Image

മഹാഭാരതത്തില്‍ നായകനാവാന്‍ പോകുന്ന മോഹന്‍ലാലിന് നിര്‍ദ്ദേശങ്ങളുമായി വി ടി ബല്‍റാം

Published on 24 May, 2017
മഹാഭാരതത്തില്‍ നായകനാവാന്‍ പോകുന്ന മോഹന്‍ലാലിന് നിര്‍ദ്ദേശങ്ങളുമായി വി ടി ബല്‍റാം


‘മഹാഭാരതം’ എന്ന ചിത്രത്തില്‍ നായകനാകാന്‍ പോകുന്ന മോഹന്‍ലാലിന് മുമ്പില്‍ ചില നിര്‍ദേശങ്ങളുമായി വി.ടി ബല്‍റാം എം.എല്‍.എ. ചിത്രം ചെയ്യാന്‍ പോകുന്നതിനു മുമ്പ് സുനില്‍ പി. ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’ എന്ന പ്രസംഗം കേള്‍ക്കണമെന്നാണ് വി.ടി ബല്‍റാം മോഹന്‍ലാലിനോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നത്. കൂടാതെ ഈ ചിത്രത്തിന് മഹാഭാരതമെന്ന് പേരിട്ടാല്‍ തിയ്യേറ്റര്‍ കാണില്ല എന്നു വെല്ലുവിളിച്ച കെ.പി ശശികലയ്ക്കും ഹിന്ദു ഐക്യവേദിക്കും ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനും ഇത് ഉപകരിക്കുമെന്ന് ബല്‍റാം പറയുന്നു.
‘താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ആ പ്രഭാഷണം ഉപകരിക്കും.’ അദ്ദേഹം കുറിക്കുന്നു.

ബല്‍റാമിന്റെ കുറിപ്പ്

ബഹുമാനപ്പെട്ട ശ്രീ. മോഹന്‍ലാല്‍,

ഡോ. സുനില്‍ പി ഇളയിടത്തിന്റെ ‘മഹാഭാരതം: സാംസ്‌കാരിക ചരിത്രം’ എന്ന പ്രഭാഷണ പരമ്പര യൂട്യൂബിലൂടെ താങ്കള്‍ കേട്ടിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. ഇനി അഥവാ തിരക്കുകള്‍ക്കിടയില്‍ താങ്കള്‍ക്കത് കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെങ്കില്‍ ഇനിയെങ്കിലും അതിന് സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

രണ്ട് രീതിയിലായിരിക്കും അത് താങ്കള്‍ക്ക് പ്രയോജനപ്പെടുക:

ഒന്ന്) രണ്ടാമൂഴത്തെ അധികരിച്ച് നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രത്തില്‍ താങ്കളവതരിപ്പിക്കാന്‍ പോകുന്ന ഭീമന്റെ കഥാപാത്രത്തെ കൂടുതല്‍ ആഴത്തിലുള്‍ക്കൊള്ളാന്‍ മഹാഭാരതത്തെ അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവും ചരിത്രപരവുമായ വിശാലതയില്‍ അറിയുന്നത് ഗുണകരമായിരിക്കും. അതിലൂടെ അസാമാന്യ അഭിനയ പ്രതിഭയായ താങ്കളുടെ എക്കാലത്തേയും മികച്ച കഥാപാത്രമായി എം.ടിയുടെ ഭീമന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നു.

രണ്ട്) താങ്കളുടെ സിനിമക്ക് രണ്ടാമൂഴമെന്ന് വേണമെങ്കില്‍ പേരിട്ടോട്ടെ, മഹാഭാരതമെന്ന് പേരിട്ടാല്‍ അത് തീയേറ്റര്‍ കാണില്ല എന്ന് ആക്രോശിച്ച് വെല്ലുവിളിക്കുന്ന കെ.പി. ശശികലക്കും ഹിന്ദു ഐക്യവേദിക്കും (അതേ, നമ്മുടെ സ്വാമി പാതിലിംഗ സ്വയം ഛേദാനന്ദയുടെ സംഘടന തന്നെ) താങ്കള്‍ ബ്ലോഗിലൂടെയോ മറ്റോ മറുപടി നല്‍കാനുദ്ദേശിക്കുന്നുണ്ടെങ്കില്‍ അതിനും ആ പ്രഭാഷണം ഉപകരിക്കും.

മഹാഭാരതമെന്നാല്‍ അങ്ങനെ ഒരു വ്യാസന്‍ മാത്രം എഴുതിയ മോണോലിത്തിക്ക് ടെക്സ്റ്റ് അല്ലെന്നും സഹസ്രാബ്ദങ്ങളിലൂടെ വാമൊഴിയായി പകര്‍ന്ന് എത്രയോ അധികം പ്രാദേശിക പാഠഭേദങ്ങളിലൂടെ വളര്‍ന്ന് വികസിച്ച് ആഴത്തിലും പരപ്പിലും അതിവിശാലമായി നിലകൊള്ളുന്ന ഒരു കാവ്യപ്രപഞ്ചമാണെന്നതും അതൊരു കേവല മതഗ്രന്ഥമല്ലെന്നും അതുകൊണ്ടുതന്നെ മഹാഭാരതത്തിന്റെ കുത്തകാവകാശം ഏതെങ്കിലും വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ വിശ്വാസി വിഭാഗങ്ങള്‍ക്കോ തീറെഴുതിക്കൊടുക്കാവുന്നതല്ലെന്നും താങ്കളുടെയും ശശികലയുടേയും മ്യൂച്വല്‍ ഫ്രണ്ട്‌സ് ആയ പല സംഘികള്‍ക്കും മനസ്സിലാക്കിക്കൊടുക്കാന്‍ വേണ്ടിയുള്ള ആ മനോഹരമായ ബ്ലോഗ് പോസ്റ്റിന് വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക