Image

അയോധ്യ: മധ്യസ്ഥത വഹിക്കാമെന്ന്‌ സുപ്രീംകോടതി

Published on 21 March, 2017
അയോധ്യ: മധ്യസ്ഥത വഹിക്കാമെന്ന്‌ സുപ്രീംകോടതി


ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രനിര്‍മാണ വിഷയം കോടതിക്കു പുറത്ത്‌ ചര്‍ച്ചചെയ്‌ത്‌ പരിഹരിക്കുന്നതാണ്‌ നല്ലതെന്ന്‌ സുപ്രീംകോടതി. ഈ ചര്‍ച്ചകള്‍ക്ക്‌ താനോ സുപ്രീംകോടതിയിലെ മറ്റേതെങ്കിലും ജഡ്‌ജിമാരോ മധ്യസ്ഥരാകാന്‍ തയ്യാറാണെന്നും ചീഫ്‌ജസ്റ്റിസ്‌ ജെ എസ്‌ ഖെഹര്‍ അറിയിച്ചു. 

 വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കോടതിക്കു പുറത്ത്‌ പരിഹാരം കാണുന്നതാകും ഉചിതമെന്നാണ്‌ ചീഫ്‌ജസ്റ്റിസിന്റെ വിലയിരുത്തല്‍. എന്നാല്‍, ഈ രീതിയിലുള്ള പ്രശ്‌നപരിഹാരം സാധ്യമാകുമോയെന്നതില്‍ ബന്ധപ്പെട്ട കക്ഷികള്‍ ആദ്യം തീരുമാനത്തിലെത്തണമെന്ന്‌ ചീഫ്‌ജസ്റ്റിസ്‌ അധ്യക്ഷനായ മൂന്നംഗബെഞ്ച്‌ നിര്‍ദേശിച്ചു.

രാമജന്മഭൂമിയെന്ന്‌ അവകാശപ്പെടുന്ന സ്ഥലത്ത്‌ ക്ഷേത്രം നിര്‍മിക്കാന്‍ ഉടന്‍ ഉത്തരവിടണമെന്ന തന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ബിജെപി നേതാവ്‌ സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആവശ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി.

 മുമ്പും ഈ വഴിക്ക്‌ നിരവധി ശ്രമങ്ങളുണ്ടായിട്ടും ഫലം കണ്ടില്ലെന്ന്‌ സുബ്രഹ്മണ്യന്‍സ്വാമി വാദിച്ചു. നിലവിലെ സാഹചര്യത്തില്‍ നിയമപരമായ രീതിയില്‍ പ്രശ്‌നം പരിഹരിക്കുന്നതാണ്‌ ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

കേസ്‌ മാര്‍ച്ച്‌ 31ന്‌ വീണ്ടും പരിഗണിക്കാമെന്ന്‌ കോടതി അറിയിച്ചു. സുപ്രീംകോടതി നിരീക്ഷണത്തെ ബിജെപിയും ആര്‍എസ്‌എസും സ്വാഗതം ചെയ്‌തു. എന്നാല്‍, വിവിധ മുസ്‌ളിം സമിതികളുടെ കൂട്ടായ്‌മയായ ബാബ്‌റിമസ്‌ജിദ്‌ ആക്ഷന്‍ സമിതി കോടതി നിര്‍ദേശത്തോട്‌ യോജിച്ചില്ല.

 ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും കോടതിനിരീക്ഷണത്തെ സ്വാഗതം ചെയ്‌തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക