മംഗളൂരു: സിപിഎം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ മംഗളൂരുവിലെത്തി. രാവിലെ 10.15 ഓടെ മലബാർ എക്സ്പ്രസിനാണ് മുഖ്യമന്ത്രി മംഗളൂരുവിലെത്തിയത്. നിരവധി സിപിഎം പ്രവർത്തകരും നേതാക്കളും ചേർന്ന് മുഖ്യമന്ത്രിയെ റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ചു.
കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി മംഗളൂരുവിൽ എത്തിയത്. പിണറായിയുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ മംഗളൂരുവിലൽ രംഭിച്ചു. കർണാടക ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ഓടുന്നുണ്ട്. കടകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഗ്രാമപ്രദേശങ്ങളിൽ ഹർത്താൽ കാര്യമായി ജനജീവിതത്തെ ബാധിച്ചിട്ടില്ല. പരിപാടി മുൻനിശ്ചയിച്ചപോലെ നടക്കുമെന്നു പാർട്ടിയും സന്ദർശനം തടയുമെന്നു സംഘപരിവാർ സംഘടനകളും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീട് മുഖ്യമന്ത്രിയെ തടയില്ലെന്ന പ്രഖ്യാപനവുമായി ബിജെപി രംഗത്തുവന്നു. നഗരത്തിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.