കാലാനുസൃതമായ മാറ്റങ്ങള്‍ക്ക്
വിഥേയമാകാതെ ഇന്ത്യന്‍ സിനിമ നിര്‍ജീവമായിരിക്കുന്നുവെന്ന് സംവിധായകന്‍ വിപിന്‍
വിജയ് പറഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചലച്ചിത്രമേളയോടനുബന്ധിച്ച് നിള
തിയേറ്ററില്‍ നടന്ന ഇന്‍ കോണ്‍വര്‍സേഷനില്‍ സിനിമാ നിരൂപകന്‍ സി.എസ്.
വെങ്കിടേശ്വരനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ഇപ്പോള്‍
ചിത്രീകരിക്കപ്പെടുന്നത് നോണ്‍ ഫിക്ഷന്‍ സിനിമകളാണ്. പല കാലഘട്ടങ്ങളിലായി
ലോകസിനിമയിലുണ്ടായ പരീക്ഷണങ്ങളും ചലനങ്ങളും ഇന്ത്യന്‍ സിനിമയില്‍
പ്രതിഫലിച്ചിട്ടില്ല. യാഥാര്‍ഥ്യങ്ങള്‍ക്കപ്പുറം സഞ്ചരിക്കുന്നതാവണം സിനിമ.
ഇന്ത്യന്‍ ജനത ഒരേസമയം പുരോഗമനവാദികളും യാഥാസ്ഥിതികരുമാണ്. ഈ ചിന്താരീതിയുടെ
പ്രതിഫലനം സിനിമയിലും കാണാം. ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന സാംസ്‌കാരിക
ജീര്‍ണതയുടെ ഫലമായാണ് ചിത്രങ്ങള്‍ നിരോധിക്കപ്പെടുന്നത്. നൂതനമായ ആശയസമ്പാദന
രീതിയിലൂടെ മാത്രമേ രാഷ്‌ട്രീയ സെന്‍സര്‍ഷിപ്പുകളെ പ്രതിരോധിക്കാന്‍ സാധിക്കൂ.
ഇന്ത്യയിലെ മറ്റേതൊരു സാങ്കേതികവിദ്യയെപ്പോലെയും കൊളോണിയല്‍ ഇറക്കുമതിയാണ്
സിനിമ. ഡിജിറ്റല്‍ ടെക്‌നോളജിയുടെ കാലത്ത് ഷൂട്ട് ചെയ്യാതെതന്നെ സിനിമയെടുക്കാം
എന്ന സ്ഥിയാണ്. ദൃശ്യങ്ങളുടെ അതിപ്രസരിപ്പാണ് ഡജിറ്റല്‍ യുഗത്തിലെ സിനിമ.
സാങ്കേതികവിദ്യയല്ല സിനിമയെ നിയന്ത്രിക്കപ്പെടേണ്ടത്.
സിനിമയെക്കാളെറെ പ്രേക്ഷകന്‍
അതിന്റെ സാങ്കേതികവിദ്യയ്‌ക്ക് പ്രാധാന്യം നല്‍കുന്ന ഒരു സംസ്‌കാരമാണ് ഡിജിറ്റല്‍
യുഗം വളര്‍ത്തിയെടുത്തിരിക്കുന്നത്. ഫിലിം സ്‌കൂളുകള്‍ പോളിടെക്‌നിക്കുകളായി
ചുരുക്കപ്പെട്ടിരിക്കുന്നു. സിനിമയല്ല, അതിലെ ടെക്‌നോളജി മാത്രമാണ് ഫിലിം
ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പഠിപ്പിക്കുന്നത്. സത്യജിത്ത് റേ ഫിലിം
ഇന്‍സ്റ്റിറ്റിയൂട്ടും കൊല്‍ക്കത്ത നഗരവും തന്റെ സിനിമാ ജീവിതത്തില്‍ ഏറെ സ്വാധീനം
ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ചലച്ചിത്രമേളയുടെ ജൂറി അംഗം കൂടിയായ വിപിന്‍
വിജയുടെ എട്ട് സിനിമകളാണ് ഫിലും മേക്കേഴ്‌സ് ഇന്‍ ഫോക്കസ് എന്ന വിഭാഗത്തില്‍
മേളയില്‍ പ്രദര്‍ശിപ്പിച്ചത്.