Image

മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു ചെരിപ്പേറ്

Published on 16 March, 2017
മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനു ചെരിപ്പേറ്
സേലം: ജഐന്‍യു സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി മുത്തുകൃഷ്ണന്റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രിക്കു ചെരിപ്പേറും കല്ലേറും. മുത്തുകൃഷ്ണന്റെ മൃതദേഹത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനായി സേലത്തെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനുനേര്‍ക്കാണ് ചെരിപ്പേറുണ്ടായത്. 

സേലത്ത് മാധ്യമങ്ങളോടു സംസാരിക്കവെ മന്ത്രിക്കും ബിജെപി സര്‍ക്കാരിനും നേര്‍ക്ക് വിദ്യാര്‍ഥികളും സാമൂഹ്യ പ്രവര്‍ത്തകരും മുദ്രാവാക്യം മുഴക്കി. ഇതിനു പിന്നാലെ ഒരാള്‍ മന്ത്രിക്കു നേര്‍ക്ക് കല്ലും ചെരിപ്പും എറിയുകയായിരുന്നു. എന്നാല്‍ ഇത് മന്ത്രിയുടെ ശരീരത്തില്‍ കൊണ്ടില്ല. പോലീസ് ഉടന്‍തന്നെ ചെരിപ്പെറിഞ്ഞയാളെ കസ്റ്റഡിയിലെടുത്തു. 

അംബേദ്ക്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ നേതാവും ഹൈദരാബാദ് സര്‍വകലാശാലയില്‍ കഴിഞ്ഞവര്‍ഷം ജീവനൊടുക്കുകയും ചെയ്ത രോഹിത് വെമുലയുടെ അടുത്ത സുഹൃത്തായ രജിനി കൃഷ്ണ എന്ന മുത്തുകൃഷ്ണനെ (27) തിങ്കളാഴ്ച വൈകിട്ടോടെയാണ് ഡല്‍ഹി മുനിര്‍ക്കയിലെ സുഹൃത്തിന്റെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് സേലം സ്വദേശിയാണ്.

ദളിത് വിഭാഗത്തില്‍പ്പെട്ട ഗവേഷണ വിദ്യാര്‍ഥിയായ മുത്തുകൃഷ്ണന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പുതിയ യുജിസി നയത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കു മുന്പിലുണ്ടായിരുന്നു. കടുത്ത വിവേചനങ്ങളില്‍ മനംനൊന്ത് രോഹിത് വെമുല ജീവനൊടുക്കിയ ഹൈദരാബാദ് സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥി കൂടിയാണ്.

അതേസമയം, മുത്തുകൃഷ്ണനെ വിഷാദരോഗം അലട്ടിയിരുന്നെന്നാണു ഡല്‍ഹി പോലീസിന്റെ ഭാഷ്യം. മൃത്തുകൃഷ്ണ ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക