Image

വേണം നമുക്കൊരു വിജിലന്‍സ് കമ്മിഷന്‍ (ഡി. ബാബുപോള്‍)

Published on 10 February, 2017
വേണം നമുക്കൊരു വിജിലന്‍സ് കമ്മിഷന്‍ (ഡി. ബാബുപോള്‍)
''ഈ പാവപ്പെട്ട ഉദ്യോഗസ്ഥനെപ്പറ്റി പരമാര്‍ഥത്തില്‍ വലിയ സഹതാപമല്ലേ തോന്നേണ്ടത്? പെരുവഴിയില്‍ തൂക്കിയിരിക്കുന്ന ചെണ്ട എന്ന് പറയാവുന്നത് ഈ നിര്‍ഭാഗ്യവാനെയല്ലേ? ആര്‍ക്കും ചീത്തപറയാം. ഏത് പത്രത്തിലെങ്കിലും ഒരു പത്തെണ്ണത്തിനെപ്പറ്റി ചീത്തയില്ലെങ്കില്‍ ആ പത്രം ഒരു പത്രമല്ല. ഏതുപ്രസംഗക്കാരനായാലും ഒരു ഇരുപത്തഞ്ചുപ്രാവശ്യം ഉദ്യോഗസ്ഥലോകത്തെ ആക്ഷേപിക്കുന്നില്ലെങ്കില്‍ അയാള്‍ ഒരു പ്രസംഗക്കാരനല്ല. പേച്ചിപ്പാറ അണയില്‍ വെള്ളം കുറഞ്ഞാലും ചേര്‍പ്പുങ്കല്‍ പ്ലേഗ് വന്നാലും ആലപ്പുഴ ജില്ലാകോടതിക്കെട്ടിടം ഇടിഞ്ഞുവീണാലും കൊപ്രയ്ക്കും കുരുമുളകിനും വിലയിടിഞ്ഞാലും മണ്‍കോട്ട ഏലായില്‍വെച്ച് രണ്ടുപേരെ ഇടിവെട്ടിയാലും ഓണവിളയില്‍ ആന ഭ്രാന്തെടുത്താലും എല്ലാത്തിനും ഉത്തരവാദി ഈ പാവമാണ്' എന്നുപറഞ്ഞതും "ഉദ്യോഗസ്ഥന്റെ പരമാര്‍ഥമായ ധാരണ അവന്‍ ഏതോ ഒരു സബ്ദേവന്റെ പിന്‍തുടര്‍ച്ചക്കാരനാണെന്നാണ്. ഉദ്യോഗസ്ഥന്‍ സാമാന്യമനുഷ്യനല്ല. അവന്‍ വേറൊരു സൃഷ്ടിയാണ്' എന്നുപറഞ്ഞതും ഒരേയാള്‍ തന്നെ. സാക്ഷാല്‍ ഇ.വി. കൃഷ്ണപിള്ള. (ചിരിയും ചിന്തയും: "ഉദ്യോഗസ്ഥന്മാര്‍'-9.2.1935).

1935 ഫെബ്രുവരി ഒമ്പതിന് ഇ.വി. എഴുതിയത് 82 സംവത്സരങ്ങള്‍ക്കിപ്പുറം 2017 ഫെബ്രുവരി ഒമ്പതിന് വായിക്കുമ്പോഴും വര്‍ത്തമാനകാല കഥാകഥനം എന്നേ വായനക്കാരന് അനുഭവപ്പെടുകയുള്ളൂ എന്നത് അദ്ഭുതകരമായി തോന്നുന്നു.

സിവില്‍ സര്‍വീസ് എന്നത് ശിപായിമുതല്‍ ചീഫ്സെക്രട്ടറി വരെ സര്‍ക്കാര്‍ശമ്പളം വാങ്ങി ജോലിചെയ്യുന്ന എല്ലാവരും ചേര്‍ന്നതാണ്. സര്‍ക്കാരിലെ സ്ഥിരജീവനക്കാരാരും, ഒരു ശിപായിപോലും ആരുടെയും ഔദാര്യംകൊണ്ട് ഉദ്യോഗത്തില്‍ എത്തിയവരല്ല, കേരളത്തിലെങ്കിലും. അവരില്‍ ആരെയും വെറുതെയങ്ങ് പിരിച്ചുവിടാനും കഴിയില്ല. ഒന്നുകില്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കാക്കത്തൊള്ളായിരം പടിക്കെട്ടുകള്‍ താണ്ടിയശേഷം ആ തീരുമാനം നടപ്പാക്കണം. അതായത് സത്യസന്ധനായ ഉദ്യോഗസ്ഥന് ഭീതിയോ പ്രീതിയോ കൂടാതെ ജോലിചെയ്യാനുള്ള സംവിധാനം നമ്മുടെ ഭരണഘടനയും അനുബന്ധനിയമങ്ങളും ഒരുക്കിയിട്ടുണ്ട്. മിക്കവരും ഭംഗിയായി േജാലിചെയ്യുന്നുമുണ്ട്. അല്ലെങ്കില്‍ ഭരണയന്ത്രം ഇങ്ങനെ ഓടുകയില്ല. എന്നാല്‍, കുറേപ്പേര്‍ ജോലിയല്ല ചെയ്യുന്നത്; അവരാണ് ശ്രദ്ധിക്കപ്പെടുന്നതും.

ഈയിടെയായി വിജിലന്‍സാണ് ഒരു ശ്രദ്ധാകേന്ദ്രം. എന്നാല്‍, അവിടെയും നമുക്കുവേണ്ടത് കേന്ദ്രത്തിലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍(സി.വി.സി.) പോലെയുള്ള സംവിധാനമാണ് എന്ന സംഗതി ആരും ശ്രദ്ധിച്ചുകാണുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ കേവലം ഒരു അന്വേഷണോദ്യോഗസ്ഥന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് പരിമിതികളുണ്ട്. ചുറ്റും ക്യാമറകള്‍ ഏര്‍പ്പാടാക്കി ജോലിചെയ്യുന്നത് ആ പരിമിതികള്‍ക്ക് പരിഹാരമല്ല. ഇപ്പോഴത്തെ ഡയറക്ടറെ എനിക്ക് പരിചയം പോരാ. സര്‍വീസിന്റെ രണ്ടാംപാതിയില്‍ പത്രാസില്ലാത്ത ജോലികളിലായിരുന്നു എന്നെ നടതള്ളിയിരുന്നത്.

കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി, നായനാര്‍, അച്യുതാനന്ദന്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ മുഖ്യമന്ത്രിമാരില്‍ ആരും ഇപ്പോഴത്തെ ഡയറക്ടറെയും പ്രധാനപ്പെട്ട പൊതുധാരാജോലികളില്‍ നിയമിച്ചിരുന്നുമില്ല. അതുകൊണ്ടാവാം ഞങ്ങളുടെ വഴികള്‍ കൂട്ടിമുട്ടാതിരുന്നത്. ഏതായാലും പിണറായി ധീരമായ ഒരു പരീക്ഷണത്തിനാണ് ഇറങ്ങിയിരിക്കുന്നത്. കരുണാകരന്‍ മുതല്‍ അച്യുതാനന്ദന്‍വരെ ഒരു മുന്‍ഗാമിക്കും ജേക്കബ് തോമസിനെ കൂടെനിര്‍ത്തി മുന്നോട്ടുപോകാന്‍ ചങ്കൂറ്റം തോന്നിയിട്ടില്ല. പിണറായിക്കും ഡയറക്ടര്‍ക്കും നന്മനേരുന്നു. എന്നാല്‍, വിജിലന്‍സ് കമ്മിഷന്‍ ഉണ്ടാകാതെ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്കോ ഇന്നുകാണുന്ന അസ്വസ്ഥതകള്‍ക്കോ പരിഹാരം കാണാനാവുമെന്ന് തോന്നുന്നില്ല.

വിജിലന്‍സ് കോടതികളിലെ ജഡ്ജിമാര്‍ ആരെയും എനിക്ക് പരിചയമില്ല. ജില്ലാ ജഡ്ജിമാരുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചവരാണോ അവര്‍ എന്നെനിക്ക് അറിഞ്ഞുകൂടാ. ഏറ്റവും മികച്ച പത്തിരുപതുപേരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിമാരായി നിയമിക്കേണ്ടിവരും. അതുകൊണ്ടാണല്ലോ കെ.ടി. തോമസും ശ്രീധരനും ഒന്നും വിജിലന്‍സ് ജഡ്ജിയാകാതെ പോയത്. എങ്കിലും അടുത്ത തലത്തിലുള്ള സീനിയോറിറ്റിയും കാര്യക്ഷമതയും ഉള്ളവരാകണം വിജിലന്‍സ് ജഡ്ജിമാര്‍. ഇപ്പോഴുള്ളവര്‍ അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരാകാം.

പക്വതയുള്ള ഒരു വിജിലന്‍സ് കമ്മിഷന്‍ ആണ് അടിയന്തരാവശ്യം. വിജിലന്‍സിന്റെ കാര്യക്ഷമത തെളിയിക്കപ്പെടേണ്ടത് ടെലിവിഷന്‍ ചാനലുകളിലോ സാമൂഹിക മാധ്യമങ്ങളിലോ അല്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും കെ.ടി. തോമസിനെയും കെ.എസ്. രാധാകൃഷ്ണനെയുംപോലുള്ള പ്രശസ്തരായ നീതിജ്ഞരും കൂടിയാലോചിച്ച് പരിഹാരം തേടേണ്ടിയിരിക്കുന്നു. ഒന്നുകില്‍ സി.വി.സി. മാതൃക അല്ലെങ്കില്‍ വേറെ വല്ലതും. സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ വേണം, തീര്‍ച്ച. മറ്റൊന്ന് കെ.എ.എസാണ്. സെക്രട്ടേറിയറ്റുകാര്‍ മാത്രമാണ് അതിന് തടസ്സം.

കെ.എ.എസ്. വരുന്നതുകൊണ്ട് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന കുറേപേര്‍ക്ക് പ്രശ്‌നമുണ്ടാവുമെന്നത് ശരിയാണ്. 2016 ഡിസംബര്‍ 31-നുമുമ്പ് പ.സ.ക. വഴി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുവേണ്ടി രണ്ടോ മൂന്നോ പ്രാവശ്യം പ്രത്യേകപരീക്ഷ നടത്തണം. അണ്ടര്‍സെക്രട്ടറിമുതല്‍ മേല്‌പോട്ടുള്ളവര്‍ക്ക് ഈ പരീക്ഷ ക്ലേശകരമായേക്കാം. വെള്ളെഴുത്ത് കണ്ണടയൊക്കെ വേണ്ട കാലമാവുമല്ലോ. അവര്‍ക്കായി ഒരു പ്രൊമോഷന്‍ ക്വാട്ടയോ ഇന്റര്‍വ്യൂമാത്രമുള്ള ഒരു പരീക്ഷയോ വല്ലതും നിശ്ചയിക്കണം. അഞ്ചുപത്തു കൊല്ലംകൊണ്ട് ഈ പ്രശ്‌നം അവസാനിക്കുമല്ലോ, ഏതായാലും.
വെള്ളോടിയും മലയാറ്റൂരും ഇ.എം.എസും നായനാരും ഒക്കെ ഭരണപരിഷ്കാരം പഠിച്ചവരാണ്. അച്യുതാനന്ദന് കാറും വീടും കൊടുക്കാന്‍വേണ്ടിമാത്രം പടച്ചെടുത്ത പുതിയ കമ്മിഷന്‍കൂടി ഇനി ഈ സംഗതി പഠിക്കണമെന്ന് ശഠിക്കുന്നത് കോഴിക്ക് മുലവരണമെന്ന് നിര്‍ബന്ധിക്കുന്നതുപോലെയാണ്. വി.എസിന്റെ പക്വതയും സി.പി. നായരുടെ പരിചയവും നീലയുടെ പ്രാഗല്ഭ്യവും ഒന്നും കുറച്ചുകാണുകയല്ല. പിണറായിയെപ്പോലെ ആജ്ഞാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു മുഖ്യമന്ത്രി ഉള്ളപ്പോള്‍ നടന്നില്ലെങ്കില്‍ ഇനി എന്നുനടക്കാനാണ്! സെക്രട്ടേറിയറ്റുകാരുടെ പരാതി പരിഹരിക്കണം. പരിഭവം തീര്‍ക്കണം. എന്നുവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.)പോലെ പ്രയോജനകരമായ ഒരു പരിപാടി ചാപിള്ളയാകാന്‍ അനുവദിച്ചുകൂടാ.

ഫയലുകള്‍ നീങ്ങാന്‍ താമസമുണ്ടാകുന്നത് വിജിലന്‍സും കെ.എ.എസും കൊണ്ടുമാത്രമല്ല. പ്രധാനകാരണം പരിശോധനാതലങ്ങളുടെ ആധിക്യമാണ്. അത് ഏഴ്വരെ ഉയരാം. എല്ലാം ഇ-ഗവേണന്‍സായ സ്ഥിതിക്ക് ചീഫ് എന്‍ജിനീയര്‍ നേരിട്ട് അഡീഷണല്‍ സെക്രട്ടറിതലത്തിലേക്ക് ഫയല്‍ അയക്കാന്‍ പ്രത്യേകം ഉത്തരവൊന്നുംവേണ്ട ഇപ്പോള്‍. അഡീഷണല്‍ സെക്രട്ടറി സ്വന്തംനിലയ്ക്ക് പരിശോധിക്കാനും വിലയിരുത്താനും പ്രാപ്തിയും ധൈര്യവുമുള്ള ആള്‍ ആയിരിക്കണമെന്നുമാത്രം. സെക്രട്ടേറിയറ്റിലേക്ക് അസിസ്റ്റന്റ്തലത്തിലുള്ള റിക്രൂട്ട്മെന്റും കുറയ്ക്കാവുന്നതാണ്.

നിലവിലുള്ള ചട്ടങ്ങളും ലഭ്യമായ നെറ്റ്വര്‍ക്ക്-കംപ്യൂട്ടര്‍ സൗകര്യങ്ങളും മതി കാര്യക്ഷമത ഉറപ്പുവരുത്താന്‍. പുറത്തുനിന്ന് നോക്കുമ്പോള്‍ ആകെക്കാണുന്ന ഒരുപ്രശ്‌നം ഒരു ഡാംപനര്‍-ഭയമാണ്. മുഖ്യമന്ത്രിയെ ഭയം, വിജിലന്‍സ് ഡയറക്ടറുടെ പ്രതികാരബുദ്ധിയെക്കുറിച്ചുള്ള ആശങ്ക, അക്കൗണ്ടന്റ് ജനറലിനെക്കുറിച്ചുള്ള ഭീതി, മാധ്യമങ്ങളും ചില രന്ധ്രാന്വേഷികളും ഒത്തുവരുമ്പോള്‍ എന്തുസംഭവിക്കുമെന്ന ഉത്കണ്ഠ. ഇതിനൊക്കെ മറുമരുന്നാവേണ്ടത് മുഖ്യമന്ത്രി നയിക്കുന്ന പൊളിറ്റിക്കല്‍ എക്‌സിക്യുട്ടീവും മുഴുവന്‍ ജീവനക്കാരുടെയും വിശ്വാസം ആര്‍ജിക്കാനാവുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ബ്യൂറോക്രസിയുമാണ്. പണ്ട് മന്ത്രി സി.എം. സുന്ദരം കരുണാകരനെ മേലധികാരിയായി കണ്ടതുപോലെ മന്ത്രിമാര്‍ തന്നെ ഭയത്തോടെ കാണാന്‍ പിണറായി ഇടംകൊടുക്കരുത്. ഭയം വിപരീതഫലമുണ്ടാക്കുന്ന ഒരു വികാരമാണ്. ചീഫ് സെക്രട്ടറി ബ്യൂറോക്രസിയുടെ തലവനാണെന്ന് അദ്ദേഹവും മുഖ്യമന്ത്രിയും മാധ്യമങ്ങളും തിരിച്ചറിയുകയും വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക