ഓറഞ്ച്ബര്‍ഗ്, ന്യു യോര്‍ക്ക്: ഫോമ വനിതാ ഫോറത്തിന്റെ വനിതാ ദിനാഘോഷത്തില്‍
സ്ത്രീ ഒറ്റച്ചിറകുള്ള പക്ഷിയാണെങ്കിലും അവള്‍ക്ക് ചെയ്യാന്‍
പറ്റാത്തതൊന്നുമില്ലെന്നു ഡോ. നിഷാ പിള്ളയുടെ പരാമര്‍ശം ചൂടുള്ള
ചര്‍ച്ചകള്‍ക്കു വഴിവെച്ചു.
വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫോമ നേതൃത്വം ഇടപെടില്ലെന്നും
വനിതകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റാത്ത കാര്യമുണ്ടെങ്കില്‍ സഹായം
ആവശ്യപ്പെട്ടാല്‍ മാത്രമേ തങ്ങള്‍ രംഗത്തു വരൂ എന്നും ജനറല്‍ സെക്രട്ടറി
ജിബി തോമസ് തുടക്കത്തില്‍ പറഞ്ഞിരുന്നു.
ഒറ്റച്ചിറകുള്ള പക്ഷി എങ്ങനെ വന്നാലും വട്ടത്തിലേ പറക്കൂ എന്നും പുരുഷന്റെ
തുണ നല്‍കുന്ന ചിറക് കൂടി ഉണ്ടെങ്കിലേ മുന്നോട്ടു പറക്കാനൊാൂ എന്നും ജെ.
മാത്യൂസ് ചൂണ്ടിക്കാട്ടി. ഏക ചിറക് മാതൃത്വത്തിന്റേതാണെങ്കിലും
പിതൃത്വത്തിന്റെ പങ്കാളിത്തമാണ് ആ ചറകിനു ശക്തി പകരുന്നത്.
മാറ്റത്തിനുവേണ്ടി ധീരരാവൂ (ബി ബോള്‍ഡ് ഫോര്‍ ചെയ്ഞ്ച്) എന്ന
ചിന്താവിഷയവുമായി വനിതാ ഫോറം ന്യൂയോര്‍ക്ക് ന്യൂജേഴ്‌സി ഫിലാഡല്‍ഫിയ
റീജിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഓറഞ്ച് ബര്‍ഗിലെ സിത്താര്‍ പാലസില്‍
ചേര്‍ന്ന സമ്മേളനത്തില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് ഡോ. സാറാ ഈശോ ആമുഖ
പ്രസംഗം നടത്തി. (അന്യത്ര കാണുക)
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച ആറു വനിതകളുടെ ജീവിതാനുഭവങ്ങളടങ്ങിയ പ്രഭാഷണങ്ങളാണ് സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്.
ന്യൂയോര്‍ക്കില്‍ കാര്‍ഡിയോളജിസ്റ്റായ ഡോ. നിഷാ പിള്ള കേരളത്തില്‍
വിമാനമിറങ്ങുമ്പോള്‍ ഓരോരുത്തരും പറയുന്ന ആദ്യ വാചകം പറഞ്ഞാണ്
തുടക്കമിട്ടത്. എന്തൊരു മാറ്റമാണ് കേരളത്തില്‍ എന്നായിരിക്കും ആദ്യ
പരാമര്‍ശം. വനിതകളുടെ വിദ്യാഭ്യാസവും തുടര്‍ന്നു പെണ്‍മക്കള്‍
പുറംനാടുകളില്‍ പോയി കൈവരിച്ച നേട്ടങ്ങളുമാണ് ഈ മാറ്റത്തിനു
വഴിയൊരുക്കിയത്. പുറംനാടുകളിലെത്തിയ കേരളത്തിലെ വനിതകള്‍ക്ക്
ഭാഷയറിവില്ലായിരുന്നു. സഹായിക്കാന്‍ ആരുമില്ലായിരുന്നു. എങ്കിലും അവര്‍
പിടിച്ചുനിന്നു. കരുത്തരായി. വീടിനു തങ്ങായി. അവര്‍ക്ക് ഈ സെമിനാര്‍
സമര്‍പ്പിക്കുന്നു.
നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും മാറ്റം ഉണ്ടാകുന്നു. സ്ത്രീ വിരുദ്ധത
അതനുസരിച്ച് മാറുന്നുണ്ടോ? ഇല്ലെന്നു വേണം കരുതാന്‍. പെണ്‍ ഭ്രൂണഹത്യയും
പുരുഷനേക്കാള്‍ കുറഞ്ഞ വേതനവുമൊക്കെ സൂചിപ്പിക്കുന്നത് അതാണ്.
ഭര്‍ത്താവിന്റെ കാര്യസ്ഥയും മന്ത്രിയുമൊക്കെയായി സ്ത്രീ ജീവിക്കണമെന്ന
എത്തിപ്പെടാന്‍ പറ്റാത്ത ലക്ഷ്യങ്ങളാണ് അവളുടെ ചുമലിലേക്ക്
കയറ്റിവെയ്ക്കുന്നത്. ഭാര്യ മരിച്ച പുരുഷന് ഒരു കുഴപ്പവുമില്ല. ഭര്‍ത്താവ്
മരിച്ച വിധവയാകട്ടെ അശുഭ ലക്ഷണവും.
മാറ്റം സ്ത്രീകളില്‍ നിന്നു തന്നെയാണ് ഉണ്ടാകേണ്ടത്. മാറ്റത്തിനൊപ്പം
നമ്മളും മാറുക. കംപ്യൂട്ടറും മറ്റും അറിയില്ല എന്നു പറയുന്നത് ഗമയായി പലരും
പറയാറുണ്ട്. അത് സ്വയം പരിധി നിശ്ചയിക്കലാണ്. അതിനു പകരം കൂടുതല്‍
പഠിക്കാനും ഉയരാനുമാണ് ശ്രമിക്കേണ്ടത്. അതിനുള്ള പ്രത്യേക കഴിവുകള്‍
സ്ത്രീക്കുണ്ട്. പ്രായമുള്ള അമ്മയ്ക്ക് താന്‍ ഐപാഡ് വാങ്ങിക്കൊടുത്തപ്പോള്‍
അവരില്‍ വന്ന മാറ്റവും നിഷാ പിള്ള ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ എല്ലാറ്റിനും അയ്യോ പാവം എന്നു പറയാന്‍ ആഗ്രഹിക്കുന്നതിനേയും
അവര്‍ ചോദ്യം ചെയ്തു. എല്ലായിടത്തും താന്‍ ഇരയാണെന്നു കരുതാതെ
പ്രതിസന്ധികളെ നേരിടാന്‍ പഠിച്ചാല്‍ ശാക്തീകരിക്കപ്പെടും.
ഓരോ പെണ്ണും ഒറ്റ ചിറകുള്ള പക്ഷിയാണ്. അവളുടെ ത്യാഗവും സ്‌നേഹവുമൊക്കെയാണ്
കുടുംബത്തിന്റെ ശക്തി. അതേസമയം തന്നെ 'എന്റേത്' എന്ന ഉടമ ചിന്താഗതിയില്‍
നിന്നു മാറാന്‍ സ്ത്രീക്ക് കഴിയുന്നില്ല. എന്റെ ഭര്‍ത്താവ്, എന്റെ
കുട്ടികള്‍ എന്നിങ്ങനെ. പുരുഷനാകട്ടെ ഇതില്‍ നിന്നൊക്കെ മാറി നിന്നു
ചിന്തിക്കാന്‍ കഴിയുന്നു.
സ്ത്രീകള്‍ പരസ്പരം തുണയാകേണ്ടതുണ്ട്. അതുപോലെ സമര്‍ത്ഥരായവരെ
അംഗീകരിക്കേണ്ടതുമുണ്ട്. എല്ലാ ദിനവും വനിതാ ദിനമാകട്ടെ എന്നും അവര്‍
ആശംസിച്ചു.
മെറ്റ് ലൈഫിന്റെ ഗ്ലോബല്‍ ഡയറക്ടറായ ലീനാ ജോണിന്റെ കഥ ഏറെ ശ്രദ്ധേയമായി.
ഇന്ത്യന്‍ സമൂഹത്തിന്റെ നിഷേധാത്മകത ചൂണ്ടിക്കാട്ടിയായിരുന്നു ഡോ. ലീനയുടെ
തുടക്കം. കുട്ടികള്‍ക്ക് നിറം കുറഞ്ഞാല്‍ കുഴപ്പം. പെണ്‍കുട്ടിയാണെങ്കില്‍
സാലറി മേക്കറിനേക്കാള്‍ കറി മേക്കര്‍ ആകണമെന്നതാണ് നിയോഗം.
ഇങ്ങനെയൊക്കെയാണെങ്കിലും പല ഗ്ലാസ് സീലിംഗുകളും ഭേദിക്കാന്‍ സ്ത്രീക്കായി.
സാലറി ഉണ്ടാകുന്നതിനൊപ്പം കറി കൂടി ഉണ്ടാക്കാന്‍ കഴിയുമെന്നവള്‍
തെളിയിച്ചു. മാറ്റങ്ങള്‍ക്കുവേണ്ടി സ്വയം മുന്നിട്ടിറങ്ങണം.
കടുത്ത യാഥാസ്ഥിതിക പെന്തക്കോസ്ത് കുടുംബത്തിലാണ് താന്‍ വളര്‍ന്നത്.
ദുബായിലായിരുന്നു കുടുംബം. ചെറു പ്രായത്തിലേ പല നിയന്ത്രണങ്ങളും താന്‍
വകവെച്ചില്ല. ഒടുവില്‍ പള്ളിയില്‍ വരരുതെന്ന് പള്ളി അധികൃതര്‍ വിലക്കി.
തന്റെ സ്വാധീനം മറ്റുള്ളവര്‍ക്കുകൂടി ഉണ്ടായാലോ? തന്റെ മാതാപിതാക്കളും
പള്ളിക്കാര്‍ക്കൊപ്പമായിരുന്നു. അത് ഏറെക്കാലും തുടര്‍ന്നു.
അമേരിക്കയിലേക്ക് വരാന്‍ ഭര്‍ത്താവ് താത്പര്യം കാട്ടിയെങ്കിലും തനിക്ക്
അത്ര ഇഷ്ടമില്ലായിരുന്നു. എല്ലാ സൗകര്യവും വിട്ട് എന്തിനു പോകണം? അതിനാല്‍
ഒരു കമ്പനിയിലെ ജോലിക്ക് അപേക്ഷിക്കുകയാണെന്നും കിട്ടിയില്ലെങ്കില്‍ പിന്നെ
അപേക്ഷിക്കുകയില്ലെന്നുമായി താന്‍.
വൈകിട്ട് ഒരു പരസ്യം കണ്ട് അപേക്ഷിച്ചു. ഉടന്‍ മറുപടി വന്നു. കമ്പനിയുടെ
രണ്ട് പ്രതിനിധികള്‍ ദുബായിലുണ്ട്. രണ്ട് മണിക്കൂറിനകം അവര്‍ മടങ്ങും അതിന്
മുമ്പ് കാണാമോ എന്നു ചോദ്യം.
അവരെ കണ്ടു. ജോലി കിട്ടി. പക്ഷെ വിസ ഇല്ല. ഒരു വര്‍ഷം ജോലി ചെയ്യാതെ കമ്പനി ശമ്പളം തന്നുകൊണ്ടിരുന്നു.
മറ്റുള്ളവരെ സഹായിക്കുമ്പോള്‍ അതു വെറുതെയാകില്ലെന്നു അവര്‍
അഭിപ്രായപ്പെട്ടു. അതുപോലെ തന്നെ പണ്ടു നടന്ന എന്തോ കാര്യം എന്നും
മനസ്സില്‍ കൊണ്ടു നടക്കുന്നത് ശരിയല്ല. പഴയ ആളുകളായിരിക്കില്ല അവര്‍. പുതിയ
തുടക്കത്തിന് അവര്‍ക്ക് അവസരം നല്‍കുക.
തനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ പിതാവ് മരിച്ചു പോയത്കലാശ്രീ സ്‌കൂള്‍ ഓഫ്
ആര്‍ട്‌സ് ഡയറക്ടര്‍ ബീനാ മേനോന്‍ അനുസ്മരിച്ചു. പിന്നീട് അമ്മയാണ് തങ്ങളെ
വളര്‍ത്തിയത്. ഭര്‍ത്താവ് മരിച്ചപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെയിരുന്ന
അമ്മ ഒരു സ്‌കൂള്‍ സ്ഥാപിച്ചു. ഇന്നിപ്പോള്‍ ചെന്നൈയില്‍ മൂന്നു
സ്‌കൂളുകളും അയ്യായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികളുമുണ്ട്. ഒരിക്കലെങ്കിലും
അമ്മ നിരാശയിലോ ദേഷ്യപ്പെട്ടോ കണ്ടിട്ടില്ല. ശാന്തയായി ഏതു കാര്യവും
അഭിമുഖീകരിക്കും.
ഭര്‍ത്താവിന്റെ വേര്‍പാട് ഉണ്ടായപ്പോള്‍ ഇതേപോലുള്ള അവസ്ഥയിലൂടെ താനും
കടന്നുപോയതാണ്. എന്നാല്‍ നൃത്തത്തിലും അധ്യാപനത്തിലുമായി താന്‍ ശ്രദ്ധ
കേന്ദ്രീകരിച്ചു. ധ്യാനം തന്നെയാണ് തനിക്ക് നൃത്തം.
ഏതെങ്കിലും ഒരു ലക്ഷ്യത്തിനുവേണ്ടി നിരന്തരം പ്രയത്‌നിക്കേണ്ടതിന്റെ
ആവശ്യകത നടിയായ സജിനി സഖറിയ ചൂണ്ടിക്കാട്ടി. അതാണ് നമ്മെ ഉയര്‍ത്തുന്നത്.
ഒട്ടേറെ നാടകങ്ങളിലും ഷോകളിലും മറ്റുമായി താന്‍ നിരവധി കഥാപാത്രങ്ങള്‍ക്ക്
ജീവന്‍ നല്‍കി. അവയാണ് തന്റെ ജീവിതത്തെ സാര്‍ത്ഥകമാക്കിയത്.
കുടുംബത്തെ കൂട്ടിയോജിപ്പിക്കുന്നത് വനിതയാണ്. കുടുംബാംഗങ്ങള്‍ അവരുടെ
ഭാരങ്ങളെല്ലാം ഇറക്കി വെയ്ക്കുന്നതും അവളില്‍ തന്നെ സജിനി ചൂണ്ടിക്കാട്ടി.
വനിതകള്‍ക്ക് തുല്യത വരാന്‍ 2186 ആകുമെന്ന് വേള്‍ഡ് എക്കണോമിക് ഫോറം
പ്രവചിച്ചതു ചൂണ്ടിക്കാട്ടിയാണു വിമന്‍സ് ഫോറം തുടക്കക്കാരിലൊരാളായ ലോണ
ഏബ്രഹാം സംസാരമാരംഭിച്ചത്. ഇത്രയും സാവധാനത്തിലുള്ള പരിണാമത്തിനു നാം
ക്ഷമയോടെ കാത്തിരിക്കണോ? അതോ മാറ്റത്തിനുവേണ്ടിയുള്ള പോര്‍വിളിയാണോ ഇത്?
വീട്ടിലെ മാലാഖ എന്ന സങ്കല്‍പ്പത്തെപ്പറ്റി വിര്‍ജീനിയ വുള്‍ഫ് എഴുതി.
ഇന്നത്തെ വനിത ആ മാലഖയാണെന്നു പറയാന്‍ പറ്റില്ല. പക്ഷെ ആ മാലാഖയുടെ പല
സ്വഭാവ വിശേഷങ്ങളും നമുക്കും അനുകരിക്കാനും ധീരരാകാനും കഴിയും.
സുനിതാ കൃഷ്ണന്‍, സുഗതകുമാരി, പ്രൊഫ. ഗീതാ ഗോപിനാഥ് തുടങ്ങി അനുകരണീയരായ വനിതകളുടെ സംഭാവനകളും അവര്‍ ചൂണ്ടിക്കാട്ടി.
ചെറുപ്പത്തില്‍ ഓരോ മൂന്നുവര്‍ഷവും പുതിയ സ്ഥലങ്ങളില്‍
താമസിക്കേണ്ടിവന്നുവെന്നതാണു തന്റെ അനുഭവം. പുതിയ വിദ്യാലയം, പൂതിയ
കൂട്ടുകാര്‍.
അതു തനിക്ക് നിയന്ത്രിക്കാനാവുന്നതായിരുന്നില്ല. എന്നാല്‍ മറ്റുചിലത്
സ്വന്ത ഇഷ്ടപ്രകാരമായിരുന്നു. വിവാഹം അതിലൊന്നായിരുന്നു. അമേരിക്കയില്‍
ജീവിക്കണമെന്നു താന്‍ മോഹിച്ചതാണ്. വിവാഹാലോചന വന്നപ്പോള്‍ സമ്മതിക്കുകയും
ചെയ്തു. അതില്‍ ഒരിക്കലും ഖേദിച്ചിട്ടില്ല.
മൂത്ത പുത്രന് ആറുമാസം പ്രായമുള്ളപ്പോള്‍ യു.എന്‍ ഉദ്യോഗസ്ഥനായ
ഭര്‍ത്താവിന് എത്യോപ്യയിലേക്ക് മാറ്റം. ചക്രവര്‍ത്തി ഹെയ്‌ലി സലാസിയെ
കൊലപ്പെടുത്തിയിട്ട് മാസങ്ങളേ ആയുള്ളൂ. മൊത്തം അരാജക സ്ഥിതി. വേണമെങ്കില്‍
പോകാതിരിക്കാമായിരുന്നു. എന്നിട്ടും പോകാന്‍ തന്നെ താന്‍
സമ്മതിക്കുകയായിരുന്നു.
വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ഡിപ്പാര്‍ട്ട്‌മെന്റില്‍ ലക്ഷ്യമിട്ട വരുമാനം
ഉണ്ടായില്ല. അതു കണ്ടെത്തിയാല്‍ ഒരു സ്ഥാനക്കയറ്റം കിട്ടും. ഇതേ വാഗ്ദാനം
മറ്റൊരാള്‍ക്ക് കൊടുത്തുവെങ്കിലും അവരത് നിഷേധിച്ചു. പക്ഷെ ആ വെല്ലുവിളി
താന്‍ ഏറ്റെടുത്തു. വിജയവും കാണാനായി.
അതിനുശേഷം അര്‍പ്പണബോധമുള്ള ഒരു സംഘത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക്
കഴിഞ്ഞു. ഹെല്‍ത്ത് കെയര്‍ സാമ്പത്തിക രംഗം ഇപ്പോള്‍ നിരന്തര
മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ സാധ്യതകള്‍ കണ്ടെത്തുകയേ
വഴിയുള്ളൂ.
ഇന്ത്യയിലെ മിസൈല്‍ പ്രോഗ്രാമിനു നേതൃത്വം നല്‍കുന്ന ടെസി തോമസ് എന്ന
വനിതയാണെന്നത് അഭിമാനാര്‍ഹമായ കാര്യമാണെന്നു എന്‍ജിനീയറും ഏഴുത്തുകാരിയുമായ
രേഷ്മാ അരുണ്‍ ചൂണ്ടിക്കാട്ടി. ഒരേസമയം പല കാര്യംകൈകാര്യം ചെയ്യാന്‍
വനിതകള്‍ക്കേ കഴിയൂ.
പുരുഷന്മാര്‍ ശമ്പളവര്‍ധന ആവശ്യപ്പെടുമ്പോള്‍ ഒരു വനിത പോലും അതിനായി തന്നെ
സമീപിച്ചിട്ടില്ലെന്നു ചില സ്ഥാപന മേധാവികള്‍ പറയാറുണ്ട്. പുരുഷന്മാര്‍
എടുക്കുന്നതിന്റെ പകുതി സമയം മാത്രമാണ് വനിതകള്‍ ബ്രേക്കിന് എടുക്കുന്നത്.
ഇരട്ടി ജോലിയും ചെയ്യും. പക്ഷെ ശമ്പളം പലപ്പോഴും കുറവായിരിക്കും.
ഫോമ വനിതാ നേതാക്കളായ രേഖാ നായര്‍, രേഖാ ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി.
ജിബി തോമസിന്റെ പ്രസംഗത്തില്‍ 12 റീജിയനുകളിലും വനിതാഫോറം ഉണ്ടെന്നു
പറഞ്ഞു. ഫോമയുടെ പുതിയ പരിപാടികളും വിശദീകരിച്ചു. റീജിയന്‍ തലത്തില്‍
യൂത്ത് ഫെസ്റ്റിവല്‍ നടത്തുകയാണ് അടുത്ത പരിപാടി. അവിടെ
വിജയികളാകുന്നവര്‍ക്ക് മത്സരിക്കാന്‍ ഒരു ദിവസം പൂര്‍ണ്ണമായി ചിക്കാഗോ
കണ്‍വന്‍ഷനില്‍ വിട്ടു നല്‍കും. പാട്ടും ഡാന്‍സും അടക്കം 13 ഇനങ്ങളിലാണ്
മത്സരം. 25 വയസ്സു കഴിഞ്ഞവര്‍ക്ക് വേണ്ടി യു ഗോട്ട് ടാലന്റ്
പരിപാടിയുമുണ്ട്.
ഓഗസ്റ്റ് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന കേരളാ കണ്‍വന്‍ഷനില്‍
കഴിയുന്നത്ര പേര്‍ പങ്കെടുക്കണമെന്നും ജിബി അഭ്യര്‍ഥിചു. എംപയര്‍ റീജിയന്‍
ആര്‍.വി.പി പ്രദീപ് നായര്‍ ചാരിറ്റിക്കുവേണ്ടി ഏപ്രില്‍ മാസത്തില്‍ ഒരു ഷോ
സംഘടിപ്പിക്കുന്ന കാര്യം അറിയിച്ചു.
ഷാജി എഡ്വേര്‍ഡ്, ജോസ് ഏബ്രഹാം, മാത്യു മാണി, മധു കൊട്ടാരക്കര, ജോണ്‍ സി.
വര്‍ഗീസ്, സുനില്‍ ട്രൈസ്റ്റാര്‍, സ്വപ്ന രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പൊങ്ങി പറക്കുവാനാവുവില്ല
ഒറ്റ ചിറകുള്ള പക്ഷികൾ ഒന്നിച്ചാൽ
ചുറ്റും ഇരുന്നു സൊറ പറയാം
അനന്തമീ അംബരം ചുറ്റി പറക്കുവാൻ
ചിറകുകൾ രണ്ടും തീർച്ച വേണം
ചിറകുകൾ തമ്മിൽ മത്സരമായാലും
ഒരടി മുന്നോട്ട് പോകുകില്ല
രണ്ടു ചിറകുകളും ഒന്നിച്ചു ചേർത്തിട്ട്
സമീകരിച്ചു പറന്നിടേണം
ചിറകിലൊരെണ്ണം കുഴതെറ്റിപ്പോയാൽ
പിടിച്ചത് കുഴയിൽ ഇട്ടിടേണം
ഒടിവ് ചതവുകൾ ഏല്ക്കാത്ത ചിറകുകൾ
വിരളമാ ഭൂമിയിൽ കണ്ടിടുവാൻ
ചിറകിലൊരെണ്ണം അറ്റുപോയാൽ നിങ്ങൾ-
ചൊന്നതിൽ ഒട്ടും കുറ്റമില്ല
രണ്ടു ചിറകുള്ള പക്ഷി പറക്കുമ്പോൾ
കാണുവാൻ നല്ലൊരു ചന്തമുണ്ട്
വായൂ തുഴഞ്ഞത് മുന്നോട്ട് പോകുമ്പോൾ
ആരായാലും ഒന്ന് നോക്കി നിൽക്കും
പുതുതലമുറയിലെ പെണ്‍കുട്ടികള്‍ക്ക് ഇതൊരു നല്ല സന്ദേശമല്ല. അബലകളാണെന്ന് സ്വയം വിശ്വസിച്ചാല്‍ പിന്നെ രക്ഷയില്ല.