Image

സി.പി.എം ഓഫീസിലേക്ക് സ്‌ഫോടക പാര്‍സലും ഭീഷണിക്കത്തും

Published on 29 April, 2017
സി.പി.എം ഓഫീസിലേക്ക് സ്‌ഫോടക പാര്‍സലും ഭീഷണിക്കത്തും
പൂനെ: നാരായണ്‍ പേത്തിലെ സി.പി.ഐ.എം ഓഫീസിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പാര്‍സലും ഭീഷണിക്കത്തും. ചുവന്ന മുഖമുള്ള കഴുതകളെ ഇന്ത്യന്‍ മണ്ണില്‍ നിന്നും തീര്‍ത്തുകളയുമെന്ന ഭീഷണിയാണ് കത്തില്‍. സംഭവവുമായി ബന്ധപ്പെട്ട് പൂനെ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം രണ്ടരയോടെയാണ് ബ്രൗണ്‍ പാക്കറ്റില്‍ പൊതിഞ്ഞ പാക്കറ്റ് ഓഫീസിലെത്തിയത്. അഭിയങ്കാര്‍ എന്നയാളുടെ അഡ്രസിലായിരുന്നു പാക്കറ്റ് എത്തിയത്.

വ്യാഴാഴ്ച അഞ്ചുമണിയോടെ അദ്ദേഹം ഇത് തുറന്നു പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് പെട്ടിയില്‍ പൊതിഞ്ഞ നിലയില്‍ ചില വസ്തുക്കളാണ് കണ്ടത്. തുടര്‍ന്ന് പൂനെ പൊലീസിന്റെ ബോംബ് സ്‌ക്വാഡിനെ വിളിക്കുകയും ഇത് സ്‌ഫോടക വസ്തുക്കളാണെന്ന് ഉറപ്പിക്കുകയുമായിരുന്നു. ഇതിനൊപ്പം വെള്ളപേപ്പറില്‍ എഴുതിയ ഭീഷണിക്കത്തുമുണ്ട്. മറാത്തിയിലാണ് ഭീഷണിക്കത്ത് എഴുതിയത്. 'ചുവന്ന മുഖമുള്ള കഴുതകള്‍ ഞങ്ങള്‍ക്കെതിരായ അതിക്രമം അവസാനിപ്പിക്കണം. അല്ലാത്തപക്ഷം എന്തായിരിക്കും സ്‌ഫോടനമെന്ന് കാണിക്കാനുള്ള സമയം വന്നിരിക്കുകയാണ്. ഞങ്ങളുടെ നേതാക്കള്‍ ഞങ്ങളുടെ കൈ കെട്ടിയിട്ടിരിക്കുകയാണ്. ക്ഷമ നശിച്ചാല്‍ ഇന്ത്യന്‍ മണ്ണില്‍ നിന്നും നിങ്ങളെ തീര്‍ത്തു കളയും. നിങ്ങള്‍ എന്തെങ്കിലും നശീകരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടാല്‍ അതേ രീതിയില്‍ തിരിച്ചടിക്കും. ഇപ്പോഴത്തേത് ഒരു സൂചനമാത്രം. അടുത്ത തവണ സൂചനയുണ്ടാവില്ല. മുഖത്ത് അടിയാവും ലഭിക്കുക. വന്ദേമാതം.. ഭാരത് മാതാ കി ജയ്' എന്നാണ് കത്തില്‍ പറയുന്നത്. 

'ആയുര്‍വേദാചാരി വേദന്ദ് കുല്‍ക്കര്‍ണി' എന്നയാളുടെ പേരിലുള്ള കത്തില്‍ ഒരു വിലാസവും മൊബൈല്‍ നമ്പറുമുണ്ടായിരുന്നു. എന്നാല്‍ ഇത് ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത ഒരു വീട്ടമ്മയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രഫഷണല്‍ കൊറിയര്‍ സര്‍വ്വീസുകള്‍ വഴി എത്തുന്ന പാര്‍സലുകളില്‍ സാധാരണ കാണാറുള്ള ബാര്‍കോഡ് പോലുള്ള ഫീച്ചറുകള്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ പാര്‍സല്‍ അയച്ചത് പ്രഫഷണല്‍ കൊറിയര്‍ സര്‍വ്വീസ് വഴിയല്ലെന്ന് പൊലീസ് സംശയിക്കുന്നു.

സി.പി.എം ഓഫീസിലേക്ക് സ്‌ഫോടക പാര്‍സലും ഭീഷണിക്കത്തും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക