കൊച്ചി: വി.എം. സുധീരന്റെ രാജിക്കുപിന്നിൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളല്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജിയുടെ കാര്യം തന്നെ രാവിലെയാണ് അറിയിച്ചതെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. രാജി തീരുമാനം അപ്രതീക്ഷിതമാണെന്നും വ്യക്തിപരമാണെന്നും ചെന്നിത്തല പറഞ്ഞു.
താൻ അദ്ദേഹത്തെ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. സജീവമായി പ്രവർത്തിക്കുന്നതിന് ആരോഗ്യപ്രശ്നങ്ങൾ വിഘാതമാകുന്നതായി സുധീരൻ സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇന്ന് അപ്രതീക്ഷിതമായാണ് അദ്ദേഹം ഫോണിലൂടെ തന്നോടു രാജി തീരുമാനം പറഞ്ഞതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. രാജിവയ്ക്കേണ്ടെന്നും അസുഖമാണെങ്കിൽ വൈസ് പ്രസിഡന്റുമാരിൽ ആർക്കെങ്കിലും ചുമതല നൽകാമെന്നും ഞാൻ പറഞ്ഞു. പക്ഷേ, സമ്മർദം ചെലുത്തിയിട്ടും രാജിയിൽനിന്നു പിന്മാറാൻ സുധീരൻ തയാറായില്ല.