തിരുവനന്തപുരം: ജനനേന്ദ്രിയം ഛേദിക്കപ്പെട്ട്,
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലില്‍ കഴിയുന്ന സ്വാമി
ഗംഗേശാനന്ദയെ പരാതിക്കാരിയായ പെണ്‍കുട്ടി സന്ദര്‍ശിച്ചു. അമ്മയ്ക്കൊപ്പം
ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടി ഗംഗേശാനന്ദയെ കാണാനായെത്തിയത്. 15
മിനിറ്റ് നേരം ഇവര്‍ സംസാരിച്ചു. ഇതിനിടെ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞപ്പോള്‍
സ്വാമി ആശ്വസിപ്പിക്കുകയും ചെയ്തു.
സ്വാമി ഗംഗേശാനന്ദയെ കണ്ടതിന് ശേഷം കരഞ്ഞുകൊണ്ടാണ് പെണ്‍കുട്ടി
പുറത്തേക്കു വന്നത്. തുടര്‍ന്നു പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തി കാമുകന്
അയ്യപ്പദാസ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി പരാതി
നല്കി. തന്റെയും ഗംഗേശാനന്ദയുടെയും പണം അയ്യപ്പദാസ് തട്ടിയെടുത്തതായും
പരാതിയില്‍ പറയുന്നു.
താന്‍ ആരുടെയും നിയന്ത്രണത്തിലല്ല. അയ്യപ്പദാസ് ഹൈക്കോടതിയില്‍ നല്കിയ
ഹേബിയസ് കോര്‍പസ് ഹര്‍ജി കളവാണെന്നും വീട്ടില്‍ താന്‍ സുരക്ഷിതയാണെന്നും
പെണ്‍കുട്ടി അറിയിച്ചു.
ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ യുവതിയെ നുണപരിശോധനയ്ക്ക്
വിധേയയാക്കാന്‍ തിരുവനന്തപുരം പോക്സോ കോടതി ഇന്നലെ അനുമതി
നല്‍കിയിരുന്നു. അന്വേഷണ സംഘത്തിന്റെ ആവശ്യത്തെ തുടര്‍ന്നാണ് യുവതിയെ
നുണപരിശോധനയ്ക്കും ബ്രെയ്ന്‍ മാപ്പിംഗിനും വിധേയയാക്കാന്‍ പോക്സോ കോടതി
അനുമതി നല്‍കിയത്. ഈ മാസം 22ന് യുവതിയോട് നേരിട്ടു ഹാജരായി
നിലപാടറിയിക്കാനും കോടതി വ്യക്തമാക്കി.
സ്വാമി ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളുകയും ചെയ്തു.
യുവതിയുടെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ജാമ്യം
അനുവദിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി ഇത്
അംഗീകരിച്ചില്ല.
യുവതിക്കെതിരെ പോലീസ് കേസെടുക്കില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്
തീരുമാനം. രണ്ട് ദിവസത്തിനകം കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിയ്ക്കും.
ജീവന് ഭീഷണിയുണ്ടെന്ന പരാതിയെത്തുടര്‍ന്ന് യുവതിക്ക് പോലീസ് സംരക്ഷണം
ഏര്‍പ്പെടുത്തി.
നിലവില്‍ ഗംഗേശാനന്ദയ്ക്കെതിരെ മാത്രമാണ് പോലീസ് കേസുള്ളത്.
യുവതിയ്ക്കെതിരെയും ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസിനെതിരെയും
കേസെടുക്കുന്ന കാര്യത്തില്‍ ഇനി ക്രൈംബ്രാഞ്ചാണ് തീരുമാനമെടുക്കേണ്ടത്.