ന്യൂയോര്‍ക്ക്: ഒഹായോയിലുള്ള പുത്രനെ സന്ദര്‍ശിക്കാനെത്തിയ മുന്‍
കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ ന്യൂയോര്‍ക്കിലെ കോണ്‍ഗ്രസ്
പ്രവര്‍ത്തകരുമായി സൗഹൃദം പങ്കിട്ടു.
രാഷ്ട്രീയമൊന്നും പറയാന്‍ താത്പര്യമില്ലെന്നു പറഞ്ഞ സുധീരന്‍ തന്റെ
ചിന്താഗതികള്‍ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുന്ന കാര്യം ചൂണ്ടിക്കാട്ടി.
പരിസ്ഥിതി സംബന്ധമായ കാര്യങ്ങള്‍ക്ക് ആണ് ഊന്നല്‍ നല്‍കുന്നത്.
ഇന്ത്യയില്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പിന്നോക്കമാണെങ്കിലും ആ സ്ഥിതി
തുടരുമെന്നു കരുതുന്നില്ല. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ വന്ന
ബി.ജെ.പി പ്രതീക്ഷിച്ച നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. ബഹുസ്വരതയാണ്
ഇന്ത്യയുടെ ശക്തി. അത് തകര്‍ന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍
ദോഷങ്ങളുണ്ടാകും.
നോട്ട് പിന്‍വലിച്ച നടപടി ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ കടുത്ത
ദുരിതത്തിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. അതിന്റെ ദോഷഫലങ്ങള്‍ തുടരുന്നു.
അതിനുശേഷം ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ജയിച്ചു എന്നതുകൊണ്ട് ജനത്തിന്റെ
കഷ്ടപ്പാട് ഇല്ലാതാവുകയോ ജനം ആ നടപടി ശരിവെച്ചുവെന്നോ അര്‍ത്ഥമില്ല.
കോണ്‍ഗ്രസുകാരന്‍ തന്നെയായ സര്‍ദാര്‍ പട്ടേലിനെ മഹത്വവത്കരിക്കുമ്പോള്‍
തന്നെ രാഷ്ട്രശില്‍പിയായ നെഹ്‌റുവിനേയും ഇന്ദിരാഗാന്ധിയേയും ജനമനസ്സില്‍
നിന്നു നീക്കാനും മോദിയും കൂട്ടരും ശ്രമിക്കുന്നു. നെഹ്‌റുവിന്റെ പേര്
പോലും ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കുന്നു. ആഫ്രിക്കയില്‍ നടന്ന
സമ്മേളനത്തില്‍ മോദി, നെഹ്‌റുവിന്റെ പേര് ഉപയോഗിച്ചില്ല. എന്നാല്‍
സിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും, ദക്ഷണാഫ്രിക്കന്‍ പ്രസിഡന്റ്
സുമോയും കോണ്‍ഗ്രസും നെഹ്‌റുവും ആഫ്രിക്കന്‍ സ്വാതന്ത്ര്യ
പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയ പ്രചോദനം ആവര്‍ത്തിച്ചു പറഞ്ഞു. കലവറയില്ലാതെ
ഇരുവരും നെഹ്‌റുവിനെ പുകഴ്ത്തി. മോദി തല താഴ്ത്തിപ്പോയി.
പക്ഷെ ഇന്ത്യയിലെ മാധ്യമങ്ങളൊന്നും അതേപ്പറ്റി മിണ്ടിയില്ല. സ്വതന്ത്ര
പത്രപ്രവര്‍ത്തനം നടത്തിയാല്‍ ശാരീരികമായ അക്രമങ്ങളോ കേന്ദ്ര ഏജന്‍സികളുടെ
അന്വേഷണമോ വരുമെന്ന ഭീതി നിലനില്‍ക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തിനു
ഭൂഷണമല്ലിത്. എന്‍.ഡി.ടി.വിയാണ് അടുത്തിടെ അധികാരികളുടെ അതൃപ്തിക്ക്
ഇടയായത്. അടിയന്തരാവസ്ഥയിലൊഴിച്ച് കോണ്‍ഗ്രസ് ഒരിക്കല്‍പ്പോലും ഭിന്നതകളെ
അടിച്ചമര്‍ത്തന്‍ശ്രമിച്ചിട്ടില്ല.
കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചത് അബദ്ധമായിപ്പോയെന്നു
തോന്നുന്നില്ല. വീഴ്ചയില്‍ രണ്ടു വാരിയെല്ലുകള്‍ക്ക് ക്ഷതം പറ്റി. നാലു
മാസമെങ്കിലും അനങ്ങാതിരിക്കണം. കാര്യപ്പെട്ട ഉത്തരവാദിത്വമേറ്റെടുത്തിട്ട്
ഒന്നും ചെയ്യാതിരിക്കുന്നത് തന്റെ മനസ്സാക്ഷിക്ക് ശരിയെന്നു തോന്നിയില്ല.
താത്കാലികമായി ചുമതല മറ്റൊരാളെ ഏല്‍പിക്കാമെങ്കിലും അതും ശരിയെന്നു
തോന്നിയില്ല.
രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമോ എന്ന ചോദ്യത്തിന് താന്‍ രാഷ്ട്രീയം വിട്ടുപോയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി.
പതിനൊന്നു മാസം താന്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ആകെ നടപടി എടുത്തത്
വകുപ്പ് ഡയറക്ടര്‍ക്കെതിരേ മാത്രമായിരുന്നു. സ്ഥലംമാറ്റത്തിനും മറ്റും
അന്ന് കൃത്യമായ മാനദണ്ഡമുണ്ടാക്കി. ഒരാള്‍ക്കും അതില്‍ ഒഴിവുകഴിവു
കിട്ടില്ലെന്നു വന്നപ്പോള്‍ ആദ്യമൊക്കെ എതിര്‍പ്പ് വന്നു. തന്റെ ബ്ലഡ്
പ്രഷറും കൂടി. പക്ഷെ ക്രമേണ എല്ലാവരും അത് അംഗീകരിച്ചു. അഴിമതിക്കാരനായ ഒരു
ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി അക്കാര്യം തുറന്നു പറഞ്ഞു. മേലാല്‍
ആവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. താന്‍ സ്ഥാനം വിടുന്നതുവരെ അയാള്‍
ഒരു കുഴപ്പവും കാണിച്ചില്ല.
നിയമം ഒരുപോലെയും ശക്തമായും നടപ്പാക്കിയാല്‍ കേരളത്തിലെ പല പ്രശ്‌നങ്ങളും
തീരും. അതുണ്ടാവുന്നില്ല. നിയമം ലംഘിച്ചാല്‍ ശിക്ഷ കിട്ടുമെന്ന ഭീതി ഇല്ല.
അതുപോലെ തന്നെ പരിസരം വൃത്തിയോടെ സൂക്ഷിക്കാനുള്ള സാമൂഹിക ബോധം നാം
കാണിക്കുന്നില്ല. അത് തികച്ചും ഖേദകരമാണ്. അത്യാധുനിക മെട്രോ ട്രെയിനില്‍
ഇതിനകം തന്നെ ഗ്രാഫിറ്റിയും മറ്റും കാണാന്‍ തുടങ്ങി. ഈ സ്ഥിതിമാറണം.
ഓഗസ്റ്റ് ആദ്യം അദ്ദേഹം നാട്ടിലേക്ക് മടങ്ങും.
ഓഗസ്റ്റ് 12-നു ക്വീന്‍സിലെ ഹില്‍ സൈഡ് അവന്യുവില്‍ നടത്തൂന്ന രണ്ടാമതു
ഇന്ത്യ പരേഡിന്റെബ്രോഷര്‍ സുധീരന്‍ ഉദ്ഘാടനം ചെയ്തു. മലയാളികള്‍ക്കു
പ്രാമുഖ്യമുള്ള പരേഡില്‍ എല്ലാവരും പങ്കെടുക്കാന്‍ സംഘാടകര്‍
അഭ്യര്‍ഥിച്ചു.
ജോസ് ജോര്‍ജ്, സുധീരനെ ഷാള്‍ അണിയിച്ചു
ക്വീന്‍സില്‍ ഡയാന ബാലന്റെ വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഐ.എന്‍.ഒ.സി
ചെയര്‍ ജോര്‍ജ് ഏബ്രഹാം, ജനറല്‍ സെക്രട്ടറി ഹര്‍ഭജന്‍ സിംഗ്, ജയചന്ദ്രന്‍,
തോമസ് ടി. ഉമ്മന്‍, വി. എം. ചാക്കോ, സി.ജി. ജനാര്‍ദനന്‍, ജോസ് ജോര്‍ജ്,
കോശി ഉമ്മന്‍, ലീല മാരേട്ട് മാധ്യമ പ്രവര്‍ത്തകരായ ജിന്‍സ്‌മോന്‍ സഖറിയ,
ഈപ്പന്‍ ജോര്‍ജ് തുടങ്ങി ഒട്ടേറെ പേര്‍ പങ്കെടുത്തു.