Image

രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ തിയേറ്റര്‍ കാണില്ല: ശശികല

Published on 22 May, 2017
രണ്ടാമൂഴം മഹാഭാരതമെന്ന പേരില്‍ തിയേറ്റര്‍ കാണില്ല: ശശികല
കൊച്ചി: എം.ടിയുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കിയെടുക്കുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേരു നല്‍കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍ ആ സിനിമക്ക് രണ്ടാമൂഴം എന്ന് തന്നെ പേരിടണമെന്നും മഹാഭാരതം എന്ന പേരില്‍ ഇറങ്ങുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്നതായിരിക്കണമെന്നും ശശികല പറഞ്ഞു. 

'മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ല. മഹാഭാരതത്തെ തലകീഴായി അവതരിപ്പിച്ച കൃതിയാണ് രണ്ടാമൂഴം. സിനിമയും ആ പേരില്‍ തന്നെ മതി. രണ്ടാമൂഴം മഹാഭാരതം എന്ന പേരില്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദിക്കില്ല.' ശശികല വ്യക്തമാക്കി. 

'വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും ശശികല പറയുന്നു. 

രണ്ടാമൂഴം അടിസ്ഥാനമാക്കിയാണ് സിനിമയെങ്കില്‍ സിനിമയുടെ പേര് രണ്ടാമൂഴം എന്നിടണം. ഞങ്ങള്‍ എത്ര ഊഴം വേണമെങ്കിലും വന്ന് കാണാം. കൃതികള്‍ സിനിമയാക്കുമ്പോള്‍ ആ പുസ്തകത്തിന്റെ പേര് തന്നെയാണ് സിനിമക്കും നല്‍കാറുള്ളത്. അരനാഴിക നേരം, ചെമ്മിന്‍, ഓടയില്‍ നിന്ന് എന്നീ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണ്.'ശശികല ചൂണ്ടിക്കാട്ടി. 

വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തിലാണ് രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 1000 കോടി രൂപയാണ്. ബി.ആര്‍ ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക