തിരുവനന്തപുരം: വി.എം. സുധീരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു. അനാരോഗ്യം കാരണമാണ് രാജിവയ്ക്കുന്നതെന്നു സുധീരൻ പറഞ്ഞു.ഇന്നലെ ഇന്ദിരാഭവനിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് രാജിക്കാര്യം അറിയിച്ചത്. പിന്നീട് രാജിക്കത്ത് കോണ്ഗ്രസ് അധ്യക്ഷയ്ക്ക് അയച്ചുകൊടുത്തു. രാജിയിൽ ഉൾപാർട്ടി രാഷ്ട്രീയമില്ലെന്നു സുധീരൻ പറഞ്ഞു.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ബദൽ ക്രമീകരണം ഉടൻ എഐസിസി നടപ്പാക്കും. കഴിഞ്ഞ ദിവസം കോഴിക്കോടുവച്ചുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ചികിത്സയ്ക്കായി കുറേദിവസം വേണ്ടിവരുമെന്നും വിശ്രമം ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ആരോഗ്യപ്രശ്നം മൂലം മുഴുവൻ സമയവും പാർട്ടിയെ നയിക്കാൻ കഴിയാത്ത സ്ഥിതിയാണ്.അതുകൊണ്ടു കെപിസിസി അധ്യക്ഷ പദവിയിൽ തുടരുന്നത് ഉചിതമല്ല്ല. ഒഴിയാൻ ആഗ്രഹിക്കുകയാണ്. പാർട്ടി പരിപാടികളിൽനിന്ന് ഒരു ദിവസംപോലും മാറിനിൽക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ജനങ്ങൾക്കെതിരായുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ തുടരുന്നത്. ജനപക്ഷത്തുനിന്നു പോരാടേണ്ട സമയമാണിത്. സംസ്ഥാന സർക്കാർ ഇപ്പോൾ പ്രതിക്കൂട്ടിലാണ്. ഭരണരംഗത്തു സംസ്ഥാനം സമ്പൂർണ പരാജയമായി മാറി.