Image

ഓമനക്കുട്ടന്‍ കാണാതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ എന്നെ മറന്നേക്കൂ; ആസിഫ്

Published on 23 May, 2017
ഓമനക്കുട്ടന്‍ കാണാതിരിക്കാനുള്ള കാരണം ഞാനാണെങ്കില്‍ എന്നെ മറന്നേക്കൂ; ആസിഫ്


അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ മികച്ച അഭിപ്രായം നേടിയിട്ടും തിയേറ്ററുകളില്‍ വേണ്ട അംഗീകാരം ലഭിക്കാത്തതില്‍ നിരാശ പ്രകടിപ്പിച്ച് നായകന്‍ ആസിഫ് അലി. ഇതൊരു ആസിഫലി ചിത്രമായി വിലയിരുത്തപ്പെടേണ്ട എന്നോര്‍ത്ത് മാത്രമാണ് ‘ഓമനക്കുട്ടന്റെ’ പ്രചരണപരിപാടികളില്‍ നിന്നും വിട്ടുനിന്നതെന്നും തന്റെ മുന്‍കാല ചിത്രങ്ങളെ താരതമ്യം ചെയ്താണ് സിനിമ കാണാതിരിക്കുന്നതെങ്കില്‍ തന്നെ മറന്ന് ഈ സിനിമ കാണണമെന്നും ആസിഫലി ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

മോശം പ്രതികരണം മൂലമല്ല തിയറ്റര്‍ കിട്ടാത്തതിനാലാണ് സിനിമ തഴയപ്പെടുന്നത്. എന്നാല്‍ സിനിമയുടെ വിതരണം വേണ്ട രീതിയില്‍ നടക്കാത്തതാണ് ചിത്രത്തെ ബാധിച്ചതെന്ന് നായകനായ ആസിഫ് അലി പറയുന്നു. ചിത്രത്തിന്റെ പ്രചാരണ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ആസിഫലി ചിത്രം എന്ന ലേബലില്‍ അറിയപ്പെടരുത് എന്നുള്ളതിനാലാണ് അല്‍പം ഉള്‍വലിഞ്ഞു നിന്നതെന്നും താരം വ്യക്തമാക്കി.

ആസിഫ് അലിയുടെ വാക്കുകള്‍ ഇങ്ങനെ:

ഇതിനിടെ മറ്റൊരു വാര്‍ത്ത കൂടി ഞാന്‍ കേട്ടു. ആസിഫ് അലി എന്തുകൊണ്ട് സിനിമ പ്രമോട്ട് ചെയ്തില്ലെന്ന്. അങ്ങനെ പറയരുത്, ഇതെന്റെ സിനിമയാണ്. ഞാന്‍ ആദ്യമായാണ് ഒരു ക്യാരക്ടര്‍ റോളില്‍ അഭിനയിക്കുന്നത്. എന്റെ പ്രിയപ്പെട്ടവരാണ് സിനിമയുടെ പിന്നിലുള്ളവരെല്ലാം. അതൊരു വാര്‍ത്ത ആക്കേണ്ട കാര്യമില്ല. രോഹിത്ത് ആണ് അങ്ങനെയൊരു വാര്‍ത്ത അയച്ചുതന്നത്. പ്രമോഷന്‍ എന്നില്‍ മാത്രം ഒതുങ്ങുന്നതല്ല.

പോസ്‌റ്റേര്‍സും ഫ്‌ലക്‌സും ഹൈപ്പും ഒക്കെ കൊണ്ടുവന്നാലേ ആളുകള്‍ വരൂ. അല്ലാതെ ഞാന്‍ പല ചാനലുകളില്‍ പോയി പ്രമോട്ട് ചെയ്താലും ആളുകള്‍ വരണമെന്നില്ല. ഹണീ ബീ 2വിന് വരെ എന്നെക്കൊണ്ടു പറ്റുന്ന രീതിയില്‍ പ്രമോഷന്‍ ചെയ്തിരുന്നു. അതുപോലെ എല്ലാ സിനിമകളും. ഇതൊരു ടീം വര്‍ക്കിന്റെ വിജയമാണ്. ഭാവനയുടെ ശക്തമായ പിന്തുണ ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ഇതിനിടെയാണ് ഭാവനയുടെ അച്ഛന്‍ മരിക്കുന്നത്. പലരും പറഞ്ഞു സിനിമയുടെ ടൈറ്റില്‍ മാറ്റണം. ചിലര്‍ പറഞ്ഞു ഭയങ്കരമായ ലാഗ് ഉണ്ടെന്ന്. എന്നാല്‍ അത് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. രോഹിത്തിന് എല്ലാ സ്വാതന്ത്ര്യവും നല്‍കിയാണ് ഈ സിനിമ ചെയ്തത്.

ഇതിന് മുന്നേയുള്ള എന്റെ സിനിമകളുടെ പ്രശ്‌നങ്ങള്‍ കൊണ്ട് ആ സിനിമകളുമായി താരതമ്യം ചെയ്ത് ഈ സിനിമ നിങ്ങള്‍ കാണാതിരിക്കരുത്. ഇത് നല്ലൊരു സിനിമയാണ്. നിങ്ങളെ തിയറ്ററില്‍ എത്തിക്കാതിരിക്കാനുള്ള ഒരു കാരണം ഞാനാണെങ്കില്‍ അത് മാറ്റിവച്ച് നിങ്ങള്‍ ഈ സിനിമ കണ്ടുനോക്കണം. ഇതൊരു എക്‌സ്പിരിമെന്റല്‍ സിനിമയാണ്. ഇതിനെ പിന്തുണച്ചാലേ ഇനിയും ഇതുപോലുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാകൂ. പല തിയറ്റുകളില്‍ നിന്നും ഈ സിനിമ ഉടന്‍ മാറുമെന്നാണ് പറയുന്നത്. മള്‍ടിപ്ലക്‌സില്‍ സിനിമയില്ല. അതൊക്കെ ഒരു പ്രശ്‌നമാണ്.

ഇത് ടോറന്റില്‍ വന്നാല്‍ ഹിറ്റ് ആകും എന്ന് എന്റെ മനസ്സിലും ഉണ്ടായിരുന്നു. ഇതൊരു ആസിഫ് അലി ചിത്രമായി വിലയിരുത്തണ്ട എന്ന് ഓര്‍ത്ത് മാത്രമാണ് ഇതിന്റെ പ്രചാരണപരിപാടികളില്‍ നിന്നും ഞാന്‍ വിട്ടുനിന്നത്. മാത്രമല്ല ഫെയ്‌സ്ബുക്കിലും വലിയ ആക്ടീവ് അല്ല. അയാം ടോണി എന്ന സിനിമ കഴിഞ്ഞാല്‍ ഞാന്‍ നന്നായി അഭിനയിച്ച മറ്റൊരു ചിത്രമാണിതെന്ന് ഒരുപാട് പേര്‍ പറഞ്ഞു. ഈ സിനിമയ്ക്ക് അത് അര്‍ഹിക്കുന്ന പോസ്‌റ്റേര്‍സ് ഇല്ല ഫ്‌ലക്‌സ് ഇല്ല, അങ്ങനെ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ട്. ഈ സിനിമ തിയറ്ററുകളില്‍ ഓടാന്‍ വേണ്ടിയാണ് ഞാന്‍ നിങ്ങളോട് ഇങ്ങനെ അപേക്ഷിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക