Image

മോദിയുടെ സ്‌ത്രീ വിമോചന പ്രസംഗത്തിനിടെ പരാതി: വനിതാ ജനപ്രതിനിധിയെ ജീവനക്കാര്‍ വലിച്ചു പുറത്താക്കി

Published on 08 March, 2017
മോദിയുടെ സ്‌ത്രീ വിമോചന പ്രസംഗത്തിനിടെ പരാതി: വനിതാ ജനപ്രതിനിധിയെ  ജീവനക്കാര്‍ വലിച്ചു  പുറത്താക്കി


ഗാന്ധിനഗര്‍: വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട്‌ പരാതി പറഞ്ഞ വനിതാ ജനപ്രതിനിധിയെ വേദിയില്‍ നിന്നും പിടിച്ചുവലിച്ച്‌ പുറത്താക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌. ഗാന്ധി നഗറില്‍ വനിതാ ദിനത്തോടനുബന്ധിച്ച്‌ സംഘടിപ്പിച്ച സ്വച്ഛ്‌ ശക്തി 2017ല്‍ മോദി പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം.

യു.പിയിലെ ഗൗണ്ടം ബുന്ധ്‌ നഗറിലെ തോറ ഗ്രാമത്തിലെ സര്‍പഞ്ചായ ശാലിനി രാജേഷ്‌ ചൗഹാനെയാണ്‌ വേദിയില്‍ നിന്നും പുറത്താക്കിയത്‌. പൊലീസ്‌ ശാലിനിയുടെ വായ പൊത്തിപ്പിടിച്ചശേഷം പിടിച്ചുവലിച്ച്‌ പുറത്താക്കുകയായിരുന്നു.

പ്രധാനമന്ത്രി വേദിയില്‍ സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്‌ ഉദ്‌ഘോഷിക്കവെയായിരുന്നു സദസ്സില്‍ പരാതി ഉയര്‍ത്തിയ ഒരു സ്‌ത്രീ അധിക്ഷേപിക്കപ്പെട്ടത്‌.

`ഇന്ന്‌ നമ്മള്‍ ആദരിക്കുന്ന സ്‌ത്രീകള്‍ ഒട്ടേറെ മുന്‍വിധികള്‍ തകര്‍ത്തു കഴിഞ്ഞു. ഗ്രാമീണ ഇന്ത്യയില്‍ ഒരു പോസിറ്റീവായ തുടക്കം എങ്ങനെ വരാമെന്നവര്‍ കാട്ടിത്തന്നു' എന്നായിരുന്നു മോദി പരാമര്‍ശം.
ഇതിനു പിന്നാലെ ഗ്രാമത്തില്‍ നല്ല സ്‌കൂളോ ആശുപത്രിയോ ഇല്ലാത്തതു സംബന്ധിച്ച്‌ ശാലിനി പ്രധാനമന്ത്രിയോടു സഹായം തേടുകയായിരുന്നെന്ന്‌ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ അഹമ്മദാബാദ്‌ മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

`ഗ്രാമത്തില്‍ നല്ല സ്‌കൂളും ആശുപത്രിയും വേണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിയുടെ ഓഫീസിനും സര്‍ക്കാര്‍ അധികൃതര്‍ക്കും കത്തുനല്‍കിയിരുന്നു. പക്ഷെ യാതൊരു സഹായവും ലഭിച്ചില്ല.' എന്നായിരുന്നു ശാലിനി പറഞ്ഞത്‌.

ശാലിനിയെ വേദിയില്‍ നിന്നും പിടിച്ചുപുറത്താക്കിയതിനെ ന്യായീകരിച്ച്‌ ജാംനഗര്‍ വാസു ത്രിവേദിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ രംഗത്തെത്തി. പരിപാടി അവസാനിച്ചാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന്‌ താന്‍ ശാലിനിയോട്‌ പറഞ്ഞിരുന്നു. 

പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ വേദിയിലേക്ക്‌ ആരേയും കടത്തിവിടില്ല. പക്ഷെ അത്‌ അനുസരിക്കാന്‍ ശാലിനി തയ്യാറായില്ല. അതിനാലാണ്‌ ഹാളില്‍ നിന്നും പുറത്താക്കിയതെന്നും ബിജെപി എംഎല്‍എ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക