Image

മെല്‍ബണില്‍ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയില്‍

Published on 21 March, 2017
മെല്‍ബണില്‍ മലയാളി വൈദികനെ ആക്രമിച്ച പ്രതി പിടിയില്‍
  ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ കുര്‍ബാനയ്ക്ക് ഒരുങ്ങവേ മലയാളി വൈദികനു കുത്തേറ്റ സംഭവത്തില്‍ പ്രതി പിടിയില്‍. വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയന്‍ പോലീസിന്റെ പിടിയിലായ പ്രതിക്കെതിരേ വധശ്രമത്തിനു കേസ് രജിസ്റ്റര്‍ ചെയ്തതായും മന്ത്രി ട്വിറ്ററില്‍ അറിയിച്ചു. ഇയാള്‍ ഇറ്റലിക്കാരനാണെന്നാണ് പോലീസ് നല്‍കുന്ന സൂചന. വൈദികനു നേര്‍ക്കുണ്ടായ അക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു.

താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തൂരിനു(48) നേരേയാണ് ഓസ്‌ട്രേലിയയില്‍ വംശീയാക്രമണം ഉണ്ടായത്. മെല്‍ബണിലെ ഫാക്‌നര്‍ നോര്‍ത്തിലാണു സംഭവം. അവിടെയുള്ള സെന്റ് മാത്യു പള്ളിയില്‍ വികാരിയാണ് ഫാ. ടോമി കളത്തൂര്‍. വിശുദ്ധ കുര്‍ബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്കു സമയമായതിനാല്‍ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.

കൈയില്‍ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തു വൈദികന്റെ കഴുത്തില്‍ കുത്തി. വിശുദ്ധകുര്‍ബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍ക്കാതിരുന്നത്. സംഭവശേഷം അക്രമി രക്ഷപ്പെട്ടു. വൈദികനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകള്‍ക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച അക്രമി ദേവാലയത്തില്‍വന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാന്‍ പാടില്ല എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാള്‍ ദേവാലയത്തില്‍ വന്നിരുന്നെങ്കിലും തിരുക്കര്‍മങ്ങളില്‍ പങ്കെടുത്തിരുന്നില്ല. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക