവരാണ് വാന്‍ഡവൈക്കു കീഴടങ്ങിയ അഞ്ചില്‍ നാലു പേരും. അവരില്‍ ലോകഒന്നാം നമ്പറും ഏഴാം നമ്പറും ഉള്‍പ്പെടുന്നുണ്ടെന്നതു ശ്രദ്ധേയമാണ്. വീനസ് പരാജയപ്പെടുത്തിയവരില്‍ ഒരാളൊഴികെ മറ്റെല്ലാവരും വളരെത്താഴ്ന്ന റാങ്കു മാത്രമുള്ളവരാണ്.

എന്നാലിതൊന്നും നാളത്തെ കളിയെപ്പറ്റിയുള്ള പ്രവചനത്തിന് ഉപകരിച്ചെന്നു വരില്ല. കളിക്കളത്തില്‍ വച്ചു തല്‍സമയം പുറത്തെടുക്കുന്ന കളിയുടെ നിലവാരമാണു വിജയിയെ നിര്‍ണയിക്കുന്നത്. ഏ സമം ബി, ബി സമം സി, അതുകൊണ്ട് ഏ സമം സി എന്നിങ്ങനെയുള്ള ഗണിതസമവാക്യങ്ങളൊന്നും ഇവിടെ വിലപ്പോവില്ല. എന്നുവരികിലും, ഇരുവര്‍ക്കും മുകളില്‍ കൊടുത്തിരിക്കുന്ന ഘടകങ്ങള്‍ അതേ തോതില്‍ത്തന്നെ സെമിഫൈനലിലും തുടരാനായാല്‍, കൊക്കൊ വാന്‍ഡവൈക്കു ജയസാദ്ധ്യത കൂടുതലുണ്ടാകും.

നാളെ രണ്ടാമതു സെമിഫൈനല്‍ സെറീന വില്യംസും മിര്യാന ലൂച്ചിച് ബറോനിയും തമ്മിലുള്ളതാണെന്നു മുകളില്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. ലോകരണ്ടാം നമ്പര്‍ കളിക്കാരിയാണു സെറീന. മിര്യാനയുടെ റാങ്ക് 79 മാത്രവും. തൊണ്ണൂറുകളിലാണു മിര്യാനയുടെ ടെന്നീസ് ജീവിതം ആരംഭിക്കുന്നത്. എങ്കിലും ഇടക്കാലത്ത് ഒരു പതിറ്റാണ്ടിലേറെക്കാലം മിര്യാന ടെന്നീസില്‍ നിന്നു വിട്ടു നിന്നിരുന്നു. പതിനെട്ടു കൊല്ലം മുമ്പാണു മിര്യാന ഒരു ഗ്രാന്റ് സ്ലാമിന്റെ സെമിഫൈനലില്‍ അവസാനമായി കളിച്ചത്. ടെന്നീസ് രംഗത്തേക്കു വീണ്ടും വന്ന ശേഷം ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, മിര്യാനയ്ക്കു വലുതായ നേട്ടങ്ങള്‍ കൊയ്യാനായിട്ടില്ല. സെറീനയാകട്ടെ മികച്ച പ്രകടനം തുടര്‍ച്ചയായി കാഴ്ചവെച്ചു പോരുകയാണു താനും. വിജയസാദ്ധ്യത കൂടുതലുള്ളതു സെറീനയ്ക്കാണ്.

പുരുഷന്മാരുടെ സെമിഫൈനലുകളുടെ ഫലപ്രവചനം ദുഷ്കരമാണ്. ഒന്നാമത്തെ സെമിഫൈനല്‍ റോജര്‍ ഫെഡററും സ്‌റ്റെനിസ്ലാസ് വാവ്രിങ്കയും തമ്മിലാണ്. രണ്ടാമത്തേതു റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലും.

ഫെഡററും വാവ്രിങ്കയും ഒരേ നാട്ടുകാരാണ്: സ്വിറ്റ്‌സര്‍ലന്റുകാര്‍. സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി ഒരുമിച്ചു കളിച്ച് ഒളിമ്പിക് സ്വര്‍ണം വരെ നേടിയിട്ടുള്ളവര്‍. ഇരുവരുടേയും കഴിവുകള്‍ ഇരുവര്‍ക്കും സുപരിചിതം. സ്വിറ്റ്‌സര്‍ലന്റിനു വേണ്ടി ഇരുവരും ഒന്നിക്കുമെങ്കിലും, വ്യക്തിഗതടൂര്‍ണമെന്റുകളില്‍ ഇവര്‍ പരസ്പരം ഏറ്റുമുട്ടാറുണ്ട്, ഇതുവരെയായി 21 തവണ ഏറ്റുമുട്ടിയിട്ടുമുണ്ട്. 18 തവണ ഫെഡററും, മൂന്നു തവണ മാത്രം വാവ്രിങ്കയും ജയിച്ചിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ രണ്ടു തവണ വിജയം നേടിയതു ഫെഡററായിരുന്നു. ഈ വിജയങ്ങള്‍ രണ്ടും 2015ലായിരുന്നു.

2016ല്‍ പരിക്കു കാരണം ഫെഡറര്‍ക്ക് ആറുമാസത്തോളം കളിക്കളത്തില്‍ നിന്നു വിട്ടു നില്‍ക്കേണ്ടി വന്നിരുന്നു. ഇതുമൂലം ഫെഡററുടെ ലോകറാങ്കിംഗിന് ഇടിവു തട്ടി. ഫെഡററുടെ ഇപ്പോഴത്തെ റാങ്ക് 17 ആണ്. വാവ്രിങ്കയ്ക്ക് ഉയര്‍ന്ന റാങ്കുണ്ട്: നാല്. ആറുമാസത്തെ ഇടവേളയ്ക്കു ശേഷം ഫെഡറര്‍ കളിക്കളത്തില്‍ തിരികെയെത്തിയതു വലിയ പ്രതീക്ഷകളൊന്നുമില്ലാതെയായിരുന്നു. ആസ്‌ട്രേല്യന്‍ ഓപ്പനില്‍ ഇത്രത്തോളം പോലും എത്താനാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫെഡറര്‍ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. ആറു മാസത്തെ ഇടവേള മൂലം ഫെഡററുടെ റാങ്കിംഗിന് ഇടിവു തട്ടിയിട്ടുണ്ടെങ്കിലും, ഫെഡററുടെ കളിയുടെ നിലവാരത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടില്ലെന്നാണു ഈ ടൂര്‍ണമെന്റിലെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തോമസ് ബേര്‍ഡിച്ചിന്റെ മേല്‍ ഫെഡറര്‍ നേടിയ അനായാസവിജയം ഇതിനൊരു തെളിവാണ്. വാവ്രിങ്ക മികച്ച ഫോമിലാണിപ്പോള്‍. എങ്കിലും, നാളത്തെ സെമിഫൈനലില്‍ വാവ്രിങ്കയ്ക്കുള്ളതിനേക്കാള്‍ ഒരല്പം കൂടുതല്‍ വിജയസാദ്ധ്യത ഫെഡറര്‍ക്കാണുള്ളത്.

റഫേല്‍ നഡാലും ഗ്രിഗോര്‍ ഡിമിട്രോവും തമ്മിലാണു രണ്ടാമത്തെ സെമിഫൈനല്‍. അവരിരുവരും ആകെ എട്ടു തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഏഴു തവണ നഡാലും ഒരു തവണ മാത്രം ഡിമിട്രോവും വിജയിച്ചു. അവര്‍ തമ്മില്‍ അവസാനം നടന്ന കളി കഴിഞ്ഞ വര്‍ഷം ബെയ്ജിംഗില്‍ വെച്ചായിരുന്നു. അതില്‍ വിജയം ഡിമിട്രോവിനൊപ്പം നിന്നു. ഇരുവരും മികച്ച ഫോമിലാണ്. സെമിഫൈനലിലേയ്ക്കുള്ള വഴിയില്‍ അലക്‌സാണ്ടര്‍ സ്വരേവിനെ കീഴ്‌പെടുത്താന്‍ നഡാല്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും, ഫ്‌ലോറിയന്‍ മായര്‍, മാര്‍ക്കോസ് ബഗ്ഡാറ്റിസ്, ഗേയല്‍ മോണ്‍ഫീല്‍സ്, മിലോസ് റാവനിച്ച് എന്നിവരെ അധികം വിയര്‍ക്കാതെ തന്നെ കീഴടക്കാന്‍ നഡാലിന്നായി. മറുവശത്ത് ഡിമിട്രോവ് പരാജയപ്പെടുത്തിയ എതിരാളികളില്‍ നൊവാക്ക് ജ്യോക്കോവിച്ചിനെ തറ പറ്റിച്ച ഡെനിസ് ഇസ്‌റ്റോമിന്‍ ഉള്‍പ്പെടുന്നുണ്ടെങ്കിലും, നഡാലിന്റെ സെമിഫൈനല്‍ പാതയായിരുന്നു കൂടുതല്‍ ദുര്‍ഘടം പിടിച്ചത്. അതുകൊണ്ട്, നേരിയൊരു മുന്‍തൂക്കം നഡാലിനാണ് എന്നാണെന്റെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കു സ്വാഗതം. അഭിപ്രായങ്ങള്‍ sunilmssunilms@rediffmail.com എന്ന ഈമെയില്‍ ഐഡിയിലേയ്ക്കയയ്ക്കുക.
ആസ്‌ട്രേല്യന്‍ ഓപ്പന്‍ 2017 (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക