Image

മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ചിട്ടില്ലെന്ന്‌ വി.ടി ബല്‍റാം

Published on 09 March, 2017
മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ചിട്ടില്ലെന്ന്‌ വി.ടി ബല്‍റാം


മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ചിട്ടില്ലെന്ന്‌ വി.ടി ബല്‍റാം എംഎല്‍എ. ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആര്‍ക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാമെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കില്‍ വ്യക്തമാക്കുന്നു. നിയമസഭയില്‍ ഇന്നു നടന്ന ഭരണ-പ്രതിപക്ഷ ബഹളത്തിനിടെ തനിക്കുനേരെ പ്രതിപക്ഷ അംഗങ്ങളില്‍ ഒരാള്‍ ആക്രോശം നടത്തിയെന്ന്‌ മുഖ്യമന്ത്രി തന്നെ വ്യക്തമായിരുന്നു. 

നടുത്തളത്തിലിറങ്ങി അതാരാണെന്ന്‌ അന്വേഷിച്ചിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു. പിന്നാലെ മുഖ്യമന്ത്രിയെ എടാ എന്നുവിളിച്ച്‌ ആക്ഷേപിച്ച ബല്‍റാമിനെതിരെ പ്രതിഷേധിക്കണമെന്ന്‌ എ.എന്‍ ഷംസീര്‍ എംഎല്‍എ ആവശ്യപ്പെട്ടു. തുടര്‍ന്നാണ്‌ വി.ടി ബല്‍റാമിന്റെ വിശദീകരണമെത്തുന്നത്‌.

വി.ടി ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്‌ബുക്ക്‌ സ്റ്റാറ്റസ്‌

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന്‌ മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരല്‍ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കും. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല. 

തിരുവായ്‌ക്ക്‌ എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന്‌ സ്വയം തിരിച്ചറിയണം. 

ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച്‌ വീഴ്‌ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന്‌ നേര്‍ക്ക്‌ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്‌.


കൂട്ടിച്ചേര്‍ത്തത്‌

ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബര്‍ പ്രചരണത്തിന്‌ മറുപടി എന്ന നിലയില്‍ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ `എടാ' എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാന്‍ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആര്‍ക്കും പരിശോധിക്കാം. 

 അഭിപ്രായവ്യത്യാസങ്ങള്‍ പറയേണ്ട ഭാഷയില്‍ത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്‌എഫ്‌ഐക്കാര്‍ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു. ആ തന്ത്രം സൈബര്‍ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നു എന്നേയുള്ളൂ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക