മനസ്സില്‍ ആര്‍ദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് 'ലയണ്‍' എന്ന
സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്ത
സ്‌നേഹത്തിന്റെ സ്പ്‌നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന
ഇന്ത്യന്‍ അഞ്ചു വയസ്സുകാരന്റെ കഥ. ലോകത്തിന്റെ മറു പുറത്തു
ആസ്‌ത്രേലിയയില്‍ എത്തിച്ചേരുന്നതും, തന്റെ സമ്പന്നമായ, സ്‌നേഹം നിറഞ്ഞ,
സുരക്ഷിത ഇടത്തിലും, തന്നെ കാത്തിരിക്കുന്ന എന്ന് വിശ്വസിക്കുന്ന
പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു
ഓടിപ്പോകുന്ന സ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാര്‍ അനശ്വരമാക്കി.
സ്സറുവിന്റെ മുതിര്‍ന്ന കാലം അഭിനയിച്ച ദേവ് പട്ടേല്‍ തീര്‍ച്ചയായും ലോക
സിനിമ വേദിയില്‍ തന്റെ മുദ്ര പതിപ്പിക്ക തന്നെ ചെയ്തു.
നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം,
മാതാപിതാക്കള്‍, സഹോദരങ്ങള്‍, നാട്, രാജ്യം, വിശ്വാസങ്ങള്‍, നിറം, ഭാഷ,
ആചാരങ്ങള്‍, ഇവ ഒക്കെ നമ്മുടെ ജീവിതത്തില്‍ പുലിയുടെ പുള്ളിപോലെ
പറിച്ചുമാറ്റാനാകാത്ത നമ്മള്‍ തന്നെയാണെന്ന തിരിച്ചറിവാണ് നമ്മളെ നാം
ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മില്‍ നിന്നും പിടിച്ചു
പറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘര്‍ഷം, ഒക്കെയാണ് നാം
മനുഷ്യനാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും
ദൃഢമാകുന്നത് തമ്മില്‍ തമ്മില്‍ നാം പിടിച്ചു നല്‍കിയ കൈകളാണ്,
സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്.
വീണ്ടും അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ
ഭൂമിയില്‍ പിടിച്ചു നിര്‍ത്തുന്നത്. ബന്ധങ്ങള്‍ പതുക്കെ വേര്‍പെടുത്തി
പുതിയ ബന്ധങ്ങള്‍ നെയ്‌തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ
പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പല്‍ നമ്മുടെ
അവസാന ശ്വാസം വരെ നമ്മെ പിന്‍തുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള
തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതി നമ്മില്‍ ഉത്തേജിപ്പിക്കുന്ന ഊര്‍ജം,
അങ്ങനെ നാം അറിയാതെ എവിടെയൊക്കയോ ഏത്തപ്പെടുന്നു , നമ്മെ അറിയാതെ
പിന്തുടരുന്ന മരിക്കാത്ത ചില ഓര്‍മ്മപ്പെടുത്തലുകള്‍, അവയുടെ അവ്യക്തമായ
മര്‍മ്മരങ്ങള്‍, ചിലമ്പലുകള്‍, ഓളങ്ങള്‍ ഒക്കെ നമ്മോടു അറിയാതെ
സംവദിച്ചുകൊണ്ടിരിക്കുന്നു .
എന്തിനു നാട്ടില്‍ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല,
അമ്മയുള്ളപ്പോള്‍ എത്ര രാത്രിയിലും ചൂരക്കസേരയില്‍ ഉറങ്ങാതെ
കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോള്‍ വെറും ഓര്‍മ്മയാണ് , ഒരു സഹോദരന്‍
ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പം കാണും, അവര്‍
വലിയ തിരക്കില്‍ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചു
വല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കള്‍, പിരുവുമായി ചിരി
വിടര്‍ത്തി കടന്നു വന്നു പാഞ്ഞുപോകുന്ന പാര്‍ട്ടിക്കാരും പള്ളിക്കാരും ,
മക്കളും അവരും അവരുടെ ജീവിതവുമായി കടന്നുപോയി, ഇവിടെ അത്ര പറയാന്‍ അടുത്ത
ബന്ധുക്കള്‍ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെ, ആദ്യം കുറെ
യാത്രകള്‍ ഒക്കെ ചെയ്തു, ഇപ്പോള്‍ അതും മടുത്തു തുടങ്ങിയിരിക്കുന്നു ,
ഒത്തിരി 'ഓര്‍മ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ ഈ പഴയ വീട്ടില്‍
ഞാനും ഞാനുമെന്റ്ആളും വിരസതകൊടുള്ള പങ്കായം പൊക്കി' അങ്ങനെ എത്രയെത്ര
തനിയാവര്‍ത്തനങ്ങള്‍ !!. ഇത്രയും നേരത്തെ പെന്‍ഷനാവേണ്ടയിരുന്നു എന്ന്
തോന്നുകയാണ് ഇപ്പോള്‍. അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു
സുഹൃത്ത് വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന്
പറഞ്ഞു പരിഭവിക്കുന്ന ഒരു സുഹ്രുത്, സ്വകാര്യ സഹൃദ സംഭാഷണങ്ങളില്‍
പിടിവിട്ടു പോകുന്ന തേങ്ങലുകള്‍ അങ്ങനെ അറിയാതെ കടന്നു വരാറുണ്ട്.
എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ്
വിളിച്ചുകൂടേ ? 95 വയസുള്ള ഭര്‍ത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ,
അവിസ്മരണീയമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു
ഇത്തരം ഒരു ശൂന്യമായ വലിച്ചു നീട്ടല്‍ അനിര്‍വാര്യമായിരുന്നോ ? മുകളിലേക്ക്
നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരം നല്‍കേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ ?
എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം?
സെബാസ്റ്റ്യന്‍ ജംഗറിന്റെ 'Tribe' ഗോത്രം മടങ്ങിവരവും ചെന്നുചേരലുകളും
'എന്ന പുസ്തകം ജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു .
സുരക്ഷിതവും സമ്പന്നവുമായ മേച്ചില്‍പുറങ്ങളിലേക്കാണ് നാം ഓടിപ്പോകാന്‍
ആഗ്രഹിക്കുന്നത്. എന്നാല്‍ അതാണോ ജീവിത ലക്ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ്
സെബാസ്റ്റ്യന്‍ ജംഗര്‍ . മടങ്ങിവരവും ചെന്നുചേരലുകളും കാത്തിരിക്കുന്നത്
എന്താണ് ? എന്തിലേക്കാണ് എന്ന് വിരല്‍ ചൂണ്ടുകയാണ് അദ്ദേഹം. യുദ്ധം
കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളും ഇതില്‍
ഉള്‍പ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ ,
മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവര്‍ തിരിച്ചു
വന്നപ്പോള്‍ നേരിടുന്ന വൈതരണി , ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്,
സ്വദേശി , വിദേശി , തുടങ്ങിയ വിരല്‍ചൂണ്ടലുകളില്‍ ഒറ്റപ്പെട്ടു പോകുന്ന
ജനക്കൂട്ടം.
ആധുനിക സംസ്‌കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികള്‍,
ഭാവനാതീതമായ വ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയില്‍ എവിടേയോ നമുക്ക്
നഷ്ട്ടപ്പെടുന്ന അമൂല്യമായ സാമൂഹിക അവബോധം, പരസ്പരാശ്രയത്വം ഒക്കെ നാം
തിരിച്ചു അറിയാന്‍ തുടങ്ങുന്നത് ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ
വേട്ടയാടുമ്പോള്‍ മാത്രമാണ് എന്ന് ജംഗര്‍ പറയുന്നു. പതിനേഴാം
നൂറ്റാണ്ടില്‍ അമേരിക്കയില്‍ കോളനികളും അമേരിക്കന്‍ ഗോത്രങ്ങളും പൊരിഞ്ഞ
യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാര്‍ അമേരിക്കന്‍ഇന്ത്യക്കാരെ
പിടിച്ചുകൊണ്ടുപോകയും , അവര്‍ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയും
സാധാരണമായിരുന്നു. എന്നാല്‍ ഒരു പ്രത്യേകത കാണപ്പെട്ടത് നരവംശ ശാസ്ത്ര
ലോകത്തിനു ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യന്‍
സംസ്‌കാരത്തില്‍ വളര്‍ത്തപ്പെട്ടവര്‍ അമേരിക്കന്‍ഇന്ത്യന്‍ ഗോത്ര മേഖലയില്‍
തന്നെ ആ ജീവിത രീതിയുമായി ചേര്‍ന്ന് പോകാന്‍ മാനസീകമായി തയ്യാറാവുന്നു.
കോളനിക്കാര്‍ വന്നു അവരെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോഴും അവര്‍
തിരിച്ചുപോകാതെ ഒളിച്ചിരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പിടിച്ചു
കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കന്‍ഇന്ത്യനും യൂറോപ്പ്യന്‍ രീതികള്‍
അനുകരിക്കാന്‍ ശ്രമിച്ചില്ല. 1753 ല്‍ ബെഞ്ചമിന്‍ ഫ്രാങ്കിളിന്‍ ഇത്
രേഖപ്പെടുത്തിയിട്ടുണ്ട്.
നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം എന്ന് ശലോമോന്‍ രാജാവിനു പോലും
തോന്നിത്തുടങ്ങിയിരുന്നങ്കില്‍ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച്
നീട്ടുന്ന കപട സുരക്ഷിതത്വത്തില്‍ നിന്നും വേറിട്ടു, തമ്മില്‍ തമ്മില്‍
അറിയാന്‍ സാധിക്കുന്ന, അയല്‍ക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്‌കാരം, ഒരു
കൂട്ടം ഇപ്പോഴും തനിക്കു പിറകില്‍ ഉണ്ട് എന്ന ബോധം, ഒരു പ്രത്യേക
സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്ന ഗോത്ര സംസ്‌കൃതിയെയാണ്
നാം പിന്‍തള്ളി പോകുന്നത് . ആധുനിക പ്രസ്ഥാനങ്ങള്‍ സേവനം മാത്രമാണ്
വച്ചുനീട്ടുന്നത്, 'കരുതല്‍' എന്ന ശ്രേഷ്ടമായ മാനുഷീകത എവിടേയോ നമുക്കു
നഷ്ട്ടപെട്ടു. മതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും 'സേവനം' മാത്രം,
അതിനു അവര്‍ കൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാല്‍ 'കരുതലുകള്‍'
സൗജന്യമാണ് , അത് മനസ്സുകള്‍ തമ്മില്‍ അറിയാതെ കൈമാറുന്ന ദൈവീകമായ
പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക് കൈമോശം വന്നത് . അതിലേക്കാണ് നമുക്ക്
മടങ്ങി പോകേണ്ടത്, സൗജന്യമായ കരുതല്‍കൂടാരത്തിലേക്കാണ് നാം ചെന്ന്
ചേരേണ്ടത് .
'Human beings need three basic things in order to be content: they need
to feel competent at what they do; they need to feel authentic in their
lives; and they need to feel connected to others. These values are
considered 'itnrinsic' to human happiness and far outweigh 'etxrinsic'
values such as beatuy, money and status.' Sebastian Junger