കൊച്ചി: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു രാജിവയ്ക്കുന്ന കാര്യം വി.എം. സുധീരൻ തന്നെ അറിയിച്ചിരുന്നില്ലെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. മാധ്യമങ്ങളിലൂടെയാണു രാജിക്കാര്യം അറിഞ്ഞതെന്ന് നിലന്പൂരിലേക്കുള്ള യാത്രയ്ക്കിടെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ മാധ്യമപ്രവർത്തകരോട് ഉമ്മൻ ചാണ്ടി പറഞ്ഞു.
ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ പുതിയ പദവികൾ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് പദവികൾ ഏറ്റെടുക്കാനില്ലെന്നു നേരത്തെതന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഞാനൊരു തീരുമാനമെടുത്താൽ അതിൽനിന്നു മാറിയിട്ടുണ്ടോ എന്ന മറുചോദ്യവും അദ്ദേഹം ഉന്നയിച്ചു. മൂന്നു ദിവസം മുൻപു സുധീരനെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു. ആരോഗ്യകാര്യങ്ങൾ അന്വേഷിക്കാനാണു പോയത്. അന്നു രാഷ്ട്രീയമൊന്നും സംസാരിച്ചില്ല. ഏതു സാഹചര്യത്തിലാണു രാജിയെന്ന് അറിയാതെ പ്രതികരിക്കാനില്ല. അദ്ദേഹവുമായി സംസാരിച്ച ശേഷമേ മറ്റുള്ള കാര്യങ്ങൾ പറയാനാകൂ. കെപിസിസി പ്രസിഡന്റെന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവിനനുസരിച്ചു പ്രവർത്തിച്ചിട്ടുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.