Image

മിഷേല്‍ ആത്മഹത്യ ചെയ്‌തതു തന്നെ

Published on 17 March, 2017
മിഷേല്‍ ആത്മഹത്യ ചെയ്‌തതു തന്നെ
 കൊച്ചി: സി എ വിദ്യാര്‍ഥിനി മിഷേലിനെ കൊലപ്പെടുത്തിയതല്ല ആത്മഹത്യ ചെയ്‌തതു തന്നെയാണെന്നു തെളിയിക്കുന്ന ചില കാര്യങ്ങള്‍ കൂടി വ്യക്തമായി. 

ഇതോടെ അന്വേഷണം ഏറക്കുറെ അവസാനിക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.  താനും മിഷേലും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന്‌ നേരത്തേ അറസ്റ്റിലായ ക്രോണിന്‍ പോലീസിനോടു പറഞ്ഞിരുന്നു. അടുത്ത കാലത്തമായി മിഷേലും ക്രോണിനും തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന്‌ പോലീസ്‌ അന്വേഷണത്തില്‍ വ്യക്തമായി.

 ഇതേതുടര്‍ന്നാണ്‌ മിഷേല്‍ ആത്മഹത്യ ചെയ്‌തതെന്നും കണ്ടെത്തിയിട്ടുണ്ട്‌. മറ്റാരുമായും മിഷേല്‍ അടുക്കുന്നത്‌ ക്രോണിന്‌ ഇഷ്ടമായിരുന്നില്ല. തന്നെ പൂര്‍ണമായി മിഷേല്‍ അനുസരിക്കണമെന്ന വാശിയും ക്രോണിനുണ്ടായിരുന്നു. ഇതാണ്‌ പലപ്പോഴും ഇരുവരും തമ്മില്‍ തര്‍ക്കിക്കാന്‍ കാരണം.

 
 ക്രോണിന്‍ പ്രത്യേക സ്വഭാവമുള്ളയാണെന്നും അവനുമായി ഒത്തുപോവാന്‍ കഴിയില്ലെന്നും മിഷേല്‍ പറഞ്ഞിരുന്നതായി കൂട്ടുകാരി വ്യക്തമാക്കി. ഈ കൂട്ടുകാരിക്കൊപ്പം ചെന്നൈയില്‍ പഠിക്കാന്‍ മിഷേല്‍ ആഗ്രഹിച്ചിരുന്നെങ്കിലും ക്രോണിന്‍ ഇത്‌ അനുവദിച്ചില്ല. 

 മറ്റൊരു യുവാവുമായി മിഷേലിനുണ്ടായ സൗഹൃദം ക്രോണിനെ അസ്വസ്ഥനാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്‌ മിഷേലുമായി ക്രോണിന്‍ തര്‍ക്കിക്കുകയും ചെയ്‌തിരുന്നു. ഈ യുവാവിനെ ഒരിക്കല്‍ ക്രോണിന്‍ വിളിച്ച്‌ താക്കീത്‌ ചെയ്‌തിട്ടുമുണ്ട്‌. ഇതുമായി ബന്ധപ്പെട്ടു മിഷേലിനെ ക്രോണിന്‍ ഒരിക്കല്‍ തല്ലിയിട്ടുണ്ടെന്ന്‌ സുഹൃത്തുകള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

 കാണാതായ ഞായറാഴ്‌ച രാവിലെ ക്രോണിന്‍ ഫോണിന്‍ വിളിച്ച്‌ വഴക്കുണ്ടായിരുന്നു. കൂടാതെ മിഷേലിന്റെ ഫോണിലേക്ക്‌ നിരന്തരം മെസേജുകള്‍ അയക്കുകയും ചെയ്‌തു. അസ്വസ്ഥയായ മിഷേല്‍ തുടര്‍ന്ന്‌ ക്രോണിന്റെ ഫോണ്‍ എടുത്തില്ല. 

 മിഷേല്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന്‌ ക്രോണിന്‍ തന്റെ അമ്മയെ വിളിച്ച്‌ ഇതേക്കുറിച്ച്‌ പറയുകയും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന്‌ പറയുകയും ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ക്രോണിന്റെ അമ്മ മിഷേലിനെ വിളിക്കുകയായിരുന്നു. അവര്‍ ഇതു പോലീസിനു മുന്നില്‍ വ്യക്തമാക്കുകയും ചെയ്‌തിരുന്നു. 

 അമ്മ വിളിച്ചു കഴിഞ്ഞ ശേഷം ക്രോണിന്‍ വീണ്ടും മിഷേലിനെ വിളിച്ചു. താന്‍ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ ചെയ്‌താല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും ക്രോണിന്‍ മിഷേലിനോട്‌ പറഞ്ഞു. അപ്പോള്‍ നീ മരിക്കേണ്ട താന്‍ മരിക്കാമെന്നാണ്‌ മിഷേല്‍ ക്രോണിനോട്‌ പറഞ്ഞത്‌.

 ഫോണിലൂടെയുള്ള ഈ സംസാരത്തിനൊടുവില്‍ താനൊരു തീരുമാനമെടുത്തിട്ടുണ്ടെന്നും നീയത്‌ തിങ്കളാഴ്‌ച അറിയുകയും ചെയ്യുമെന്ന്‌ മിഷേല്‍ ക്രോണിനോട്‌ പറഞ്ഞു. താന്‍ എന്നെ ഒഴിവാക്കിയാല്‍ എന്റെ ശവമാവും കാണുകയെന്നായിരുന്നു അപ്പോള്‍ ക്രോണിന്റെ മറുപടി. ഈ മാനസിക സംഘര്‍ഷമാണ്‌ മിഷേലിനെ ആത്മഹത്യയിലേക്ക്‌ നയിച്ചതെന്ന്‌ പോലീസ്‌ ചൂണ്ടിക്കാട്ടുന്നു. 

 ക്രോണിനുമായുള്ള തര്‍ക്കത്തിനു ശേഷം മിഷേല്‍ തന്റെ അച്ഛനെയും അമ്മയെയും വിളിച്ചു ഇരുവരെയും കാണണമെന്ന്‌ പറയുകയും ചെയ്‌തു. എന്നാല്‍ വേറൊരു ചടങ്ങിന്‌ പോവാനുണ്ടെന്നും അന്നു വരാനാവില്ലെന്നും അച്ഛനും അമ്മയും അറിയിക്കുകയായിരുന്നു. 


 അതിനു ശേഷം മിഷേല്‍ ഒരിക്കല്‍ക്കൂടി അച്ഛനെയും അമ്മയെയും വിളിച്ചു. എന്നാല്‍ ഏഴു മണിയാവുമ്പോള്‍ മോള്‍ക്ക്‌ ഹോസ്റ്റലില്‍ കയറണ്ടേയെന്നും മറ്റൊരു ദിവസം വരാമെന്നും ഇവര്‍ മിഷേലിനോട്‌ പറയുകയായിരുന്നു. തൊട്ടടുത്ത ദിവസം പരീക്ഷയുള്ളതിനാലാണ്‌ അന്നു പോവാതിരുന്നതെന്ന്‌ മാതാപിതാക്കള്‍ പോലീസിനു മൊഴി നല്‍കുകയും ചെയ്‌തിട്ടുണ്ട്‌.

 അച്ഛനും അമ്മയും വരില്ലന്ന്‌ പറഞ്ഞതോടെ മിഷേല്‍ ഹോസ്റ്റലില്‍ നിന്ന്‌ പള്ളിയിലേക്ക്‌ പുറപ്പെടുകയായിരുന്നു. പള്ളിയില്‍ നിന്ന്‌ ഇറങ്ങിയ മിഷേല്‍ ഗോശ്രീ പാലത്തിനടുത്തേക്ക്‌ നടന്നു പോവുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിന്‌ ലഭിക്കുകയും ചെയ്‌തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക