Image

നാം നക്ഷത്ര ധൂളികള്‍ ? (ലേഖനം: ജയന്‍ വര്‍ഗ്ഗീസ്)

Published on 16 March, 2017
നാം നക്ഷത്ര ധൂളികള്‍ ? (ലേഖനം: ജയന്‍ വര്‍ഗ്ഗീസ്)
നാം വെറും നക്ഷത്ര ധൂളികളാണെന്ന് ശാസ്ത്രം പറയുന്നു! ഒരു നക്ഷത്ര ധൂളിയില്‍ നിന്ന് , മറ്റൊരു നക്ഷത്ര ധൂളിയിലേക്കുള്ള മഹാ യാത്രയിലെ ഒരിടത്താവളത്തിലാണത്രെ നമ്മള്‍!

450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് ' ഓറിയോണ്‍ ' എന്ന് ശാസ്ത്ര ലോകം പേരിട്ടു വിളിക്കുന്ന നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തില്‍ ഒരു സൂപ്പര്‍നോവാ സ്‌പോടനം ഉണ്ടായി പോല്‍! ആ സ്‌പോടനത്തിന്റെ ആഘാതത്തില്‍ , വാതക രൂപത്തിലായിരുന്ന ഹൈഡ്രജനും , ഹീലിയവും മറ്റും, മറ്റും ഉരുകിച്ചേര്‍ന്ന് ഘന ലോഹങ്ങളായ ഇരിന്പും , സ്വര്‍ണ്ണവും , രത്‌നവും മറ്റും,മറ്റുമായി രൂപം പ്രാപിക്കുകയും; ഈ ലോഹങ്ങളിലെ പലതും, പലതും ഭൂമിയില്‍ ജീവ വ്യവസ്ഥ രൂപപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തുവത്രേ?

അന്നുണ്ടായിയെന്നു പറയപ്പെടുന്ന ഈ സ്വയം ഭൂവിന്റെ പരിണിത ഫലങ്ങളിലാണ്, ഞരന്പുകളിലോടുന്ന സ്വന്തം ചോരയില്‍ ഇരിമ്പും , മാഗ്‌നീഷ്യവും ഒക്കെ വ്വഹിച്ചുകൊണ്ട് , അമീബ മുതല്‍ ആധുനിക മനുഷ്യന്‍ വരെയുള്ള സമസ്ത ജീവികളും പരിണമിച്ചു, പരിണമിച്ച് ഉണ്ടായിത്തീര്‍ന്നതത്രെ?!

അജൈവ വസ്തുക്കളിലൂടെ ഉണ്ടായ രാസ മാറ്റങ്ങളാണ് ജൈവ വസ്തുക്കളുടെ ഉത്ഭവത്തിന് കാരണമായതെന്ന് ആണയിട്ടു പറയുന്ന ശാസ്ത്ര ലോകം , അതിനു വേണ്ടി വന്ന സുദീര്‍ഘമായ കാല ഘട്ടങ്ങളുടെ കണക്കും നിരത്തി വയ്ക്കുന്നുണ്ട്. ഏക കോശ ജീവികളില്‍ നിന്നുള്ള പരിണാമ പരന്പരയുടെ അവസാന മൈല്‍ക്കുറ്റിയായ മനുഷ്യനിലെത്താന്‍ ആകെയുള്ള നാനൂറ്റി അന്‍പതില്‍ നിന്ന് 449.65കോടി കൊല്ലങ്ങളും വേണ്ടി വന്നുവത്രെ! കാരണം, നമ്മുടെ മുതുമുത്തച്ഛന്മാരായ ആദിമ മനുഷ്യന്‍ എഴുന്നേറ്റ് നടന്നു തുടങ്ങിയിട്ട് വെറും 35ലക്ഷം വര്‍ഷങ്ങളെ ആയിട്ടുള്ളു പോല്‍! ഈ മുപ്പത്തഞ്ചു ലക്ഷം വര്‍ഷങ്ങള്‍ കൊണ്ട് കാല പ്രവാഹിനിയുടെ തീരഭൂമികളിലൂടെ നടന്നു പോയ അയ്യായിരം (5000) കോടി സ്ത്രീ പുരുഷന്മാരുടെ ഇന്ന് കാണുന്ന അവശിഷ്ടങ്ങളാണ്, എഴുന്നൂറില്‍പ്പരം കോടി വരുന്ന നമ്മള്‍ സമകാലികര്‍. !

ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ചും, ജീവന്റെ പരിണാമത്തെക്കുറിച്ചും മുന്‍പ് പറഞ്ഞിരുന്ന മറ്റൊരു കഥയുണ്ട്. വിസ്താര ഭയത്താല്‍ അതിവിടെ ഇപ്പോള്‍ പറയുന്നില്ലങ്കിലും സാന്ദര്‍ഭികമായി മറ്റൊരിടത്ത് സൂചിപ്പിക്കുന്നുണ്ട്.

ഓറിയോണ്‍ നക്ഷത്ര പടലത്തിന്റെ മൂന്നാം ശിഖരത്തിലെ സൂപ്പര്‍നോവാ നക്ഷത്ര ധൂളികളില്‍ നിന്ന് രൂപപ്പെട്ടുവന്ന നമ്മള്‍ കാലത്തിലൂടെ യാത്ര തുടരുകയാണ്. മറ്റൊരു സൂപ്പര്‍നോവാ സ്‌പോടനത്തിലൂടെ വീണ്ടും നക്ഷത്ര ധൂളികളായിത്തീരാന്‍ വേണ്ടി. ആ കഥ ഇങ്ങിനെയാണ്:

ഇനിയൊരു അഞ്ഞൂറ് കോടി കൊല്ലങ്ങള്‍ക്കകം സൂര്യന്‍ കത്തിത്തീരുമത്രെ! ഏഴു ലക്ഷം ടണ്‍ ( നാല്‍പ്പത്തി രണ്ടു ലക്ഷം ടണ്‍ ആണെന്നും വാദമുണ്ട്.) ഹൈഡ്രജനാണ് ഓരോ സെക്കണ്ടിലും സൂര്യന്‍ എരിച്ചു കളയുന്നത് എന്നാണ് ശാസ്ത്രീയ കണ്ടെത്തല്‍. മുപ്പത്തഞ്ചു ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആദിമ മനുഷ്യന്‍ എഴുന്നേറ്റു നടക്കാന്‍ തുടങ്ങിയപ്പോളേക്കും, ആകെ ഇന്ധന ശേഷിയുടെ പകുതിയിലേറെയും സൂര്യനില്‍ കത്തിത്തീര്‍ന്നിരുന്നുവത്രെ! ഇനിയുള്ള ബാക്കി കൊണ്ട് കഷ്ടി ഒരു നാനൂറ്റി അമ്പതു കോടി കൊല്ലം കൂടി കത്തി ഷൈന്‍ ചെയ്തു നില്‍ക്കാം, അത്ര തന്നെ!

സമസ്ത ഇന്ധനവും കത്തിത്തീരുന്നതോടെ സൂര്യന്‍ തണുത്തുറയുകയും,അനിവാര്യമായ സൂപ്പര്‍നോവയുടെ മുന്നോടിയായ ചുവന്ന നക്ഷത്രമായി ( റെഡ് ജയന്റ് )പരിണമിക്കുകയും ചെയ്‌യും. അതിനിടയില്‍ സംജാതമാവുന്ന മാറ്റങ്ങളുടെ അനന്തര ഫലമായി നമ്മുടെ ഭൂമി തണുത്തുറഞ്ഞു സസ്യജീവ ജാലങ്ങളുടെ അവസാന തരിയും പറിച്ചെറിഞ് , അനിവാര്യവും, അതുല്യവുമായ സൂപ്പര്‍നോവാ സ്‌പോടനത്തില്‍ ഉള്‍പ്പെട്ട് , മഴവില്ലും, മനുഷ്യ മോഹങ്ങളും വിരിഞ്ഞു നിന്നിരുന്ന ഈ ഭൂമിയും , അതുള്‍ക്കൊള്ളുന്ന സൗരയൂഥവും , പ്രപഞ്ച സാഗരത്തിലെവിടെയോ മറയുമത്രെ ! ഓറിയോണ്‍ നക്ഷത്ര ധൂളികളില്‍ നിന്ന് വന്ന നമ്മള്‍ , സൗര നക്ഷത്ര ധൂളികളിലേക്കും, മറ്റൊരു മഹാ കാലത്തിലേക്കുമുള്ള മടക്കയാത്ര !!

സൗരയൂഥവും, അതിന്റെ ഭാഗമായ നമ്മളും ഇന്ന് നിലനില്‍ക്കുന്ന ഈ ഭാഗത്തേക്ക് , മറ്റേതെങ്കിലും ഗ്രഹത്തിലെ മറ്റേതെങ്കിലും. ജീവി (അങ്ങിനെയൊന്നുണ്ടങ്കില്‍, ഉണ്ടാവാനിടയില്ല ) തന്റെ ദൂര ദര്‍ശിനിയിലൂടെ അന്ന് നോക്കുന്നതായാല്‍, ഇന്ന് നമ്മുടെ ശാസ്ത്ര സത്തമന്മാര്‍ കണ്ടെത്തുന്നത് പോലെ ഇവിടെയും ഒരു ബഌക്‌ഹോള്‍ ( തമോഗര്‍ത്തം ) കണ്ടെത്തുകയും, 'ഇവിടെ ഒരു നക്ഷത്രം കോടാനുകോടി കൊല്ലങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്നുവെന്നു ' അവരുടെ മാഗസിനുകളില്‍ എഴുതുകയും ചെയ്യുമത്രേ! നക്ഷത്ര ധൂളികളില്‍ നിന്ന് രൂപപ്പെട്ടു വന്ന നമ്മള്‍ , നക്ഷത്ര ധൂളികളായിത്തന്നെ പൂര്‍വ രൂപം പ്രാപിക്കുകയും, കാല സാഗരത്തിന്റെ മഹാ മടക്കുകളില്‍ മറ്റൊരു സൂപ്പര്‍നോവാ വരെ എങ്ങോ എവിടെയോ ആയിരിക്കുകയും ചെയ്‌യുമാത്രേ!

ശൂന്യാകാശ ഗവേഷണങ്ങളുടെയും , ജ്യോതിശാസ്ത്ര നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ പുതിയ ശാസ്ത്രം പുറത്തു വിടുന്ന വിവരങ്ങളാണ് മേല്‍ പരാമര്‍ശിച്ചത്. ഏതായാലും നമ്മുടെ മുന്നില്‍ ഒരഞ്ഞൂറു കോടിക്കടുത്ത് കൊല്ലങ്ങളുണ്ട് എന്നൊരാശ്വാസമുണ്ട്. നാളെ രാത്രി ഇത് സംഭവിക്കുമെന്ന് പറയാഞ്ഞത് ഭാഗ്യം!

പക്ഷെ, നാളെ രാത്രിയും ഇത് സംഭവിക്കാം എന്ന യാഥാര്‍ഥ്യം ഇവര്‍ തന്നെ ഒരുക്കി വച്ചിട്ടുണ്ട്. മിണ്ടത്തില്ല. മിണ്ടിയാല്‍, മിണ്ടുന്നവര്‍ തന്നെ പ്രതിക്കൂട്ടിലാവും എന്നത് തന്നെ കാരണം. ബഌക്‌ഹോള്‍ ആയില്ലെങ്കിലും , ബ്ലാക് കോള്‍ ( കരിക്കട്ട ) ആക്കുവാനുള്ള വിദ്യ അവര്‍ ഒരുക്കിയിട്ടുണ്ട്.മൂന്നോ, നാലോ ഭൂമിയെ കത്തിച്ചു കരിക്കട്ടയാക്കുവാന്‍ വേണ്ടത്ര ആറ്റം ബോംബുകള്‍ തയാറാക്കി വച്ച് കൊണ്ടാണ് ഇവര്‍ സുവിശേഷിക്കുന്നത് . അവ പ്രയോഗിക്കുന്നതിനുള്ള എല്ലാ സാധ്യതകളിന്മേലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന സ്ഥിരം പല്ലവിയും ഉണ്ട്. എങ്കിലും ഇവ പ്രയോഗിക്കുന്നതിനു ചുമതലപ്പെട്ട ഒന്നോ രണ്ടോ പേര്‍ക്ക് വട്ട് പിടിച്ചാല്‍ മതി ഇത് സംഭവിക്കാം.( സൈനിക കേന്ദ്രങ്ങളില്‍ തന്നെ ഇത് സംഭവിച്ച ചരിത്രമുണ്ടല്ലോ?) സ്വിച്ചോണ്‍ എന്ന കര്‍മ്മത്തിന് ചുമതലപ്പെട്ടവനെ നിരന്തരം നിരീക്ഷിക്കാന്‍ നിറതോക്കുമായി മറ്റൊരുത്തന്‍ കാവലുണ്ട് എന്നാണ് കേള്‍വി. ഈ പാര്‍ട്ടിക്ക് രണ്ടിനും ഒരുമിച്ചു വട്ടായാല്‍ തീര്‍ന്നു. രണ്ടിനും ഒരുമിച്ചു വട്ട് വരില്ലാ എന്നാശ്വസിച്ചു നമുക്കുറങ്ങാം.

അപ്പോള്‍ പറഞ്ഞു വന്നതെന്താണ്? നാം നക്ഷത്ര ധൂളികള്‍. ഗവേഷണങ്ങളുടെ പേര് പറഞ്ഞു കൊണ്ട് കാലാകാലങ്ങളില്‍ ഇവര്‍ പുറത്തു വിടുന്ന ഈ വാചകക്കസര്‍ത്തുകളില്‍ എന്തെങ്കിലും സത്യം ഉണ്ടാവുമോ? മസ്തിഷ്ക്ക പ്രക്ഷാളനത്തിലൂടെ , ഫാള്‍സ് ഇന്‍ഫര്‍മേഷനുകള്‍ തലയിലേറ്റി, പ്രതികരണ ശേഷിയുടെ വരിയുടക്കപ്പെട്ട ആധുനിക സമൂഹം ഇതെല്ലാം അപ്പാടെ വിഴുങ്ങുകയാണ്. ഒന്ന് നില്‍ക്കുവാനോ , ചിന്തിക്കുവാനോ അവന് സമയമില്ല. ആഗോളവല്‍ക്കരണത്തിന്റെ അന്തിച്ചന്തയിലേക്ക് അവനോടുകയാണ്. അവിടെ പെണ്ണും, പൊന്നും അവനെ കാത്തിരിക്കുന്നുവെന്ന വ്യാമോഹത്തോടെ!

നാം വെറും നക്ഷത്ര ധൂളികളാണോ? നിര്‍ജ്ജീവ വസ്തുക്കളില്‍ ഉളവാകുന്ന രാസ സംയോഗത്തിലൂടെ ജീവ വസ്തുക്കള്‍ രൂപം പ്രാപിക്കുമോ? അങ്ങിനെയെങ്കില്‍ കോടാനുകോടി കൊല്ലങ്ങളായി നിതാന്ത നിദ്രയിലായിരിക്കുന്ന പാറകളിലും , പര്‍വത ശിഖരങ്ങളിലും രൂപ പരിണാമത്തിന്റെ വ്യക്ത സൂചനകളിലൂടെ ജീവല്‍ സ്പന്ദനത്തിന്റെ ഹൃദയത്തുടിപ്പുകള്‍ നാം തൊട്ടറിയേണ്ടതല്ലേ? അജൈവത്തില്‍ നിന്ന് ജൈവത്തിലേക്കുള്ള യാത്രയില്‍ , കാല്‍ വഴിയോ, അര വഴിയോ, മുക്കാല്‍ വഴിയോ പിന്നിട്ട ഏതെങ്കിലുമൊന്നിനെ ഭൂലോകത്തിന്റെ ഏതെങ്കിലും ഭാഗത്ത് ആരെങ്കിലും കണ്ടെത്തിയിട്ടുണ്ടോ?

ഇതിനൊക്കെ സുധീര്‍ഘങ്ങളായ കാല ഘട്ടങ്ങളുടെ വിശാല കാന്‍വാസ് വേണ്ടിവരും എന്നാണു വാദമെങ്കില്‍, നിലവിലുള്ള ജീവി വര്‍ഗ്ഗങ്ങളുടെ അനേകം വേര്‍ഷനുകള്‍ ഇപ്പോഴും, എവിടെയും കണ്ടെത്തേണ്ടതല്ലേ? മുട്ടയും, പുഴുവും, പൂപ്പയും, പൂന്പാറ്റയും പോലെ? കാരണം, ഒറ്റ രാത്രി കൊണ്ട് അജൈവ ജൈവ പരിണാമം തീര്‍ന്നു പോയിരിക്കാന്‍ ഇടയില്ലല്ലോ? ഭൂമിയുണ്ടായ കാലം മുതല്‍ അത് അനവരതം തുടരുകയല്ലേ? അതോ ഈ അജൈവ ജൈവ പരിണാമ പരിപാടി ഇടക്ക് വച്ച് നിര്‍ത്തിക്കളഞ്ഞു എന്നാണോ നാം മനസിലാക്കേണ്ടത്?

ശാസ്ത്ര കണ്ടെത്തലുകളില്‍ യാതൊരു സിദ്ധാന്തവും അവസാന വാക്കായി നിലനില്‍ക്കുന്നില്ല.ഇന്ന് തെളിയിക്കപ്പെട്ടത് നാളത്തെ മണ്ടത്തരങ്ങളായി മാറുന്ന ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലുമുണ്ട്.

ഏതോ കാല സന്ധിയില്‍ സൂര്യനിലുണ്ടായ മഹാ കന്പനത്തിന്റെ ഫലമായി സൂര്യന്റെ ആയിരത്തിലൊന്നു ഭാഗം അടര്‍ന്നു പോയിയെന്നും, അത് വീണ്ടും പൊട്ടിച്ചിതറി തണുത്തുറഞ്ഞാണ് ഭൂമിയും,മറ്റു ഗ്രഹങ്ങളും, ഉപ ഗ്രഹങ്ങളും, കുള്ളന്‍ ഗ്രഹങ്ങളും, വാല്‍ നക്ഷത്രങ്ങളും,ഉള്‍ക്കകളും മറ്റും,മറ്റും രൂപപ്പെട്ടതെന്ന സമീപകാല വാദഗതി ഇപ്പോള്‍ അധികം കേള്‍ക്കുന്നില്ല. ഇപ്പോള്‍ പകരം വയ്ക്കുന്നത് ഓറിയോണ്‍ നക്ഷത്ര രാശിയിലെ മൂന്നാം ശിഖര സൂപ്പര്‍നോവയാണ്. ഇന്നലെ വരെ ജീവന്‍ രക്ഷാ മരുന്നുകള്‍ ആയിരുന്നവ 'കൊടും വിഷം ' എന്ന പേര് ചാര്‍ത്തി ഇന്ന് നിരോധിക്കുന്നു! ഇന്നലെ വരെ സംപൂര്‍ണ്ണാഹാരം എന്ന് വിളിച്ചിരുന്ന മൃഗപ്പാലുകള്‍ മനുഷ്യ ശരീരത്തിന് നല്ലതല്ല എന്ന് ഒളിഞ്ഞും, തെളിഞ്ഞും പറയാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നലെ വരെ മുഴുവന്‍ കൊളസ്‌ട്രോളായിരുന്ന വെളിച്ചെണ്ണയും , തേങ്ങയും, കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനുള്ള ദിവ്യ ഔഷധങ്ങള്‍ ആണെന്ന് വരെ ഇന്ന് സമ്മതിക്കുന്നു!

എന്താണ് ഇതിനൊക്കെ അര്‍ഥം? മനുഷ്യന്റെ മണ്ടയില്‍ മണ്ടത്തരങ്ങളുടെ തേരോട്ടം നടത്തുന്ന ഈ അഭിനവ ആചാര്യന്മാരുടെ അടിസ്ഥാന ലക്ഷ്യമെന്താണ്? മനുഷ്യ നന്മയോ? അതോ ചൂഷണമോ?

മില്ലേനിയപ്പിറപ്പോടെ സംജാതമാവുന്ന Y2K ഭീഷണിയില്‍ ലോകം തലകുത്തി മറിയുമെന്ന് പ്രവചിച്ചവര്‍ ഇന്ന് നിശ്ശബ്ദരാണ്. ഗവേഷണങ്ങളുടെ മേല്‍ക്കുപ്പായമണിഞ്ഞു , അല്‍പ്പം ഊശാന്‍ താടിയും വളര്‍ത്തി, സന്പത്തും, സാമൂഹ്യ മാന്യതയും കൈയിട്ടു വാരി ആള് കളിക്കുന്ന ഈ അഭിനവ അടിപൊളി ആശാന്മാര്‍ക്ക് ഇടയ്ക്കിടെ എന്തെങ്കിലും തട്ടി വിട്ടേ തീരൂ. തങ്ങള്‍ കൈപ്പറ്റുന്ന വന്‍ പ്രതിഫലത്തിനുള്ള വാചക ഉല്‍പ്പന്നങ്ങള്‍. ഭൗതിക സാഹചര്യങ്ങളിലെ വാന്‍ വാചക കസര്‍ത്തുകള്‍ അനുഭസ്ഥര്‍ ചോദ്യം ചെയ്‌തേക്കാം എന്നത് കൊണ്ടാവും, പ്രകാശ വര്ഷങ്ങള്ക്കും, പ്രദീപ്ത നായനങ്ങള്‍ക്കും അപ്പുറത്തുള്ള വാനശാസ്ത്ര മേഖലയിലെ ഈ കടന്നു കയറ്റം.പ്രപഞ്ചമുണ്ടായത് എങ്ങനെയാണെന്ന് കണ്ടുപിടിച്ചേ അടങ്ങൂ എന്നാണു വാശി.അതിനായി ഒരു വാന്‍ മാളവും ( തുരങ്കം ) മാന്തി അതിനടിയില്‍ വര്ഷങ്ങളായി കൂടും കുടുംബവുമായി താമസമാണ് കുറേപ്പേര്‍.( ഇപ്പോള്‍ പുത്തന്‍ വാര്‍ത്തകളൊന്നും പുറത്തു വരുന്നില്ല )

സ്ഥാനത്തും, അസ്ഥാനത്തും പ്രയോഗിച്ച് പ്രപഞ്ചം എന്ന വാക്കിനു തേയ്മാനം വന്നു കഴിഞ്ഞു. എന്താണ് പ്രപഞ്ചം എന്ന് ഭാവന ചെയ്യാന്‍ പോലുമാവാത്തവരാണ് ഇന്നത് പ്രയോഗിക്കുന്നത്. മനുഷ്യ ബുദ്ധിയുടെ ഏതൊരു വികാസ പരിണാമത്തിനും, ഏതു കാലത്തും അപ്രാപ്യമായ ഒരവസ്ഥയാണ് പ്രപഞ്ചത്തിനുള്ളതെന്ന് ആദ്യമായി നാമറിയണം. കടല്‍ത്തീരത്തെ ഒരു മണല്‍ത്തരി കണ്ട്, ' ഇതാണ് തീരം ' എന്ന് പറയുന്നത് പോലുള്ള വിഡ്ഢിത്വമാണ് പ്രപഞ്ചം കണ്ടെത്തല്‍. മനുഷ്യന് കൈകൊണ്ടോ , മനസ്സുകൊണ്ടോ എത്തിപ്പിടിക്കാവുന്ന ദൂരത്തിലല്ലാ അതിന്റെ നില്‍പ്പ്.( ഇത് വരെ ഭാവന ചെയ്യാന്‍ കഴിഞ്ഞത് അഞ്ചു ശതമാനം പോലുമില്ലെന്ന് ഒരു ശാസ്ത്ര മാഗസിനില്‍ വായിക്കുകയുണ്ടായി.)

സര്‍വ പ്രപഞ്ചത്തിനും സമൂര്‍ത്തമായ വര്‍ത്തമാനാവസ്ഥ പ്രദാനം ചെയ്യുന്ന സര്‍വ വ്യാപിയായ സംവിധാന പ്രതിഭയുണ്ട്, കര്ട്ടന് പിന്നില്‍! സജീവമായ ആ സനാതന പ്രതിഭയെയാണ്, കാലാകാലങ്ങളില്‍ പരബ്രഹ്മത്തിലും, യഹോവയിലും, അള്ളാഹുവിലും നിഷ്ക്കളങ്കനായ മനുഷ്യന്‍ കണ്ടെത്താന്‍ ശ്രമിച്ചത്. അവന്റെ അനുഭവ സമസ്യകളെ അപ്പാടെ നിഷേധിച്ചു കൊണ്ടാണ് താടി ശാസ്ത്രജ്ഞന്മാരുടെ തട്ടി വിടലുകള്‍. ഈ തട്ടി വിടലുകാരും, അത് കേട്ട് വെറുതേ തലയാട്ടുന്ന അപ്പക്കാളകളും യഥാര്‍ത്ഥ െ്രെഡവറെ നിഷ്ക്കരുണം മറന്നു കളയുന്നു!

മഹാ പ്രപഞ്ചവും, ക്ഷീരപഥവും, സൗരയൂഥവും, ഭൂമിയും, ഞാനും, എന്റെ കാല്‍ച്ചുവട്ടിലെ ഈ പുല്‍ക്കൊടിയും, പുല്‍ക്കൊടിയിലെ പുഴുവും യഥാര്‍ത്ഥ െ്രെഡവര്‍ ഓടിക്കുന്ന പ്രപഞ്ച ശകടത്തിലെ ഓരോ പാര്‍ട്ടുകളാകുന്നു.നിങ്ങള്‍ വിലയേറിയ ഒരു ഓള്‍സീസണ്‍ ടയര്‍ ആണെങ്കില്‍ , ഞാനീ ശകടത്തിലെ വെറുമൊരു റബര്‍ വാഷറാകാം .പക്ഷെ, എന്നെയും െ്രെഡവര്‍ക്കാവശ്യമുണ്ട്. അവിടുന്നോടിക്കട്ടെ , അവിടുത്തെ സ്വന്തം വണ്ടി. മറിച്ചെങ്കില്‍ മറിക്കട്ടെ . അതിനുള്ള ഉടമസ്ഥന്റെ അവകാശത്തെ ആര്‍ക്ക് ചോദ്യം ചെയ്യാനാവും?

സിദ്ധാന്തങ്ങളും, പ്രവചനങ്ങളും നിരത്തി ഈ രണ്ടുകാലന്‍ ജീവിയുടെ വളഞ്ഞ മുതുകില്‍ എന്തിന് കുറേക്കൂടി ഭാരം വച്ച് കൊടുക്കുന്നൂ താടിക്കാരെ, സാമൂഹ്യ പരിഷ്ക്കര്‍ത്താക്കളെ??
നാം നക്ഷത്ര ധൂളികള്‍ ? (ലേഖനം: ജയന്‍ വര്‍ഗ്ഗീസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക