Image

കെയര്‍ഫുള്‍: മികച്ചൊരു സന്ദേശചിത്രം

ആഷ എസ് പണിക്കര്‍ Published on 06 June, 2017
 കെയര്‍ഫുള്‍: മികച്ചൊരു സന്ദേശചിത്രം

പ്രമേയത്തിലും ട്രീറ്റ്‌മെന്റിലും വ്യത്യസ്‌തത പുലര്‍ത്തുന്ന സംവിധായകനാണ്‌ വി.കെ.പ്രകാശ്‌. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും ഈ പ്രത്യേകത കാണാനാകും. തന്റെ പുതിയ ചിത്രമായ കെയര്‍ഫുള്‍ എന്ന ചിത്രത്തിലും ഇത്തരത്തില്‍ ഒരു പ്രമേയത്തെ വളരെ പുതുമകളോടു കൂടി തന്നെ അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.

സമകാലീന സംഭവങ്ങളുടെ നേര്‍ക്കു തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ്‌ കെയര്‍ഫുള്‍. ട്രാഫിക്‌ നിയമങ്ങളുടെ ചെറിയ ലംഘനങ്ങള്‍ പോലും എത്രയോ ഗൗരവമേറിയ പ്രതിസന്ധികള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിവയ്‌ക്കുന്നു എന്നു പറയുകയാണ്‌ ഈ ചിത്രത്തിലൂടെ. ആര്‍ക്കും ദോഷമില്ലെന്നു കരുതി നാം ചെയ്യുന്ന നിസാരമായ ട്രാഫിക്‌ ലംഘനങ്ങള്‍ പോലും മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന കഷ്‌ടങ്ങളാണ്‌ ചിത്രത്തില്‍ വിശദമായി പറയുന്നു. കണ്ണഞ്ചിപ്പിക്കുന്ന ലൊക്കേഷനുകളോ, ആക്ഷനഓ ഇല്ലെങ്കില്‍ പോലും സത്യസ്‌ന്ധമായി അവതരിപ്പിക്കുന്നുണ്ട്‌ ഈ സിനിമയില്‍.

ഒരു കുടുംബപശ്ചാത്തലത്തില്‍ നിന്നാണ്‌ കഥ ആരംഭിക്കുന്നത്‌. എന്നാല്‍ ഒരു സസ്‌പെന്‍സ്‌ ത്രില്ലറിന്റെ മൂഡിലേക്ക്‌ ചിത്രം മാറുകയാണ്‌. തുടര്‍ച്ചയായുള്ള കൊലപാതകങ്ങളുടെ കാരണം തേടലാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം. നായികയായി എത്തുന്ന സന്ധ്യാ രാജുവിന്റെ രചനാ നമ്പ്യാര്‍ എന്ന കഥാപാത്രത്തിലൂടെയാണ്‌ ചിത്രത്തിന്റെ കഥ വികസിക്കുന്നത്‌. നഗരത്തിലെ പ്രമുഖ പത്ര സ്ഥാപനത്തില്‍ ട്രെയിനി ജേര്‍ണലിസിറ്റായി ജോലി ചെയ്യാന്‍ എത്തുന്നതാണ്‌ രചന. ജോലി സ്ഥിരമാകുന്നതിന്‌ വ്യത്യസ്‌തമായ വാര്‍ത്തകള്‍ തേടിയുള്ള രചനയുടെ അന്വേഷണമാണ്‌ ചിത്രത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന്‌ വേഗതയേറ്റുന്നത്‌. വളരെ പെട്ടെന്നു തന്നെ ചിത്രം സസ്‌പെന്‍സ്‌ ത്രില്ലര്‍ മൂഡിലേക്കു മാറുന്നു.

ചിത്രത്തിന്റെ ആദ്യവും അവസാനവും സസ്‌പെന്‍സ്‌ കരുതിയിട്ടുണ്ട്‌. ഇത്‌ രസകരമാണ്‌. കേരളത്തില്‍ ട്രാഫിക്‌ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതില്‍ വീഴ്‌ച വരുത്തുന്നതിനെ നിശിതമായി തന്നെ വിമര്‍ശിക്കുകയും അതോടൊപ്പം റോഡപകടങ്ങളില്‍ പൊലിയുന്ന മനുഷ്യരുടെ കുടുംബങ്ങളിലെ അവസ്ഥയും ചിത്രം കാട്ടിത്തരുന്നു. അതുകൊണ്ടു തന്നെ നമുക്കു ചുറ്റും നടക്കുന്നതും പലപ്പോഴും നാം കാണാതെ പോകുന്നതോ നാം കണ്ണടയ്‌ക്കുകയോ ചെയ്യുന്നതായ യാഥാര്‍ത്ഥ്യങ്ങളെയാണ്‌ ഈ ചിത്രത്തില്‍ സംവിധായകന്‍ അനാവരണം ചെയ്യുന്നത്‌.

പരമ്പരാഗത രീതിയില്‍ നായികന്‍ നായിക സങ്കല്‍പങ്ങളെ ചിത്രം മാറ്റി നിര്‍ത്തിയിട്ടുണ്ട്‌. എല്ലാ കഥാപാത്രങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കിയിരിക്കുന്നു. രചനയായി എത്തിയ സന്ധ്യാ രാജുവന്റെ പ്രകടനം മികച്ചതാണ്‌. അതു പോല തന്നെ ഒരിടവേളയ്‌ക്കു ശേഷം ബിഗ്‌ സ്‌ക്രീനിലേക്കു തിരികെയെത്തിയ ജോമോള്‍, കൂടാതെ സൈജു കുറുപ്പ്‌ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളോട്‌ പരമാവധി നീതി പുലര്‍ത്തി. പോലീസ്‌ ഓഫീസറായി എത്തിയ വിജയ്‌ ബാബുവിന്റെ പ്രകടനവും കൈയ്യടി നേടുന്നതാണ്‌. മറ്റു താരങ്ങളായ പാര്‍വതി നമ്പ്യാര്‍, അജു വര്‍ഗീസ്‌, അശോകന്‍, ശ്രീജിത്‌ രവി എന്നിവരും തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി.

രാജേഷ്‌ ജയരാമന്റെ തിരക്കഥയാണ്‌ ചിത്രത്തിന്റെ നട്ടെല്ല്‌ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം. കാച്ചിക്കുറുക്കിയ കൃത്യമായ സംഭാഷണങ്ങള്‍. വളച്ചു കെട്ടലും നീട്ടിപ്പരത്തലുകളുമില്ലാതെ ഉപയോഗിച്ചിരിക്കുന്നു. കൃത്രിമത്വം ഇല്ല എന്നതാണ്‌ സംഭാഷണത്തിന്റെ സവിഷേത. കഥാപാത്രങ്ങള്‍ക്ക്‌ മികച്ച അഭിനയത്തിനുള്ള അവസരം കൂടി തിരക്കഥ നല്‍കുന്നു എന്ന പ്രത്യേകതയുമുണ്ട്‌.
ധനേഷ്‌ രവീന്ദ്രനാഥിന്റ ഛായാഗ്രഹണവും ചിത്രത്തിനു മുതല്‍ക്കൂട്ടാണ്‌. പ്രമേയത്തിന്റെ പ്രത്യേകതക്കും കഥയുടെ മൂഡിനുമനുസരിച്ചുളള ഫ്രെയിമുകള്‍ ഒരുക്കാന്‌ ധനേഷിനു കഴിഞ്ഞു. അരവിന്ദ്‌ ശങ്കറിന്റെ പശ്ചാത്തല സംഗീതവും ബാബു രത്‌നത്തിന്റെ എഡിറ്റിങ്ങും മികച്ചതായി.

ഒരു കച്ചവടസിനിമയ്‌കകുള്ള ചേരുവകകളൊന്നും ഈ ചിത്രത്തില്‍ ഇല്ലായിരിക്കാം. പക്ഷേ കലാമൂല്യമുള്ള ഒരു നല്ല സിനിമയാണ്‌ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഈ ചിത്രം കണ്ടിരിക്കണം.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക