Image

മകള്‍മുകുളം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 23 March, 2017
മകള്‍മുകുളം (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
കൊച്ചരിപ്പല്ലുകള്‍ തെളിച്ചുനീ,ചിരിച്ചുമറിയുന്നു;
മാതൃമടിത്തൊട്ടിലിന്നുമീപ്പുലര്‍ വേളയില്‍ തേടുന്നു;
താതലാളന,സ്‌നേഹാദികള്‍ പിന്നെയു മകമെഞാ,
നിന്നിളം തെന്നലുമറിയുന്നു.
അറിയാതൊരുമാത്രയിക്കുരുന്നിലൂടെന്‍ ശൈശ
വാദികാലവുമേന്‍തിരഞ്ഞുപോയീടുന്നു,
ചാഞ്ചാടിടുന്നപോല്‍തോന്നുന്നു: പ്രകൃതിയെന്‍
പിഞ്ചോമനയുടെയീ കൊഞ്ചലിലലിയുന്നു.

പുലര്‍കാറ്റുപാടവേയുണരുമീകുഡ്മളങ്ങളോടൊ
ത്തുണരുന്നീകുരുന്നും മൃദുസൂനസാമ്യം
പടിഞ്ഞാറണയവേയുയരും തിങ്കളിന്‍ സ്മിതംപോ
ലറിയുന്നുലകിലിതിന്‍തങ്കസ്‌മേരവര്‍ണ്ണം.

ഖിന്നതയെന്നൊന്നതില്ല,യിപ്പൂമുഖംകാണ്‍കിലോ,
മന്നിതിലില്ലിതുവിധംസുദിനമാംതീരവും
മാതൃഹൃദയമിന്നരികിലിരുന്നീടിനാല്‍ വാടുന്നതി
ല്ലറിയുന്നുയരുംസുരലോകസാമ്യഭാവവും.

* * *
പൊന്മകള്‍ക്കുകണിയെന്നപോലിന്നുംകിഴക്കാഴി
മദ്ധ്യേ,കനകകൂമ്പാരമുയര്‍ന്നിടുന്നുമന്ദം
പ്രിയപുഴകളിലിന്നെഴുതിവയ്ക്കുന്നുവാനം, സുദിന
മൊന്നിലണിയുവാനുളളചിലങ്കതന്നീണം.

കൈകോര്‍ത്തുരുമ്മിയിരിപ്പുയിരേകുവാന്‍പോലു
മല്പംമടിക്കാത്തയിരുയൗവ്വന,രുചിരകാലം
തഴുകിയെത്തുന്നുണര്‍വ്വേകുമൊരു,പതംഗഗീതം
ഹൃദന്തത്തിലൂടുയരുന്നപോ,ലെന്നവണ്ണം.

കാതോര്‍ക്കിലതിന്നുമുണ്ടൊരുതാരാട്ടിന്റെയീണം
മാനിയ്ക്കയിന്നതിന്റെയുംസാമൂഹ്യധര്‍മ്മം
വിശ്വൈകശില്പിസൃഷ്ടിച്ച കരുണതന്‍ പത്മതീര്‍ത്ഥ
മഴകേ, താതമിഴികളാണിന്നതിന്‍പ്രതീകം.

കൂടുവിട്ടുണരുമീപ്പുലര്‍വീചികളലങ്കരിക്കട്ടെ, സര്‍വ്വ
മോമനേ,യതിന്‍ചാരെയാണിന്നിരിപ്പതും
സ്തുതിയതിന്നോതിടുന്നിതിലേയകന്നുപോമൊരു
മറുപറവയും, ചാരത്തെയീനീര്‍ച്ചോലയും.
* * *

ചിണുങ്ങിക്കൊണ്ടിടയ്ക്കിടെത്തേടുമീ,യോമലാള്‍
പിണങ്ങിനേടുന്നതാം ദുഗ്ദ്ധംനുണയവേ,
മൃദുലകാരുണ്യമായ്, നിന്‍ കാവല്‍കാണ്മുഞാന്‍
ലളിതമായീസ്മിതംസകലതുമുണര്‍ത്തുന്നു.

മനതാരില്‍ പുതിയപുലര്‍ചിത്രങ്ങള്‍ നിഴല്‍നീക്കി
യെഴുതുന്നു,സ്മരണീയവര്‍ണ്ണങ്ങളാലിവള്‍
കൊതുച്ചുപോകുന്നിതേനൃതുക്കള്‍പോലിവിടെനി
ന്നുദിച്ചുമറയാതെ; തുടര്‍ച്ചയായീടുവാന്‍.

തിടുക്കമായീടുന്നു; തിരക്കില്‍ഞാന്‍ നില്‍ക്കിലും
സുകൃതനരജീവിതസ്സുഖമറിഞ്ഞീടുവാന്‍
ഹൃതന്തമേ, മധുരമായ്പകര്‍ന്നിടൂ പതിവുപോല്‍
കഴിവതുംസ്പന്ദനം കാതുകള്‍ക്കിമ്പമായ്.

പിന്നെയെന്‍ജീവിതലതയൊന്നില്‍ചാര്‍ത്തുവാന്‍
ഭിന്നതകൂടാതെ; നല്‍കുനീ,സുഗന്ധവും
സ്മരിച്ചുപോയ് നിന്നിലെനിന്നെയേന്‍ബഹുവിധം
ധന്യമായ്ത്തീര്‍ന്നിടുന്നെന്‍കാവ്യജീവിതം!!
Join WhatsApp News
വിദ്യാധരൻ 2017-03-23 19:44:16
നേരാ കവി നീ  ചൊല്ലുന്നതൊക്കയും 
ചോര    കുഞ്ഞിനെപ്പോലെ സത്യം 
ഇല്ല തിരികെ വരിലിനി ശൈശവം  
തെല്ലല്ലലെനിക്കതിലുള്ള  ദുഃഖം.
എല്ലാമൊരത്ഭുതം പോലെ കണ്ടുഞാൻ
ഉല്ലാസമോടെ വളർന്നോരാകാലം
എങ്ങോ പോയ് മറഞ്ഞെന്മോർകൾ 
മങ്ങിതുടങ്ങി നേരിയോരോർമ്മ മാത്രം 
കൈതവം എന്തെന്നറിയാതെയെനിക്കൊരു 
പൈതലായിരിക്കെനെന്താണ് മാർഗ്ഗം ?
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക