Image

ശിവസേനയുടെ സദാചാര ഗുണ്ടായിസം: പൊലീസിന്‌ ഗുരുതര വീഴ്‌ച പറ്റിയെന്ന്‌ മുഖ്യമന്ത്രി

Published on 08 March, 2017
ശിവസേനയുടെ സദാചാര ഗുണ്ടായിസം:  പൊലീസിന്‌ ഗുരുതര വീഴ്‌ച പറ്റിയെന്ന്‌ മുഖ്യമന്ത്രി


കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊലീസിന്‌ ഗുരുതരമായ വീഴ്‌ച പറ്റിയതായി മുഖ്യന്ത്രി പിണറായി വിജയന്‍. 

വിഷയത്തില്‍ പൊലീസ്‌ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ്‌ ശിവസേനക്കാരെ തടഞ്ഞില്ലെന്നും പിണറായി പറഞ്ഞു.
സ്‌ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചെന്നും പൊലീസിന്റേത്‌ ഗുരുതര കുറ്റമാണെന്നും പിണറായി വ്യക്തമാക്കി.
പ്രതികള്‍ക്കെതിരെ കാപ്പ പ്രയോഗിക്കാനും തയ്യാറാണ്‌. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനക്ക്‌ നല്‍കില്ലെന്നും പിണറായി പറഞ്ഞു.


സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന്‌ മറുപടി നല്‍കുകയായിരുന്നു പിണറായി. പ്രതിപക്ഷത്ത്‌ നിന്നും ഹൈബി ഈഡന്‍ എം.എല്‍.എയാണ്‌ അടിയന്തരപ്രമേയത്തിന്‌ നോട്ടീസ്‌ നല്‍കിയത്‌.

കേരളത്തിന്‌ ആകെ നാണക്കേട്‌ ഉണ്ടായ സംഭവമാണ്‌ ഇതെന്നും ഗുരുതരമായ ഈ സംഭവത്തില്‍ പൊലീസുകാരെ മാറ്റിയതുകൊണ്ട്‌ മാത്രം പരിഹാരമാകില്ലെന്നും ശക്തമായ നടപടിയെടുക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

അതേസമയം യൂണിവേഴ്‌സിറ്റി കോളേജിലെ സദാചാര ഗുണ്ടായിസത്തില്‍ പൊലീസ്‌ നടപടി എടുത്തില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കേരളത്തില്‍ വേരില്ലാത്ത കടലാസ്‌ സംഘടനായാണ്‌ ശിവസേനയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പത്ത്‌ ഗുണ്ടകളാണ്‌ ആക്രമണം നടത്തിയത്‌. അവര്‍ക്ക്‌ എന്തിന്റെ പേരിലാണ്‌ പൊലീസ്‌ ഒത്താശ ചെയ്‌തതെന്നും ഹൈബി ഈഡന്‍ ചോദിച്ചു.



ദേശീയ വനിതാ ദിനമായിരുന്ന ഇന്നലെ മറൈന്‍ ഡ്രൈവിലേക്കു പ്രകടനമായെത്തിയ ശിവസേനാ പ്രവര്‍ത്തകര്‍ ചൂരലിന്‌ അടിച്ചും കേട്ടാലറയ്‌ക്കുന്ന വാക്കുകള്‍ പ്രയോഗിച്ചും യുവതീയുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു.

എസ്‌.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ നോക്കിനില്‍ക്കുമ്പോഴായിരുന്നു ശിവസേനയുടെ അക്രമം. സംഭവവുമായി ബന്ധപ്പെട്ട്‌ ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക