Image

താനും ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി; പി്ന്നില്‍ സഹപ്രവര്‍ത്തകര്‍

Published on 15 April, 2017
താനും ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് പാര്‍വ്വതി; പി്ന്നില്‍ സഹപ്രവര്‍ത്തകര്‍

പ്രമുഖ നടി ആക്രമിക്കപ്പെട്ടത് പോലെ താനും ലൈംഗികമായി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് നടി പാര്‍വ്വതിയുടെ വെളിപ്പെടുത്തല്‍. സിനിമയിലുള്ള സഹപ്രവര്‍ത്തകര്‍ തന്നെയാണ് ഇങ്ങനെ ചെയ്തതെന്നും താരം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട വാര്‍ത്ത അറിഞ്ഞത് ലൊക്കേഷനില്‍ നില്‍ക്കുമ്പോഴായിരുന്നു. വളരെ സന്തോഷത്തോടെ അഭിനയിക്കേണ്ട ഒരു രംഗത്തിലാണ് അഭിനയിക്കേണ്ടിയിരുന്നത്. അത് തനിക്ക് അഭിനയിക്കേണ്ടി വന്നു. അങ്ങനെയൊരു സാഹചര്യത്തില്‍ ആരും സഹായിക്കാന്‍ ഇല്ലാത്ത ആ നടിയുടെ അപ്പോഴത്തെ അവസ്ഥ തനിക്ക് മനസിലാക്കാന്‍ സാധിച്ചുവെന്നും പാര്‍വ്വതി പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കാതെ സഹായത്തിന് ആവശ്യപ്പെടുന്ന ആ അവസ്ഥയിലൂടെ കടന്നു പോയിട്ടുള്ള ആളാണ് താന്‍. ദേഹം ഇങ്ങനെയായത് കൊണ്ട് ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. അത് ചെയ്തവരാണ് കുറ്റവാളികള്‍. പക്ഷെ താനൊരു ഇരയല്ല. താനതില്‍ നിന്ന് പുറത്ത് കടന്നു. ആരോടും പറയാതിരുന്നത് കൊണ്ടാണ് അന്നത് സാധിച്ചതെന്നും പാര്‍വ്വതി വ്യക്തമാക്കി.

പേരുകള്‍ തുറന്ന് പറഞ്ഞ് ആരെയും ശിക്ഷിക്കാന്‍ ഉദ്ദേശമില്ല. പക്ഷെ ഇങ്ങനെയുള്ള സംഭവങ്ങള്‍ സര്‍വ്വസാധാരണമാണെന്നും നിരന്തരം തുടരുകയാണെന്നും സ്ത്രീ സമൂഹത്തെ അറിയിക്കേണ്ട ബാധ്യത തനിക്കുണ്ടെന്നും നടി പറഞ്ഞു. പീഡനത്തിനിരയായത് തുറന്ന് പറയുന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും നടി പറയുന്നു.

മലയാളസിനിമയില്‍ വംശീയതയും സവര്‍ണ മനോഭാവവും ഉണ്ടെന്നും പാര്‍വതി വെളിപ്പെടുത്തി. ഹോളിവുഡില്‍ പോലും വംശീയത ഉള്ളതായി നമ്മള്‍ പറയുന്നുണ്ട്. നമ്മുടെ സിനിമയില്‍ തന്നെ നോക്കിയാലും വംശീയത കാണാനാകും. എന്തുകൊണ്ടാണ് നമ്മള്‍ സമൂഹത്തിലെ ഉപരി വര്‍ഗത്തിന്റെ അഭിരുചി പ്രകാരം സിനിമകള്‍ ചെയ്യുന്നെതെന്നും പാര്‍വതി അഭിമുഖത്തില്‍ ചോദ്യമുന്നയിച്ചു.

പ്രത്യേകിച്ച് സ്ത്രീ കഥാപാത്രങ്ങളിലേക്കെത്തുമ്പോഴാണ് ഇങ്ങനെയെന്നും നടി പറയുന്നു. മലയാള സിനിമയിലെ സവര്‍ണ മനോഭാവമാണ് വെളുത്തനിറമുള്ള സ്ത്രീകള്‍ നായികപദവിയിലെത്താന്‍ കാരണം കമ്മട്ടിപ്പാടം സിനിമയില്‍ വിനായകന്‍ ചെയ്തത് പോലെയുള്ള ഒരു സ്ത്രീ കഥാപാത്രം ഉണ്ടാകാത്തതിന് കാരണം ഇതാണെന്നും പാര്‍വതി അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക