വീടിന് മുമ്പിലായി ചത്ത
പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ മുസ്ലീം കര്‍ഷകനെ
മര്‍ദിച്ച് വീടിന് തീയിട്ടു. റാഞ്ചിയില്‍ നിന്നും 200 കിലോ മീറ്റര്‍ അകലെയുള്ള
ബേരിയാ ഹാത്തിയതാന്ദ് ഗ്രാമവാസിയായ ഉസ്‌മാന്‍ അന്‍സാരിയെയാണ് ജനക്കൂട്ടം
മര്‍ദിച്ചത് എന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. ചൊവാഴ്‌ച്ച ഉച്ചതിരിഞ്ഞാണ്
സംഭവം. അക്രമണത്തിനിരയായവരെ രക്ഷിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ ജനക്കൂട്ടം
കല്ലെറിഞ്ഞതായി പൊലീസ് വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.
കാലികര്‍ഷകനായ
ഉസ്‌മാന്‍ അന്‍സാരിയുടെ വീടിന് മുന്നിലായി പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനായിരുന്നു
ആക്രമം. അന്‍സാരിയാണ് പശുവിനെ കൊന്നത് എന്ന് ആരോപിച്ച് നൂറോളം പേര്‍
അന്‍സാരിയുടെ വീട് വളയുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യുന്നു.
30മിനിറ്റിന്കം 1000ല്‍ അധികം പേര്‍ തടിച്ചുക്കൂടി കൂട്ടമായെത്തി
അന്‍സാരിയെയും കുടുംബാംഗങ്ങളെയും മര്‍ദിക്കുകയും വീടിന് തീയിടുകയും ചെയ്‌തു. അസുഖം
മൂലമാണ് പശു ചത്തതെന്ന് പൊലീസ് വ്യക്തമായിട്ടുണ്ട്.അവശിഷ്ടങ്ങള്‍ മറവ്
ചെയ്യുന്നതിന് മുമ്പേ ജനക്കൂട്ടം മര്‍ദിക്കുകയായിരുന്നു.
അക്രമികളെ
തടയാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലേറ് നടന്നതായി ജാര്‍ഖണ്ഡ്
പൊലീസ് വക്താവ് ആര്‍കെ മുല്ലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം അറിഞ്ഞ്
സ്ഥലത്തെത്തിയ പൊലീസിന് അന്‍സാരിയെ രക്ഷിക്കുന്നതിന് വേണ്ടി രണ്ട്
മണിക്കൂറിലധികം പ്രയത്‌നിക്കേണ്ടി വന്നു. അന്‍സാരിയെയും കുടുംബാംഗങ്ങളെയും
ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ജനക്കൂട്ടം കല്ലേറിഞ്ഞതിനെ
തുടര്‍ന്ന് ആകാശത്തേക്ക് പൊലീസ് വെടിവെച്ചു.
വെടിവെയ്‌പ്പില്‍ പരിക്കേറ്റ കൃഷ്‌ണ
പണ്ഡിത് എന്ന വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കാലിലാണ് ഇയാള്‍ക്ക്
വെടിയേറ്റത്. 50ഓളം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കല്ലേറില്‍ പരിക്കേറ്റതായും
മുല്ലിക്ക് പറഞ്ഞു.
ഉസ്‌മാന്‍ അന്‍സാരിയുടേയും കൃഷ്‌ണ പണ്ഡിതിന്റെയും നില
തൃപ്‌തികരമാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിദഗ്‌ദ്ധ
ചികിത്സയ്‌ക്കായി ഇരുവരെയും ധന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.