കേരള ക്രൈസ്തവസഭകളുടെ ചരിത്രത്തില്‍
ആദ്യമായി അയ്യായിരം ജനപ്രതിനിധികളെ അണിനിരത്തിക്കൊണ്ട് കോട്ടയം ആസ്ഥാനമായ
ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ജനാധിപത്യ പ്രക്രിയയില്‍ പുതിയ അധ്യായം
എഴുതിച്ചേര്‍ത്തു. നഗരത്തിനു നടുവില്‍ മാര്‍ ഏലിയാ കത്തീഡ്രല്‍
അങ്കണത്തില്‍ വിരിച്ചൊരുക്കിയ കൂടാരത്തില്‍ അരങ്ങേറിയ വിശ്വാസിസംഗമം
അവിടൊരു ഉത്സവഛായ തന്നെ സൃഷ്ടിച്ചു.
""ഡെമോക്രാറ്റിക് ക്രിസ്ത്യന്‍ റിപ്പബ്ലിക്കിലെ തെരഞ്ഞെടുപ്പ്'' എന്നു ഈ
യോഗത്തെ ചിലര്‍ വിശേഷിപ്പിച്ചപ്പോള്‍ ""ക്രൈസ്തവലോകത്തെ ഏറ്റം വലിയ
പാര്‍ലമെന്റ് ആണിതെ''ന്ന് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയായി
അടുത്ത ദിവസം തെരഞ്ഞെടുക്കപ്പെട്ട ഡോ. ഏബ്രഹാം മാര്‍ ദിയസ്‌കോറസ്
പ്രസ്താവിച്ചു.
കേരളത്തിലും ഇന്ത്യയിലും വിദേശത്തുമായി ഇരുപത്തഞ്ചു ലക്ഷത്തോളം
വിശ്വാസികളും മുപ്പതു ഭദ്രാസനങ്ങളും 1436 പള്ളികളുമുള്ള വിഭാഗമാണ് മലങ്കര
ഓര്‍ത്തഡോക്‌സ് സുറിയാനി സഭ. നാല്പത്തേഴു വൈദികരും 94 അല്‌മേനികളും അടക്കം
141 പേരെയാണ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിലേക്ക് ബുധനാഴ്ച തെരഞ്ഞെടുത്തത്.
വാശിയോടെ നടന്ന രഹസ്യ വോട്ടെടുപ്പില്‍ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ.
ജോണിനെയും അല്‌മേനി ട്രസ്റ്റിയായി ജോര്‍ജ് പോളിനെയും തെരഞ്ഞെടുത്തു.
ജോര്‍ജ് പോള്‍ (സിന്തൈറ്റ് ഗ്രൂപ്പ്) 70 വോട്ടിനാണു റോയ് എം. മാത്യു
(മുത്തൂറ്റ് ഗ്രൂപ്പ്)വിനെ തോല്‍പിച്ചത.് ഫാ. ജോണിനു 1400 വോട്ട്
ഭൂരിപക്ഷം.
മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്റെ പ്രസിഡന്റ് ബസേലിയോസ്
മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും മെത്രാപ്പോലീത്തമാരും
പങ്കെടുത്തു. ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് ഒരു രാഷ്ട്രീയ കക്ഷിയോടും
പ്രത്യേക മമതയില്ലെന്നു ബാവ അസന്ദിഗ്ധമായി പ്രഖ്യാപിച്ചു.
മുന്‍പ് ഒരുതവണ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നിട്ടുള്ള ജോര്‍ജ് പോള്‍
ഓലിയോ റസിന്‍ നിര്‍മാണമേഖലയിലെ ആഗോളശക്തിയായ സിന്തൈറ്റ് ഗ്രൂപ്പിന്റെ
മാനേജിംഗ് ഡയറക്ടറാണ്. അമേരിക്കയിലും ചൈനയിലും സിന്തൈറ്റിന്
ഫാക്ടറികളുണ്ട്.
കളമശേരിയില്‍ ആറര ഏക്കറില്‍ 25 കോടി രൂപ ചെലവില്‍ രൂപകല്പന ചെയ്തിട്ടുള്ള
ഓര്‍ത്തഡോക്‌സ് ഇന്റര്‍നാഷണല്‍ സെന്ററിന്റെ മുഖ്യ ചാലകശക്തിയാണ് ജോര്‍ജ്
പോള്‍. സഭയുടെ ഉടമസ്ഥതയിലുള്ള കോലഞ്ചേരി മെഡിക്കല്‍ കോളജിന്റെയും
എന്‍ജിനീയറിംഗ് കോളജുകളുടെയും ഭരണസമിതിയില്‍ മുഖ്യപങ്കു വഹിക്കുന്നു.
""കേരളത്തിലെ പുരാതന വിശ്വാസസമൂഹങ്ങളിലൊന്നായ ഓര്‍ത്തഡോക്‌സ് സഭയെ
അര്‍ഹിക്കുന്ന ഉന്നതിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബസേലിയോസ്
മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്റെ കരങ്ങള്‍ക്കു ശക്തി പകരുകയാണ് എന്റെ
ലക്ഷ്യം'' - വിജയാഹ്ലാദത്തോടെ 65കാരനായ ജോര്‍ജ് പോള്‍ പറഞ്ഞു.
പുതിയ മാനേജിംഗ് കമ്മിറ്റിയിലേക്ക് 33 പെരെ കാതോലിക്കാ ബാവ നാമനിര്‍ദേശം
ചെയ്യും. അങ്ങനെ വരുന്ന 174 പേരാണ് പുതിയ സഭാ സെക്രട്ടറിയെ തെരഞ്ഞെടുക്കുക.
നോഹയുടെ പെട്ടകം പോലെ ഭീമാകാരമായ ഒരു കൂടാരത്തിലായിരുന്നു പ്രതിനിധി
സമ്മേളനം. 40,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള പൂര്‍ണമായും ശീതീകരിച്ച
കൂടാരത്തിന് ലക്ഷങ്ങളുടെ മുടക്കു വരും. ലോകത്തിലെ ഏറ്റവും വലിയ ക്രൈസ്തവ
തെരഞ്ഞെടുപ്പിനു രംഗമൊരുക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ അതിന്റെ ആസ്തിയും
പ്രൗഢിയും പരമാവധി എടുത്തുപയോഗിച്ചു. ക്രിസ്തു അഞ്ചപ്പം അയ്യായിരം പേരെ
പോറ്റിയെന്നാണ് ബൈബിള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ അയ്യായിരം പേര്‍ക്കു
വിരുന്നൊരുക്കാന്‍ സംസ്ഥാന യുവജനോത്സവങ്ങളില്‍ സദ്യയൊരുക്കി പേരു നേടിയ
പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയെത്തി.
സഭയെ ആഗോളവത്കരിക്കുന്നതില്‍ തന്റേതായ പങ്കുവഹിച്ചയാളാണ് വൈദിക
ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട സഭാചരിത്ര അധ്യാപകന്‍ ഫാ. ഡോ. എം.ഒ.
ജോണ്‍ (62). കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ പ്രൊഫസറായിരുന്നു.
ഇപ്പോള്‍ ബാംഗളൂര്‍ യുണൈറ്റഡ് തിയളോജിക്കല്‍ കോളജില്‍ അധ്യാപകന്‍.
സ്ഥാനമൊഴിഞ്ഞ മാനേജിംഗ് കമ്മിറ്റിയില്‍ അംഗമായിരുന്നു. ബ്രിട്ടന്‍,
യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനങ്ങളെ പ്രതിനിധീകരിച്ചാണ് അദ്ദേഹം മത്സരരംഗത്തു
വന്നത്. മലങ്കര സഭാ ദീപത്തിന്റെ എഡിറ്ററും പ്രസാധകനുമാണ്. വിയന്നയിലും
സൗത്ത് ആഫ്രിക്കയിലും സഭയുടെ ആരാധനാലയങ്ങള്‍ സ്ഥാപിക്കുന്നതിന് മുന്നില്‍
നിന്നു പ്രവര്‍ത്തിച്ചു.
അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള ഭരണസമിതിയെയാണ് ബുധനാഴ്ച തെരഞ്ഞെടുത്തത്.
1876ലെ മുളന്തുരുത്തി സുന്നഹദോസിനു ശേഷം നടക്കുന്ന 37-ാമത് അസോസിയേഷന്‍
യോഗമാണിത്. കഴിഞ്ഞ അസോസിയേഷന്‍ സമ്മേളിച്ചത് പത്തനംതിട്ടയിലായിരുന്നു.
കോട്ടയത്തു നടക്കുന്ന 25-ാമതു സമ്മേളനവുംകൂടിയാണിത്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ ആദ്യയോഗത്തില്‍ സഭാ സെക്രട്ടറിയെ നിശ്ചയിക്കും.
വീണാ ജോര്‍ജ് എംഎല്‍എയുടെ ഭര്‍ത്താവ് ഡോ. ജോര്‍ജ് ജോസഫാണ് സ്ഥാനമൊഴിയുന്ന
സെക്രട്ടറി.