Image

ഓറോവില്‍ അണക്കെട്ടില്‍ നിന്നുള്ള പാഠം (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)

Published on 20 February, 2017
ഓറോവില്‍ അണക്കെട്ടില്‍ നിന്നുള്ള പാഠം (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
കാലിഫോര്‍ണിയയിലെ ഓറൊവില്‍ അണക്കെട്ടില്‍ നിന്നു വെള്ളത്തിനു മൂന്നു മാര്‍ഗങ്ങളിലൂടെ പുറത്തേക്കൊഴുകാം. നമ്മുടെ മൂലമറ്റത്തുള്ളതുപോലെ, ഭൂഗര്‍ഭത്തിലാണ് ഓറോവില്ലിലേയും വൈദ്യുതോല്പാദനകേന്ദ്രം. അതിലേക്കു ടണലിലൂടെയുള്ളതാണ് വെള്ളമൊഴുക്കിനുള്ള ഒരു മാര്‍ഗം. വൈദ്യുതോല്പാദനത്തിനു ശേഷമുള്ള വെള്ളം പവര്‍ഹൗസില്‍ നിന്നു പുറത്തേക്കൊഴുകി താഴെ പുഴയില്‍ ചെന്നു ചേരുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഒരു നിശ്ചിത അളവിലേറെയാകുമ്പോള്‍ അധികൃതര്‍ മുഖ്യസ്പില്‍വേയുടെ ഷട്ടറുകളുയര്‍ത്തി വെള്ളം തുറന്നു വിടുന്നു; ഇതാണു രണ്ടാമത്തെ മാര്‍ഗം. ഇനി മൂന്നാമതൊരു മാര്‍ഗമുണ്ട്. എമര്‍ജന്‍സി സ്പില്‍വേ എന്ന പേരിലാണത് അറിയപ്പെടുന്നത്. അതു വെറുമൊരു മതിലാണ്. സ്പില്‍വേകള്‍ക്കു പൊതുവിലുണ്ടാകാറുള്ള ഷട്ടറുകള്‍ ഈ എമര്‍ജന്‍സി സ്പില്‍വേക്കില്ല. അണക്കെട്ടിലെ ജലനിരപ്പ് എമര്‍ജന്‍സി സ്പില്‍വേയുടെ മതിലിനു മുകളിലുയര്‍ന്നാല്‍, മതിലിനു മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിപ്പൊയ്‌ക്കോളും. എമര്‍ജന്‍സി സ്പില്‍വേയുടെ മറുവശത്ത് ഒരു കുന്നിന്‍ ചരിവാണുള്ളത്. പാറകള്‍ കൊണ്ട് ഉറച്ച കുന്നിന്‍ ചരിവ്. എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം ഒഴുകിപ്പോകുകയാണെങ്കില്‍ അതു പാറകളുള്ള കുന്നിന്‍ ചരിവിലൂടെ ഒലിച്ചിറങ്ങി താഴെയുള്ള നദിയില്‍ ചെന്നു ചേര്‍ന്ന് ഒഴുകിപ്പോകുന്നു. അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായി നിലനില്‍ക്കുകയും ചെയ്യും. ഇത്തരത്തിലുള്ളതാണ് ഓറോവില്‍ അണക്കെട്ടിന്റെ രൂപകല്പന.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പു കാലിഫോര്‍ണിയയിലാകെ കൊടുങ്കാറ്റും പേമാരിയുമുണ്ടായി. പേമാരി ദിവസങ്ങളോളം നീണ്ടു നിന്നു. അണക്കെട്ടിലെ വെള്ളം അതിവേഗമുയര്‍ന്നു. പതിവു പോലെ അധികൃതര്‍ മുഖ്യസ്പില്‍വേ തുറന്നുകൊടുത്തു. അതിലൂടെ വെള്ളം ശക്തിയായി താഴേക്കൊഴുകി. ഇതു പണ്ടുമുതല്‍ക്കുള്ള പതിവാണെങ്കിലും, പതിവില്‍ നിന്നു വ്യത്യസ്തമായി ഇത്തവണ മുഖ്യസ്പില്‍വേയില്‍ ഒരിടത്തു വലിയൊരു കുഴിയുണ്ടായി. ശക്തമായ ജലപ്രവാഹത്തില്‍ കുഴി പെട്ടെന്നു വലുതായി. മുഖ്യസ്പില്‍വേക്കു കൂടുതല്‍ നാശനഷ്ടമുണ്ടാകാതിരിക്കാന്‍ വേണ്ടി അതിലൂടെയുള്ള ജലപ്രവാഹം അധികൃതര്‍ ഗണ്യമായി കുറച്ചു. ആ ദിവസങ്ങളില്‍ പേമാരിയുമുണ്ടായിരുന്നു. പേമാരി മൂലവും, മുഖ്യസ്പില്‍വേയിലൂടെയുള്ള ഒഴുക്കു കുറച്ചതു മൂലവും അണക്കെട്ടിലെ ജലനിരപ്പ് അതിവേഗമുയര്‍ന്ന് എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെയുള്ള കവിഞ്ഞൊഴുക്ക് ആരംഭിച്ചു. 1968ല്‍ അണക്കെട്ടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഒരിക്കലും എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകിയിരുന്നില്ല. പാറകളുള്ള കുന്നിന്‍ ചരിവിനു നാശനഷ്ടങ്ങളുണ്ടാക്കാന്‍ വെള്ളത്തിന്റെ കവിഞ്ഞൊഴുക്കിനാവില്ല എന്ന വിശ്വാസം തെറ്റി. ശക്തമായ ഒഴുക്കില്‍ കുന്നിന്‍ ചരിവിലെ പലയിടങ്ങളും ഇളകിത്തെറിച്ചു. കുന്നിന്‍ ചരിവ് കൂടുതല്‍ ഇടിയാതിരിക്കാന്‍ വേണ്ടി അധികൃതര്‍ എമര്‍ജന്‍സി സ്പില്‍വേയുടെ തൊട്ടു മുന്നില്‍ വലിയ കല്ലുകള്‍ നിരത്തിയിട്ട് ഒഴുക്കിന്റെ ശക്തി കുറച്ചു. അതിനിടയില്‍ പേമാരി നിലയ്ക്കുകയും ചെയ്തു.

ഇതിനിടയിലെല്ലാം അണക്കെട്ടിന്റെ മുഖ്യഭിത്തി സുരക്ഷിതമായിത്തന്നെ തുടര്‍ന്നു. മുഖ്യഭിത്തിയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുന്ന സ്ഥിതി ഒരിക്കലും വന്നിട്ടില്ല.

എഞ്ചിനീയര്‍മാരേക്കാള്‍ കൂടുതല്‍ സാമാന്യബുദ്ധി നാട്ടുകാര്‍ക്കുണ്ടാകുന്നത് അപൂര്‍വമാണ്. ഉണ്ടായാല്‍ത്തന്നെയും എഞ്ചിനീയര്‍മാര്‍ അതാദ്യം അവഗണിക്കുകയും ചെയ്‌തേക്കാം. ഓറോവില്ലിലും അതു സംഭവിച്ചിരുന്നു. എമര്‍ജന്‍സി സ്പില്‍വേയുടെ മുകളിലൂടെ വെള്ളം കവിഞ്ഞൊഴുകുകയാണെങ്കില്‍ അതൊഴുകാന്‍ പോകുന്ന കുന്നിന്‍ ചരിവിന്റെ കെല്പില്‍ എഞ്ചിനീയര്‍മാര്‍ക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നെങ്കിലും, നാട്ടുകാര്‍ക്കു വിശ്വാസക്കുറവുണ്ടായിരുന്നു. കുന്നിന്‍ ചരിവാകമാനം കോണ്‍ക്രീറ്റു പൂശി ബലപ്പെടുത്തണമെന്നു നാട്ടുകാര്‍ 2005ല്‍ ആവശ്യപ്പെട്ടിരുന്നു. നാട്ടുകാരുന്നയിച്ച ആവശ്യത്തെ അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു. അതിനു വേണ്ടി വരുന്ന ചെലവു ലാഭിക്കുകയായിരുന്നു, അധികൃതരുടെ ലക്ഷ്യം. നേരേ മറിച്ച്, നാട്ടുകാരുന്നയിച്ച ആവശ്യം അനുവദിച്ച്, കുന്നിന്‍ ചരിവു കോണ്‍ക്രീറ്റുപയോഗിച്ച് ബലപ്പെടുത്തിയിരുന്നെങ്കില്‍ ആപദ്ഭയം മൂലം കഴിഞ്ഞയാഴ്ച ധൃതിയില്‍ രണ്ടുലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടി വരുമായിരുന്നില്ല.

മുഖ്യസ്പില്‍വേയുടെ ആനുകാലിക പരിശോധനയും കാര്യക്ഷമമായിരുന്നില്ലെന്നു തീര്‍ച്ച. അല്ലെങ്കിലതില്‍ അഞ്ഞൂറടി നീളമുള്ള കുഴി അതിവേഗം രൂപം കൊള്ളുമായിരുന്നില്ല. അധികൃതരുടെ അനാസ്ഥ തന്നെ മുഖ്യകാരണം. സമ്പന്നരാജ്യമായ അമേരിക്കയില്‍പ്പോലും അധികൃതരുടെ അനാസ്ഥയുണ്ടാകാമെന്നര്‍ത്ഥം. അധികൃതരെവിടെയായാലും, അവിടെ അനാസ്ഥയുമുണ്ടാകും. പല കാര്യങ്ങളിലും അനാസ്ഥ ഗുരുതരാവസ്ഥയിലേക്കു നയിച്ചെന്നു വരില്ലെങ്കിലും, യാതൊരനാസ്ഥയും ഒരിക്കലുമുണ്ടാകാന്‍ പാടില്ലാത്ത ചില രംഗങ്ങളിലൊന്നാണ് അണക്കെട്ടുകള്‍; അധികൃതരും നാട്ടുകാരും ഒരുപോലെ നിരന്തര, നിതാന്തജാഗ്രത പുലര്‍ത്തേണ്ട രംഗം. മുല്ലപ്പെരിയാറും ഇടുക്കിയുമുള്‍പ്പെടെ മൂന്നു ഡസനോളം അണക്കെട്ടുകളുള്ള കൊച്ചുകേരളത്തിനു വിലപ്പെട്ട പാഠമാണു ഓറോവില്ലില്‍ നിന്നു ലഭിക്കുന്നത്.

പ്രതികരണങ്ങള്‍ക്കു സ്വാഗതം: sunilmssunilms@rediffmail.com
ഓറോവില്‍ അണക്കെട്ടില്‍ നിന്നുള്ള പാഠം (ലേഖനം: സുനില്‍ എം എസ്, മൂത്തകുന്നം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക