Image

മണ്‍ചിരാതുകള്‍ (കഥ: റോബിന്‍ കൈതപ്പറമ്പ്)

Published on 25 April, 2017
 മണ്‍ചിരാതുകള്‍ (കഥ: റോബിന്‍ കൈതപ്പറമ്പ്)
വിവാഹ ആല്‍ബം നോക്കി ഇരിക്കെ മിഴികള്‍ നിറഞ്ഞ് തുളുമ്പുന്നത് എത്ര ശ്രമിച്ചിട്ടും നിയന്ത്രിക്കാന്‍ സാധിച്ചില്ല.ചില ദിവസങ്ങളില്‍ അങ്ങനെയാണ്. മകള്‍ വന്ന് അടുത്ത് നില്‍ക്കുന്നത് പോലും അറിയാറില്ല. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു. എല്ലാം ഇന്നലെ എന്ന പോലെ മന:സ്സിന്റെ തിരശ്ശീലയില്‍ മിന്നിമറയുന്നു. ആല്‍ബത്തിലെ ഓരോ താളും ഓരായിരം കഥകള്‍ പറയുന്നതായി തോന്നും. ഓര്‍മ്മകളുടെ തീരങ്ങിലേയ്ക്ക് മനസ്സ് ഊളിയിട്ട് പോകുന്നു.

എല്ലാ അവധിക്കും നാട്ടില്‍ ചെല്ലുമ്പോള്‍ കുറഞ്ഞത് അഞ്ച്,ആറ് പെണ്ണുകാണല്‍ ചടങ്ങ് എങ്കിലും കാണും. ചിലരെ തനിക്ക് ഇഷ്ടപ്പെടും, ചിലരെ പെങ്ങന്‍മാര്‍ക്ക് ഇഷ്ടപ്പെടില്ല, അല്ലെങ്കില്‍ അമ്മാവന്‍മാര്‍ ഉടക്ക് വെയ്ക്കും. കുടുംബം പോരാ, തറവാട്ട് മഹിമ ഇല്ല എന്നൊക്കെയാവും കാരണങ്ങള്‍ പറയുക. അവധി കഴിഞ്ഞ് തിരികെ ചെന്ന് കൂട്ടുകാരെ നേരിടാനാണ് പ്രയാസം.

പതിവുപോലെ അവധിക്ക് പോയ ആ വര്‍ഷം മന:സ്സ് പറഞ്ഞു എല്ലാ അവധിയും പോലാകില്ല; ഇപ്രാവശ്യം തന്റെ വിവാഹം നടക്കും.പതിവുപോലെ ബ്രോക്കര്‍ നാരായണന്‍ കുറെ പെണ്‍കുട്ടികളുടെ ഫോട്ടോയും ആയി എത്തി. പെണ്ണ് കാണാന്‍ കൊള്ളാവുന്നതായിരിക്കണം, കുറച്ചെങ്കിലും പഠിത്തം ഉണ്ടായിരിക്കണം, അധികം സാമ്പത്തികം ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല.തന്റെ കാര്യങ്ങള്‍ പറയാന്‍ തുടങ്ങിയപ്പോഴേയ്ക്കും നാരായണേട്ടന്‍ പറഞ്ഞു " എല്ലാം എനിക്ക് അറിയാം ബാലൂ ,കുറച്ച് നാളായില്ലേ" അമ്മ കൊണ്ടുവന്ന ചായയും കൈയ്യില്‍ മേടിച്ച് ചെറുചിരിയോടെ അരഭിത്തിയിലേയ്ക്ക് കയറി ഇരുന്ന് കൈയ്യിലിരുന്ന ഫോട്ടോസ് ഓരോന്നായി എടുത്ത് കാണിക്കാന്‍ തുടങ്ങി. അലസമായി ഓരോ ഫോട്ടോയും മറിച്ച് നോക്കവെ പെട്ടെന്ന് ഒരു പെണ്‍കുട്ടിയുടെ പടം ശ്രദ്ധയില്‍ പെട്ടു."ഏതാ നാരായണാ ഈ കൊച്ച്, കാണാന്‍ തരക്കേടില്ല നമ്മുടെ ചെക്കന് നന്നായി ചേരും" എന്റെ മന:സ്സ് വായിച്ചതുപോലെ അമ്മ. പെണ്ണിനെ കുറിച്ചും വീട്ടുകാരെ കുറിച്ചും നാരായണേട്ടന്‍ ചെറിയ ഒരു വിവരണം തന്നു. പേര് "രാധിക" ഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. ഒറ്റമകള്‍ അച്ചന്‍ വീടിനോട് ചേര്‍ന്നു തന്നെ കട നടത്തുന്നു, നല്ല തറവാട്ടുകാരും, മൊത്തത്തില്‍ വലിയ കുഴപ്പം ഇല്ല എന്ന് തോന്നി.

അടുത്ത ദിവസങ്ങളില്‍ തന്നെ നാരായണേട്ടനെയും കൂട്ടി പെണ്ണുകാണാനായി പുറപ്പെട്ടു. പുരോഗമനത്തിന്റെ കാറ്റ് അധികം ഒന്നും വീശിയിട്ടില്ലാത്ത ഒരു ചെറിയ ഗ്രാമം. പ്രധാന വഴി ടാറ് ചെയ്തിട്ടുണ്ടെന്ന് വേണമെങ്കില്‍ പറയാം. എല്ലാം പൊട്ടി പൊളിഞ്ഞ് കിടക്കുന്നു. പാതയുടെ ഇരു വശങ്ങളിലുമായി റബര്‍ മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നു. ഒരു കാപ്പിക്കടയും, ലൈബ്രറിയും, മില്‍മാ ബൂത്തും.പലചരക്ക് കടയും പിന്നെ ഒരു മുറുക്കാന്‍ കടയും. ഒന്നോ രണ്ടോ പ്രെവറ്റ് ബസ്സും ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസ്സും അത്രയേ ഉള്ളു ആ ഗ്രാമത്തിന്റെ പുരോഗമനം.

റോഡ് സൈഡിലായി പലചരക്ക് കടയോട് ചേര്‍ന്ന് അകത്തേയ്ക്കായി ഒരു വീട്. കാറ് റോഡില്‍ ഇട്ട് ഒതുക്ക് കല്ല് കയറി ചെല്ലണം.നാരായണേട്ടന്‍ പറഞ്ഞു "ഈ കട ഇവരുടേത് ആണ്" തങ്ങളുടെ വരവ് അറിഞ്ഞിട്ടായിരിക്കണം അവിടവിടങ്ങളിലായി കുറെ ആളുകള്‍. ഒതുക്കു കല്ലുകള്‍ കയറി മിറ്റത്തേയ്ക്ക് ചെന്നപ്പോള്‍ അച്ചന്‍ നിറഞ്ഞ ചിരിയോടെ കൈ പിടിച്ച് കുലുക്കി അകത്തേയ്ക്ക് ആനയിച്ചു.പെണ്ണുകാണല്‍ ചടങ്ങ് ഭംഗിയയി കഴിഞ്ഞു (അതോ ചെറുക്കനെ കാണിക്കലോ!) ഏതായാലും വീടും പരിസരവും, അച്ചനേം അമ്മേം എല്ലാറ്റിനും ഉപരിയായി പെണ്‍കുട്ടിയേയും ഇഷ്ടപ്പെട്ടു. ബാക്കിയുള്ള കാര്യങ്ങള്‍ വളരെ പെട്ടെന്ന് കഴിഞ്ഞു. കല്യാണ നിശ്ചയവും, കല്യാണവും എല്ലാം .....

ആദ്യരാത്രിയില്‍ പ്രിയപ്പെട്ടവളെ കെട്ടിപ്പുണര്‍ന്ന് കിടക്കുംബോള്‍ തെല്ല് അഹങ്കാരം തോന്നിയിരുന്നോ? അറിയില്ല.... മധുവിധുവിന്റെ നാളുകള്‍ക്കൊപ്പം തന്റെ അവധിയും കഴിഞ്ഞ് പോകുന്നത് തെല്ല് വേദനയോടെ അറിഞ്ഞു.മന:സ്സ് നിറയെ പ്രീയപ്പെട്ടവളെ പിരിയുന്ന നൊമ്പരവുമായിട്ടാണ് വിമാനം കയറിയത്.ഒന്നിനോടും ഒരു താല്‍പര്യവും തോന്നിയില്ല. മന:സ്സ് നിറയെ രാധികയുടെ മുഖം മാത്രം. തന്റെ വിഷമാവസ്ഥ കണ്ടിട്ടാവണം മാനേജര്‍ സുഡാനി പറഞ്ഞു "എന്താ ബാലചന്ത്രന്‍ ഇത് ,താനൊരു കാര്യം ചെയ്യു ഭാര്യയേയും ഇങ്ങ് കൊണ്ടുവരൂ. അപ്പോള്‍ തന്റെ ഈ വിഷമം ഒക്കെ മാറും.വിസ ഞാന്‍ ശരിയാക്കാം "മന:സ്സില്‍ ഒരായിരം നക്ഷത്രങ്ങള്‍ പൊട്ടി വിരിഞ്ഞതുപോലെ. മാനേജര്‍ സുഡാനിയെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കണം എന്നുണ്ടായിരുന്നു. അത്രയും സ്വാതന്ത്ര്യം ഇല്ലാതിരുന്നതുകൊണ്ട് കൈ പിടിച്ച് കുലുക്കി തന്റെ നന്ദി അദ്ദേഹത്തെ അറിയിച്ചു.

സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ട് മുറികളോട് കൂടിയ ഒരു ഫ്‌ലാറ്റ് ശരിയായി. കുറച്ച് തുക ഡെപ്പോസിറ്റ് കൊടുക്കേണ്ടി വന്നു എങ്കിലും സാരമില്ല, താമസിക്കാന്‍ ഒരു ഇടം ആയല്ലോ. ഈ ഗള്‍ഫ് നാട്ടില്‍ അതു തന്നെ വലിയ കാര്യം. വിമാനം ഇറങ്ങി താമസ സ്ഥലത്തേയ്ക്ക് പോകവെ, അതുവരെ "റ്റിവി" യിലൂടെയും പത്ര മധ്യമങ്ങളിലൂടെയും മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിരുന്ന ഗള്‍ഫ് എന്ന സ്വപ്ന നഗരം അതിശയത്തോടെ അവള്‍ നോക്കിക്കാണുന്നത് കണ്ടിരുന്നു. ഇതാ തന്റെ പ്രീയപ്പെടവള്‍ തന്നോടൊപ്പം, ഉള്ളിലെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയാതെ അവളുടെ കൈവിരലുകളില്‍ കൈ അമര്‍ത്തി താന്‍ ഇരുന്നു.

ജീവിതം നിറയെ സന്തോഷത്തിന്റെ ദിനങ്ങള്‍ ആയിരുന്നു. ജോലി കഴിഞ്ഞ് താന്‍ എത്തുന്നതും നോക്കി അവള്‍ ഇരിക്കും.വൈകുന്നേരങ്ങളില്‍ പുറത്തു പോയി നിരത്തിലൂടെ കൈകോര്‍ത്ത് കുറെ നടക്കും. കുടുംബ ജീവിതവും, ഗള്‍ഫ് ജീവിതവും ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.ജോലി ഒന്നും ഇല്ലാതെ വെറുതെ മുറിയില്‍ ഇരിക്കുന്നത് അവള്‍ക്ക് മടുപ്പായി തുടങ്ങി.ജിവിതത്തില്‍ എപ്പോഴും മാറ്റങ്ങള്‍ അനിവാര്യം ആണല്ലോ?! ഏറെ താമസിയാതെ രാധിക ഗര്‍ഭിണിയായി. ഡെലിവറി കഴിഞ്ഞ് ജോലി ശരിയക്കാം, താന്‍ അവള്‍ക്ക് വാക്ക് കൊടുത്തു.കുഞ്ഞായിക്കഴിയുംബോള്‍ എല്ലാം മറന്നോളും എന്ന് ആശ്വസിച്ചു.

ഗര്‍ഭകാലം രാധികയെ ശരിക്കും തളര്‍ത്തി. താന്‍ രാവിലെ ജോലിക്ക് പോയിക്കഴിയുംബോള്‍ അവള്‍ മുറിയില്‍ ഒറ്റക്കായി. സഹായത്തിനായി ഒരാളെ അത്യാവശ്യമായി വന്നു. കുറെ തിരച്ചിലുകള്‍ക്ക് ഒടുവില്‍ ഒരു ശ്രീലങ്കക്കാരിയെ ജോലിക്കായി കിട്ടി. ശമ്പളം കുറച്ച് കൂടുതല്‍ ആണ്,എങ്കിലും വേണ്ടില്ല താന്‍ ജോലിക്ക് പോകുംബോള്‍ രാധികയ്ക്ക് കൂട്ടുണ്ടല്ലോ. പ്രസവസമയം ആകുംബോഴേയ്ക്കും രാധികയുടെ അമ്മയെ കൊണ്ടു വരാം.

ദിവസങ്ങളും മാസങ്ങളും വളരെ വേഗം കഴിഞ്ഞു പോയി. ഡെലിവറിക്ക് ഒരു മാസം മുന്‍പ് തന്നെ അമ്മ എത്തി. അതോടെ തനിക്ക് പകുതി പണി കുറഞ്ഞ് കിട്ടി. ശ്രീലങ്കകാരിയെ തല്‍ക്കാലത്തേയ്ക്ക് പറഞ്ഞു വിട്ടു.ആ ദിവസം ഓര്‍ക്കുംബോള്‍ ഇപ്പോഴും കോരിത്തരിക്കും. നല്ല ഓമനത്തമുള്ള ഒരു മാലാഖ കുഞ്ഞിനെ കൈയ്യിലേയ്ക്ക് വെച്ച് തന്നിട്ട് നഴ്‌സ് പറഞ്ഞു പെണ്‍കുഞ്ഞാണ്. ജീവിതത്തില്‍ അഭിമാനം തോന്നിയ നിമിഷങ്ങള്‍, താനൊരു അച്ചനായിരിക്കുന്നു. തന്റെ ജീവന്റെ ജീവനായ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു.

പ്രസവാനന്തര ശുശ്രൂഷകള്‍ കഴിഞ്ഞ് അമ്മ തിരികെ പോയി. പഴയ ശ്രീലങ്കക്കാരിയെ പിറന്നയും കൊണ്ടുവന്നു. കുഞ്ഞിന്റെ കാര്യങ്ങളുമായി രാധിക തിരക്കിലായി. എങ്കിലും ഒരു ജോലി എന്ന ആഗ്രഹം അവളുടെ മന:സ്സില്‍ മായതെ കിടന്നു. ഒരു ദിവസം മാനേജര്‍ സുഡാനി തന്നെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. "ഇവിടെ ഒരു സെക്രട്ടറിയുടെ ഒഴിവ് വന്നിട്ടുണ്ട് തന്റെ ഭാര്യയ്ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ അപക്ഷിക്കാം,ഉണ്ടായിരുന്ന ഫിലിപ്പിനോ സെക്രട്ടറി എക്‌സിറ്റില്‍ നാട്ടില്‍ പോയ ഒഴിവാണ് " അപ്പോള്‍ തന്നെ രാധികയെ വിളിച്ച് വിവരം പറഞ്ഞു. എന്തെന്നില്ലാത്ത സന്തോഷത്താല്‍ അവള്‍ തുള്ളിച്ചാടി.തന്റെ ചിരകാല സ്വപനം ഇതാ പൂവണിയാന്‍ പോകുന്നു. ദൈവം തന്റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു.

നിലവിലുള്ള വിസ മാറ്റി ജോബ് വിസ യിലാക്കാന്‍ വേണ്ടി എക്‌സിറ്റ് പോയി തിരികെ വരണം. കുഞ്ഞിനെ കൊണ്ട് നാട്ടില്‍ പോയി വരാം എന്ന് തീരുമാനിച്ചു. അത്യാവശ്യം കുഞ്ഞിന് വേണ്ടതും, വീട്ടിലേയ്ക്കുമായി ചെറിയ ഷോപ്പിംഗ് നടത്തി.എയര്‍പോര്‍ട്ടിലേയ്ക്ക് ടാക്‌സി അറേഞ്ച് ചെയ്തു.വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ മുതല്‍ കുഞ്ഞ് നിര്‍ത്താതെ കരയാനും തുടങ്ങി, പാല് കൊടുത്തിട്ടും അവള്‍ കരച്ചില്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. ഒരു സിഗ്‌നലില്‍ വണ്ടി നിര്‍ത്താവെ സിഗ്‌നല്‍ തെറ്റിച്ച് കയറി വന്ന ഒരു ട്രക്ക് ഞങ്ങളുടെ ടാക്‌സിയെ ഇടിച്ച് തെറിപ്പിച്ചു.

കണ്ണ് തുറന്നപ്പോള്‍ ആദ്യം ഒന്നും മന:സ്സിലായില്ല. കൈയ്യിലും കാലിലും ുഹമേെലൃ ദേഹം മുഴുവന്‍ നല്ല വേദന. ഏതോ മെഡിസിന്‍ തൂക്കിയിട്ടിരിക്കുന്നു. ആരൊക്കെയോ ചുറ്റിലും. മാനേജര്‍ സുഡാനിയെ തിരിച്ചറിഞ്ഞു "എന്റെ ഭാര്യ എന്റെ കുഞ്ഞ് " അയാള്‍ എന്റെ കൈയ്യില്‍ മുറുകെ പിടിച്ചു. "ദൈവം കനിഞ്ഞു കുഞ്ഞിന് ഒരു പോറല്‍ പോലും പറ്റിയിട്ടില്ല, പക്ഷേ നിന്റെ ഭാര്യ....... എല്ലാം ദൈവഹിതം ആണ് അങ്ങനെ ആശ്വസിക്കണം" ഒരു നേഴ്‌സ് കുഞ്ഞിനെ കൊണ്ടുവന്ന് അടുത്ത് കിടത്തി.

മോള് വന്ന് കഴുത്തിലൂടെ കൈയിട്ട് ചേര്‍ന്ന് നിന്നു." അച്ചന്‍ കരയുകയാണോ എന്താ അച്ചാ ഇത്. ഞാനില്ലേ എന്റെ അച്ചന്, വന്നേ നമുക്കൊന്ന് നടന്നിട്ട് വരാം വെറുതെ ഇങ്ങനെ ഇരിക്കുന്നതാണ് കുഴപ്പം." കണ്ണ് തുടച്ച് അവള്‍ക്കൊപ്പം പുറത്തേയ്ക്ക് ഇറങ്ങി. പടിഞ്ഞാറ് ചക്രവാളത്തില്‍ സൂര്യന്‍ അതിന്റെ പ്രതാപം അവസാനിപ്പിച്ച് പതിയെ വിടവാങ്ങാന്‍ ഒരുങ്ങുന്നു. അസ്തമന സൂര്യനെ നോക്കി ഒന്ന് പുഞ്ചിരിച്ച് നിരത്തിലേയ്ക്ക് ഇറങ്ങി.റോഡിന്റെ ഇരുവശങ്ങളിലുമായി മണ്‍ചിരാതുകള്‍ തെളിക്കുന്ന കുട്ടികള്‍.അവര്‍ക്കിടയിലൂടെ മകളുടെ കൈയ്യും പിടിച്ച് മുന്‍പോട്ട് .....

റോബിന്‍ കൈതപ്പറമ്പ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക