Image

മാധ്യമങ്ങള്‍ സത്യം സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: മാര്‍ ക്രിസോസ്റ്റം

Published on 27 April, 2017
മാധ്യമങ്ങള്‍ സത്യം സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: മാര്‍ ക്രിസോസ്റ്റം
പത്തനംതിട്ട: അസത്യത്തെ സത്യമായി പ്രചരിപ്പിക്കുന്ന ജോലി മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്നും സത്യത്തെ സത്യമായി സൂക്ഷിക്കുകയും ജനങ്ങളില്‍ എത്തിക്കുകയും വേണമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപോലീത്ത പറഞ്ഞു. മാര്‍ ക്രിസോസ്റ്റത്തിന്റെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പത്തനംതിട്ട പ്രസ്‌ക്‌ളബ് മാരാമണില്‍ അദ്ദേഹത്തിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും കാശ് കൊടുത്താണ് പത്രം വാങ്ങുന്നത്. നിങ്ങള്‍ കള്ളം സത്യമാക്കി ഞങ്ങള്‍ക്ക് വില്‍ക്കുന്നു. സത്യം അന്വേഷിച്ച് മനസ്സിലാക്കി പൊതുജനങ്ങള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടാകാത്തവിധം കൊടുക്കണം. പത്രക്കാര്‍ സത്യത്തിന്റെ അടിമകളല്ല, സ്‌നേഹിതരാണ്. ചിലര്‍ അവര്‍ ആഗ്രഹിക്കുന്ന വിധം സത്യത്തെ രൂപപ്പെടുത്തുകയാണ്. അന്വേഷണത്തിന് പൂര്‍ണസ്വാതന്ത്യ്രവും സൌകര്യവും ഇല്ല. സത്യം ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അത്  ലഭ്യമാക്കാനുള്ള കടപ്പാട് പത്രങ്ങള്‍ക്കുണ്ട്.

നിങ്ങളൊക്കെ എന്നെപ്പറ്റി, നല്ല മനുഷ്യനാ, ഗുണമുള്ളയാളാ എന്നൊക്കെ എഴുതും. നിങ്ങള്‍ക്ക് തന്നെ അറിയാം ഇതൊന്നും ശരിയല്ലെന്ന്. നിങ്ങള്‍ എന്നെ നന്നാക്കാന്‍ ശ്രമിക്കാതെ ലോകത്തെ നന്നാക്കാന്‍ ശ്രമിക്കണം. സമൂഹത്തിന്റെ അടിസ്ഥാനആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന വിധം പ്രവര്‍ത്തിക്കണം. പ്രസ്‌ക്‌ളബ് പ്രസിഡന്റ് സാം ചെമ്പകത്തില്‍, സെക്രട്ടറി ഏബ്രഹാം തടിയൂര്‍ എന്നിവര്‍ ചേര്‍ന്ന് പൊന്നാട അണിയിച്ചു. പ്രസ്‌ക്‌ളബ്ബിന്റെ ഉപഹാരവും വലിയ മെത്രാപോലീത്തയ്ക്ക് നല്‍കി.

മാധ്യമങ്ങള്‍ സത്യം സത്യസന്ധമായി ജനങ്ങളിലെത്തിക്കണം: മാര്‍ ക്രിസോസ്റ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക