അഹങ്കാരം, അസഹിഷ്ണുത, അവിവേകം, മറ്റുളളവരോടുള്ള പുച്ഛം ഇവ സമം ചേര്‍ന്ന് മനുഷ്യരൂപമെടുത്താല്‍ അതിന്റെ പേര് പിണറായി വിജയന്‍ എന്നായിരിക്കും. ദുരൂഹ സാഹചര്യത്തില്‍ മരിച്ച നെഹ്‌റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണുവിന്റെ അമ്മയെയും, സഹോദരിയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെയും ഇങ്ങനെ തീ തീറ്റിച്ച് കൊല്ലുന്ന ഒരു മുഖ്യമന്ത്രിയെ മറ്റെന്ത് പറഞ്ഞാണ് വിശേഷിപ്പിക്കുക. സമ്പത്തിന്റെയോ, അധികാരത്തിന്റെയോ, സ്വാധീനത്തിന്റെയോ പിന്‍ബലമില്ലാത്ത മഹിജ എന്ന അമ്മക്ക് ഈ സര്‍ക്കാരിനോട് ഒന്നേ ആവശ്യപ്പെടാനുണ്ടായിരുന്നുള്ളൂ.
തന്റെ പൊന്നുമോന്റെ ജീവനെടുത്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, അവരെ മാതൃകാപരമായി ശിക്ഷിക്കുക. എന്നാല്‍, അതിന് അവര്‍ കൊടുക്കേണ്ടി വന്ന വില കനത്തതായിരുന്നു. അവരും കുടുംബാംഗങ്ങളും തെരുവില്‍ ക്രൂരമായി മര്‍ദിക്കപ്പെട്ടു, വലിച്ചഴക്കപ്പെട്ടു, അപമാനിക്കപ്പെട്ടു, അപ്പോഴും അവര്‍ കരഞ്ഞു പറഞ്ഞതൊന്ന് മാത്രം, ഞാന്‍ ഒരമ്മയല്ലേ… ആ ശബ്ദം ദുര്‍ബലമാണെന്ന് ഭരണത്തിന്റെ സ്വാദിഷ്ട വിഭവങ്ങള്‍ ആവോളം ആസ്വദിച്ച് മയങ്ങുന്നവര്‍ക്ക് തോന്നാം. എന്നാല്‍, അധികാരത്തിന്റെ ഏത് കോട്ടകൊത്തളങ്ങളെയും ഭേദിക്കാനുള്ള കരുത്ത് ആ ശബ്ദത്തിനുണ്ടെന്ന് ഞാന്‍ കരുതുന്നു. ആ അമ്മ ആശുപത്രിയിലും അവരുടെ മകള്‍, ജിഷ്ണുവിന്റെ ഏക സഹോദരി വീട്ടിലും നിരാഹാരത്തിലാണ്. നൂല്‍പ്പാലത്തിലൂടെയാണ് ഇപ്പോള്‍ അവരുടെ ജീവിതം. അപ്പോഴും പിണറായി വിജയനും അദ്ദേഹത്തിന്റെ കുഴലൂത്തുകാരും ചേര്‍ന്ന് അവരെ നിരന്തരം അപമാനിച്ചു കൊണ്ടിരിക്കുന്നു. അവര്‍ പറയുന്നത് കള്ളമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പൊതു ഖജനാവില്‍ നിന്ന് കോടികളെടുത്ത് പത്ര മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നു. മകന്‍ നഷ്ടപ്പെട്ട വേദനയില്‍ വെന്തുരുകുന്ന ഒരമ്മയെ കള്ളിയാക്കാന്‍ ഒരു ജനാധിപത്യ സര്‍ക്കാരിന്റെ സംവിധാനങ്ങളെ നിര്‍ലജ്ജം ഉപയോഗിക്കുകയാണിവിടെ. ബ്രിട്ടിഷുകാര്‍
ഭരിക്കുമ്പോള്‍ അവര്‍ പോലും ചെയ്യാത്ത ക്രൂരതയാണ് ഈ പാവം സ്ത്രീയോട് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണകൂടം കാണിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് അഞ്ചു വര്‍ഷം കഴിയുമ്പോഴേക്കും ലോകാവസാനമാകുമെന്നാണ് പിണറായി വിജയന്‍ ധരിച്ചുവച്ചിരിക്കുന്നതെന്ന് തോന്നും അദ്ദേഹം ഈ വിഷയം കൈകാര്യം ചെയ്ത രീതി കാണുമ്പോള്‍. മഹിജ എന്ന അമ്മ ഇത്രമാത്രമെ ആവശ്യപ്പെട്ടുള്ളു, നെഹ്‌റു കോളജില്‍ വിദ്യാര്‍ഥിയായിരുന്ന മകന്റെ മരണത്തില്‍ ദുരൂഹതയുണ്ട്. മകന്‍ കൊല്ലപ്പെട്ടതാണെന്ന് അവര്‍ വിശ്വസിക്കുന്നു. ന്യായയുക്തമായ അന്വേഷണം നടത്തി മകന്റെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഏതൊരമ്മയും ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന കാര്യം. ഏതൊരു ജനാധിപത്യ സര്‍ക്കാരിനും അതിന്റെ സംവിധാനങ്ങള്‍ ഉപയോഗിച്ച് നിഷ്പക്ഷമായ അന്വേഷണത്തിലൂടെ അത് സാധിക്കുകയും ചെയ്യാം. പിന്നെ മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കും എന്തിനീ മര്‍ക്കട മുഷ്ടി.
പിണറായി വിജയന് ലഭിച്ച മുഖ്യമന്ത്രി സ്ഥാനം പാരമ്പര്യമായി കൈമാറിക്കിട്ടിയതൊന്നുമല്ല, ജനങ്ങള്‍ നല്‍കിയ ഒരംഗീകാരമാണത്. അതുകൊണ്ട് തന്നെ നിരാലംബയായ ഒരമ്മയുടെ കണ്ണീരിന് മുന്നില്‍ തലകുനിക്കാന്‍ അദ്ദേഹത്തിന് വൈഷമ്യമുണ്ടാകേണ്ട കാര്യവുമല്ല. അത്രക്ക് താന്‍പോരിമ ജനാധിപത്യ സമൂഹത്തില്‍ ഒരു നേതാവിനും ചേര്‍ന്നതല്ല. പക്ഷേ, ഇവിടെ സംഭവിച്ചത് മറ്റൊന്നാണ്. ക്രമസമാധാന ചുമതലയുള്ള ഡി.ജി. പിയെ കണ്ട് പരാതി പറയാനാണ് മരിച്ച ജിഷ്ണുവിന്റെ അമ്മയടക്കമുള്ള കുടുംബാംഗങ്ങള്‍ പൊലിസ് ആസ്ഥാനത്ത് എത്തിയത്. ഒരു ജനാധിപത്യ ക്രമത്തില്‍ ഡി. ജി.പി എന്നത് കേവലം ഉദ്യോഗസ്ഥന്‍മാത്രമാണ്. അല്ലാതെ ദന്തഗോപുരവാസിയൊന്നുമല്ല. അദ്ദേഹത്തിന് ഇറങ്ങി വന്ന് അവരോട് കാര്യങ്ങള്‍ സംസാരിക്കാമായിരുന്നു. ഇതൊന്നുമുണ്ടായില്ലെന്ന് മാത്രമല്ല, പൊലിസ് ആസ്ഥാനത്തിന് മുന്നില്‍ സമരം ചെയ്യാന്‍ വന്നുവെന്നാരോപിച്ച് ഈ പാവം സ്ത്രീയെയും അവരുടെ കുടുംബാംഗങ്ങളെയും തല്ലി, നിലത്തിട്ട് വലിച്ചിഴച്ചു. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ വന്ന ചില പൊതുപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കി. പോരാത്തതിന് അതിക്രമം കാണിച്ച പൊലിസിനെ മുഖ്യമന്ത്രി തന്നെ ന്യായീകരിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ചില മന്ത്രിമാര്‍ നിര്‍ദാക്ഷിണ്യം ജിഷ്ണുവിന്റെ അമ്മയെയും കുടുംബാംഗങ്ങളെയും പരസ്യമായി അപമാനിച്ചു. മാത്രമൊ, പൊലിസ് ചെയ്തതെല്ലാം ശരിയാണെന്ന റിപ്പോര്‍ട്ട് പൊലിസിനെ കൊണ്ട് തന്നെ ഉണ്ടാക്കിച്ചു. ചുരുക്കിപ്പറഞ്ഞാല്‍ വോട്ടു ചെയ്ത ജനങ്ങളുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് പിണറായിയുടെ നേതൃത്വത്തിലുള്ള സി.പി.എം സര്‍ക്കാര്‍ ചെയ്യുന്നത്.
ഈ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ട ക്രൂരവും ജനാധിപത്യ വിരുദ്ധവുമായ നിലപാടിനെതിരേ ജനങ്ങളുടെ രോഷവും പ്രതിഷേധവും എത്ര രൂക്ഷമാണ് എന്നതിന് ചെറിയ ഒരു ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജിഷ്ണുവിന്റെ അമ്മയ്ക്കു നേരെ നടന്ന നിഷ്ഠൂരമായ പൊലിസ് അതിക്രമത്തിനെതിരേ കഴിഞ്ഞ ആറാം തിയതി കേരളത്തില്‍ മലപ്പുറം ഒഴികെയുള്ള ജില്ലകളില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സാധാരണ ഗതിയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍ പലപ്പോഴും ജനങ്ങളുടെ വികാരം ആ രാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിരാവുകയാണ് ചെയ്യുന്നത്. എന്നാല്‍, ഈ ഹര്‍ത്താല്‍ ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും ഹര്‍ത്താല്‍ കവര്‍ ചെയ്യുന്നതിന്റെ ഭാഗമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ജനങ്ങള്‍ പറഞ്ഞത് ചാനലിലൂടെ നമ്മള്‍ കേട്ടതാണ്. 'ഞങ്ങള്‍ക്ക് ഇരുപത്തഞ്ചോ, അമ്പതോ കിലോമീറ്റര്‍ യാത്ര ചെയ്യാനുണ്ട്. പക്ഷേ, നടന്നുപോകാനും ഞങ്ങളിപ്പോള്‍ തയ്യാറാണ്. അങ്ങനയെങ്കിലും ഈ അമ്മക്ക് നീതി കിട്ടട്ടേ…' നോക്കൂ പിണറായി വിജയന്‍ അത്രയ്ക്കുണ്ട് നിങ്ങളുടെ സര്‍ക്കാരിനെതിരായുള്ള ജനരോഷം .
എന്നിട്ട് കണ്ണടച്ചിരുട്ടാക്കുന്നതും, നട്ടാല്‍ കുരുക്കാത്ത നുണകള്‍ സര്‍ക്കാര്‍ ചെലവില്‍ പരസ്യം കൊടുത്ത് പ്രസിദ്ധീകരിക്കുന്നതും എന്തിനാണ്. ഇത്തരം കണ്‍കെട്ട് വിദ്യകള്‍ കൊണ്ട് ജനങ്ങളെ പറ്റിക്കാമെന്നോ?
കഴിയുകയില്ല മിസ്റ്റര്‍ വിജയന്‍, പെറ്റ വയറില്‍ ചവിട്ടിയ നിങ്ങളുടെ അധികാര ധാര്‍ഷ്ട്യത്തിന് കാലം കണക്ക് പറഞ്ഞായിരിക്കും കാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിക്കുന്നത്. കാത്തിരുന്നോളൂ.