Image

തന്റെ 'ഓരോ സിനിമയുടെ റിലീസിന്‌ മുന്‍പും അപഖ്യാതികള്‍ പ്രചരിപ്പിച്ച്‌ തകര്‍ക്കാന്‍ ശ്രമമെന്ന്‌ ദിലീപ്‌

Published on 24 June, 2017
 തന്റെ 'ഓരോ സിനിമയുടെ റിലീസിന്‌ മുന്‍പും അപഖ്യാതികള്‍ പ്രചരിപ്പിച്ച്‌ തകര്‍ക്കാന്‍ ശ്രമമെന്ന്‌  ദിലീപ്‌

കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി എന്ന സുനില്‍കുമാര്‍ സഹതടവുകാരന്‍ മുഖേന തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി ദിലീപ്‌ രംഗത്ത്‌. 

ഇപ്പോഴത്തെ അന്വേഷമം പ്രധാനമായും തന്റെ പരാതിയിന്മേലാണ്‌ നടക്കുന്നതെന്നും വിഷ്‌ണു എന്ന സഹതടവുകാരന്‍ മുഖേന തന്റെ പേര്‌ പറയാതിരിക്കാന്‍ സുനില്‍കുമാര്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടുവെന്നും ദിലീപ്‌ പറയുന്നു.
ദിലീപ്‌ പറയുന്നു..

`സുനില്‍കുമാറിന്റെ സഹതടവുകാരനായ വിഷ്‌ണു എന്നയാള്‍ എന്നെയല്ല വിളിച്ച്‌ ഭീഷണിപ്പെടുത്തിയത്‌. നാദിര്‍ഷയെയും അദ്ദേഹത്തിന്റെ സഹായിയെയുമാണ്‌. അതിന്റെ റെക്കോര്‍ഡ്‌ ചെയ്‌ത ഫോണ്‍കോളുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളുമായി കഴിഞ്ഞ ഏപ്രില്‍ 20നാണ്‌ ഡിജിപിക്ക്‌ പരാതി നല്‍കിയത്‌. അതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ്‌ ഇപ്പോള്‍ നടക്കുന്നത്‌. എന്റെ അമേരിക്കന്‍ ഷോയ്‌ക്ക്‌ മുന്‍പായിരുന്നു ഇത്‌. 

പലരും തങ്ങള്‍ക്കിഷ്ടമുള്ളതുപോലെ കാര്യങ്ങളെ വളച്ചൊടിക്കുകയാണ്‌. അന്വേഷണോദ്യോഗസ്ഥര്‍ക്ക്‌ മുന്നില്‍ എന്റെ പേര്‌ തന്നെ പറയണമെന്ന്‌ കുറേപ്പേര്‍ നിര്‍ബന്ധിക്കുന്നുവെന്നാണ്‌ വിഷ്‌ണു പറഞ്ഞത്‌. പൈസ കിട്ടിയില്ലെങ്കില്‍ പേര്‌ പറയുമെന്നും പറഞ്ഞു. ഒന്നരക്കോടി തരുന്നില്ലെങ്കില്‍ രണ്ട്‌ കോടി നല്‍കാന്‍ ആളുകളുണ്ടെന്നും പറഞ്ഞു..`


`അന്വേഷണത്തിനുവേണ്ടി എവിടെവരാനും ഞാന്‍ തയ്യാറാണ്‌. കാരണം ഇനിയിത്‌ വേറോരാള്‍ക്ക്‌ സംഭവിക്കരുത്‌. ഇത്‌ വെള്ളരിക്കാപ്പട്ടണമൊന്നുമല്ലല്ലോ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍. എന്റെ ഏത്‌ സിനിമ വരുന്നതിനും ഒരാഴ്‌ച മുന്‍പേ തുടങ്ങുമല്ലോ ഇപ്പോള്‍ 'കലാപരിപാടികള്‍'. 

എന്റെ സിനിമയുടെ റിലീസ്‌ ആളുകള്‍ ഇപ്പോള്‍ അങ്ങനെയാണ്‌ അറിയുന്നതുതന്നെ. എനിക്കെതിരേ ഗൂഢാലോചനയുണ്ടെന്ന്‌ വ്യക്തമാണ്‌. അതുകൊണ്ടുതന്നെ നിയമപരമായി നേരിടും. ആര്‍ക്കും ആരെയും എന്തും ചെയ്യാമെന്ന്‌ പറയുന്നത്‌ ശരിയല്ല. അന്വേഷണം ഇപ്പോള്‍ നല്ല രീതിയിലാണ്‌ പുരോഗമിക്കുന്നത്‌. ഇതേക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളില്‍ വരുംദിവസങ്ങളില്‍ പുറത്തുവരും. പൊലീസ്‌ അന്വേഷണത്തിലുള്ള കാര്യമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാവില്ല. പൊലീസിലും നിയമത്തിലും പൂര്‍ണവിശ്വാസമുണ്ട്‌. കാര്യങ്ങളെ വളച്ചൊടിക്കരുതെന്നാണ്‌ മാധ്യമങ്ങളോടുള്ള അപേക്ഷ..` 

ബ്ലാക്ക്‌മെയില്‍ സ്വഭാവമുള്ള പള്‍സര്‍ സുനിയുടെ പേരിലുള്ള കത്തും തനിക്ക്‌ ലഭിച്ചിട്ടുണ്ടെന്നും ഇയാളുമായി ഇതുവരെ യാതൊരു തരത്തിലുള്ള പബന്ധവുമുണ്ടായിട്ടില്ലെന്നും ദിലീപ്‌ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ ചിത്രീകരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലാണ്‌ ദിലീപ്‌. 

വരുംദിവസങ്ങളില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ ദിലീപിന്റെ മൊഴിയെടുക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക