മുസ്ലിങ്ങള്‍ ഇന്ത്യയില്‍ ഇരയാക്കപ്പെടുന്നു എന്ന് കരുതുന്നത് നിര്‍ത്തി, രാജ്യത്തിനുമേല്‍ ശക്തമായി അവകാശവാദമുന്നയിക്കണമെന്ന് ബോളിവുഡ് താരം നസറുദ്ദീന്‍ ഷാ. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ബീയിങ്മുസ്ലിം നൗ എന്ന സിരീസിലാണ് ഷാ ഇക്കാര്യം എഴുതിയത്. മറ്റെവിടെ നിന്നെങ്കിലും പ്രശ്നത്തിന് പരിഹാരം നമ്മളെ തേടിയെത്തും എന്ന് കരുതി മാറിനില്ക്കാതെ പ്രശ്നങ്ങള്‍ സ്വന്തം നിലയ്ക്ക് പരിഹരിക്കണം. മുസ്ലിങ്ങളുടെ ദേശീയത കൂട്ടമായി ചോദ്യം ചെയ്യപ്പെടുകയും മുസ്ലിങ്ങള്‍ക്ക് സ്വയം വിശദീകരിക്കുകയും ചെയ്യേണ്ടി വന്ന സംഭവങ്ങള്‍ ഇതിനു മുമ്പ് ഒരിക്കലും ഉണ്ടായിരുന്നിട്ടില്ലെന്നും, ചിലര്‍ ചെയ്യുന്ന പാപങ്ങള്‍ക്കാണ് ഞങ്ങളെല്ലാവരും പഴി കേള്‍ക്കുന്നത് എന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.
“ഞാനും രത്നയും വിവാഹിതരാകുമ്പോള്‍ ലവ് ജിഹാദ് എന്ന വാക്കുതന്നെ ഉണ്ടായിരുന്നില്ല. കുട്ടികളുടെ സ്കൂള്‍ പ്രവേശന സമയത്ത് അവരുടെ മത കോളത്തില്‍ എന്താണ് മതം ചേര്‍ക്കേണ്ടത് എന്ന് ആശയക്കുഴപ്പമുണ്ടായി. മതം എന്റെ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചില്ല, ഒരു ‘യഥാര്‍ത്ഥ മുസ്ലിം’ ആയിരിക്കാനുള്ള എന്റെ ശ്രമങ്ങള്‍ ഇരുപതാം വയസ്സോടെ അവസാനിച്ചു. അതിന് ശേഷം എനിക്ക് മതത്തിന്റെ ആവശ്യം ഉണ്ടായിട്ടില്ല. ഒരു മുസ്ലിം ആയിരിക്കെ, ഇന്ത്യയും പാകിസ്താനും യുദ്ധം ചെയ്യരുത് എന്ന് പറയുക എന്റെ ബാധ്യതയല്ല, അങ്ങനെയായാല്‍ എന്നെ പാക് അനുകൂലി എന്ന് വിളിക്കും.” നസറുദ്ദീന്‍ ഷാ പറഞ്ഞു.
“പത്തുവര്‍ഷം മുമ്പ് കണ്ടിരുന്നതിനേക്കാള്‍ കൂടുതലായി ഇപ്പോള്‍ കാവിയും തിലകവും കാണുന്നു. മറുവശത്ത് താടിയും ഹിജാബും തൊപ്പിയും കാണുന്നു. (മഹാരാഷ്ട്ര, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളെപ്പറ്റിയാണ് പറയുന്നത്.) മുമ്പ് കാഴ്ചയില്‍ തന്നെ ഹിന്ദുക്കളില്‍ നിന്ന് മുസ്ലിങ്ങളെ വേര്‍തിരിച്ചറിയാന്‍ പറ്റുമായിരുന്നില്ല.” ഷാ പറഞ്ഞു. ഹിന്ദുത്വ ശക്തികളുടെ തീവ്രവാദ നയങ്ങളിലും കൊലപാതകങ്ങളിലും ഹിന്ദുത്വ ഭീകരതയുടെ വളര്‍ച്ചയിലും പ്രതിഷേധിച്ച് എഴുത്തുകാര്‍ കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ തിരിച്ചുനല്കിയപ്പോള് അവാര്‍ഡുകള്‍ തനിക്ക് ഒന്നുമല്ലെന്നും അതുകൊണ്ട് അവ തിരിച്ചുനല്കുന്നില്ലെന്നുമാണ് ഷാ പ്രതികരിച്ചത്. അവാര്‍ഡുകള്‍ തിരിച്ചുനല്‍കുന്നതിന് പകരം ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി ശക്തമായ ഭാഷയില്‍ എഴുതിയാല്‍ മതിയായിരുന്നു എന്നും ഷാ പറഞ്ഞു.