Image

കുണ്ടറ കേസിലെ പ്രതി മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചു; പതിനാലുകാരനെ കൊലപ്പെടുത്തിയെന്ന്‌ അമ്മയുടെ പരാതി

Published on 21 March, 2017
കുണ്ടറ കേസിലെ പ്രതി  മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചു; പതിനാലുകാരനെ കൊലപ്പെടുത്തിയെന്ന്‌ അമ്മയുടെ പരാതി


കൊല്ലം: കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന്‌ പൊലീസ്‌. ബന്ധുവായ പതിമൂന്നുകാരിയെയാണ്‌ ഇയാള്‍ പീഡിപ്പിച്ചത്‌. ഈ കേസില്‍ വിക്ടറിനെതിരെ പൊലീസ്‌ ഇന്ന്‌ രാവിലെ കേസ്‌ രജിസ്റ്റര്‍ ചെയ്‌തു.

2010ല്‍ 14കാരനെ കൊലപ്പെടുത്തിയെന്നും വിക്ടറിനെതിരെ പരാതിയുണ്ട്‌. പ്രതിയുടെ അയല്‍ക്കാരനാണ്‌ കൊല്ലപ്പെട്ട കുട്ടി. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പുനരന്വേഷണത്തിന്‌ ഉത്തരവിട്ടു. കൊട്ടാരക്കര ഡിവൈഎസ്‌പിക്കാണ്‌ അന്വേഷണ ചുമതല.

വീട്ടില്‍ ആരുമില്ലാത്ത സമയത്താണ്‌ വിക്ടറിന്റെ അയല്‍വാസിയായ പതിനാലുകാരന്‍ തൂങ്ങിമരിച്ചത്‌. ആ സമയും കുട്ടിയുടെ അമ്മയും സഹോദരിയും അച്ഛനുമായി ആശുപത്രിയിലായിരുന്നു. 

ആ മരണം കൊലപാതകമാണെന്ന്‌ അന്നുതന്നെ കുടുംബം പരാതി നല്‍കിയിരുന്നെങ്കില്‍ അത്‌ വേണ്ടത്ര ഗൗരവത്തോടെ അന്വേഷിക്കാന്‍ പൊലീസ്‌ തയ്യാറായിരുന്നില്ല. പണം തന്നാല്‍ അന്വേഷിക്കാമെന്നായിരുന്നു അന്ന്‌ പൊലീസുകാരുടെ മറുപടിയെന്ന്‌ വീട്ടുകാര്‍ ആരോപിക്കുന്നു.

പേരക്കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഞായറാഴ്‌ചയാണ്‌ വിക്ടറിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. കുണ്ടറയില്‍ മരണപ്പെട്ട കുട്ടിയെ ഒരു വര്‍ഷത്തോളം ഇയാള്‍ പീഡിപ്പിച്ചെന്ന്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട്‌ ഇയാള്‍ക്കെതിരെ പോലീസ്‌ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തിയിരുന്നു.

പ്രതിയുടെ ഭാര്യയുടെ മൊഴിയാണ്‌ കേസില്‍ വഴിത്തിരിവുണ്ടാക്കിയത്‌. മകളും പേരക്കുട്ടിയും പീഡനത്തെക്കുറിച്ച്‌ പലതവണ പരാതിപ്പെട്ടിരുന്നുവെന്നും മുത്തശ്ശി മൊഴി നല്‍കിയിരുന്നു.
കൊല്ലത്തെ അഭിഭാഷകന്റെ ഗുമസ്‌തനായിരുന്ന വിക്ടര്‍ ഒരു ലോഡ്‌ജ്‌ മാനേജറായി ജോലി ചെയ്‌തുവരുകയാണ്‌. ഇയാള്‍ പുരുഷന്‍മാരെ പ്രകൃതിവിരുദ്ധ പീഡനത്തിന്‌ ഉപയോഗിച്ചിരുന്നുവെന്ന മൊഴികളും പൊലീസിന്‌ ലഭിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക