മാരാമണ്‍: ധാര്‍മിക നീതിയുടെ ആള്‍രൂപമായി ക്രൈസ്തവ സഭകളും ക്രിസ്തീയ വിശ്വാസികളും മാറണമെന്ന് ബിഷപ് എഡ്വേര്‍ഡ് മുകുന്ദലേലി റാമലോണ്ടി. മാരാമണ്‍ കണ്‍വന്‍ഷനില്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതി ബോധമുള്ള സ്ത്രീകളെയും പുരുഷന്‍മാരെ യുമാണ് ഇന്ന് ലോകത്തിനു വേണ്ടത്. ക്രിസ്ത്രീയദര്‍ശനം എന്നത് ധാര്‍മികതയാണെന്നും ബിഷപ്പ് പറഞ്ഞു. ദൈവരാജ്യത്തിനുവേണ്ടി സ്വന്തം ആഗ്രഹങ്ങള്‍ ബലികൊടുക്കുമ്പോഴാണ് ധാര്‍മിക നീതി യാഥാര്‍ഥ്യമാകുന്നത്. മനുഷ്യരുടെ ദൈനംദിന ജീവിതവുമായി ക്രിസ്തീയ സഭകള്‍ക്ക് ബന്ധമുണ്ടാകണം. യാഥാസ്ഥിതികരുടെ പിന്നാലെ ഒരു കാരണവശാലും സഭകള്‍ പോകരുത്.
മനുഷ്യരുടെ മനസിലും ഹൃദയത്തിലുമാണ് ക്രിസ്തുദര്‍ശനത്തിന്റെ രൂപാന്തരം ഉണ്ടാകേണ്ടത്. വാക്കും പ്രവൃത്തിയും പരസ്പര പൂരകങ്ങളായിരിക്കണം. സമൂഹത്തില്‍ എല്ലാ മനുഷ്യര്‍ക്കും തുല്യ നീതി ലഭിക്കണം. ദൈവം എപ്പോഴും ധാര്‍മികതയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്. നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായിട്ടു തന്നെ ദൈവം പാലിച്ചിട്ടുണ്ട്. ക്രിസ്തീയ വിശ്വാസികള്‍ ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവേണം ജീവിച്ച് മാതൃകയാകേണ്ടത്.
യേശു ആരംഭിച്ച പ്രസ്ഥാനത്തിന്റെ പ്രതിനിധികളാണ് ക്രൈസ്തവര്‍. അതുകൊണ്ടുതന്നെ ലോകത്ത് ഇവരിലൂടെ വ്യത്യസ്തത സൃഷ്ടിക്കപ്പെടണം. വ്യത്യസ്തത ഉണ്ടാകണമെങ്കില്‍ പ്രത്യേക സ്വഭാവ വിശേഷണം ഉണ്ടാകണം. സഭകളിലും ദേവാലയങ്ങളിലും സഭയുടെ പഠന കേന്ദ്രങ്ങളിലും കഴിവുള്ള ധാരാളം ആളുകളുണ്ടായിട്ടും സമൂഹത്തില്‍ അധാര്‍മികതയും അശാന്തിയും വര്‍ധിക്കുന്നു. ഇതിന് കാരണം ധാര്‍മിക നീതിയുടെ കുറവാണ്. ലോകത്തിനു മാറ്റമുണ്ടാകണമെങ്കില്‍ സൈനിക ശക്തിയും പണവും ആവശ്യമില്ല. ഇത് രണ്ടും ദുരന്തങ്ങള്‍ ഉണ്ടാക്കാന്‍ ഉപകരിക്കും. സമാധാനം സൃഷ്ടിക്കുന്ന തിന്റെ പേരില്‍ നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും സുരക്ഷിതത്വബോധം ജനങ്ങള്‍ക്കില്ല.
സുരക്ഷിതത്വവും മാറ്റവും ഉണ്ടാകണമെങ്കില്‍ ക്രിസ്തീയ സഭകള്‍ തങ്ങളില്‍ അര്‍പ്പിതമായ ദൗത്യം നിറവേറ്റണം. ക്രിസ്തീയ സുവിശേഷകര്‍ ഒരിക്കലും സമ്പത്തിന്റെ പിന്നാലെ പോകരതെന്നും ബിഷപ് രാമലോണ്ടി പറഞ്ഞു. ദൈവത്തെ മറന്നുകൊണ്ട് രാഷ്ര്ടീയക്കാരെയും വിഐപികളെയും പ്രശംസിക്കുന്ന രീതി ഒഴിവാക്കണം. ആരാധനയ്ക്കിടയില്‍ വിഐപികളുടെ പുറകെ പോകുന്ന രീതി ഇനിയും എവിടെയെങ്കിലും തുടരുന്നുണ്ടെങ്കില്‍ അത് അവസാനിപ്പിക്കണമെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു.
മാത്യൂസ് മാര്‍ മക്കാറിയോസ് എപ്പിസ്‌കോപ്പ അധ്യക്ഷത വഹിച്ചു. വൈകുന്നേരം നാലിനു കുടുംബ വേദി നടന്നു. രാവിലത്തെ യോഗത്തില്‍ ജജില്ലാ കളക്ടര്‍ ആര്‍. ഗിരിജയും ഉച്ചകഴിഞ്ഞ് മുന്‍ മന്ത്രി പി.ജെ ജോസഫും പങ്കെടുത്തു.