വിരിയാറുണ്ടായിരം സ്വപ്ന പുഷ്പങ്ങളെന്‍
കരളിന്റെ കന്നി വയല്‍ വരമ്പില്‍!
വരികയാണൊഴുകി, യൊഴുകിയെന്‍ മോഹത്തി
ന്നരുവികള്‍ തേനും, വയമ്പുമായി!
പുണരട്ടെ ഞാനീക്കുരുന്നിനെ, പ്രുകൃതിതന്‍
പുതുമയെ, പാല്‍നിലാ പുഞ്ചിരിയെ!
പൊതിയട്ടെ ഹര്‍ഷ പുളകമായ് കാലത്തിന്‍
പ്രണയത്തെ! പരിണാമ സ്പന്ദനത്തെ!
ഒരു വെറും 'മോളീക്യുളായി' ഞാനെവിടെയോ
തപസ്സിന്റെ നിദ്രയിലായിരുന്നു;
ഒരുവിളി, നിന്‍വിളി കേട്ട് ഞാനിന്നൊരു
നിലവിളക്കായ് നിന്റെ നാളമേന്തി!
'തമസോമാ' ച്ചങ്ങലക്കെട്ടിന്റെ തടവിലെന്‍
തലമുറ തേങ്ങി ക്കരഞ്ഞിടുന്‌പോള്‍,
അണയാത്ത 'ജ്യോതിര്‍ഗമയ ' തന്‍ മന്ത്രങ്ങ
ളൂരുവിട്ടാ ലിജ്ജന്മം സഫലമായി!
ഒരു കൊടുങ്കാറ്റിന്റെ പട്ടടക്കുള്ളില്‍ ഞാ
നൊരുപിടി ചാരമായ് മാറിയെങ്കില്‍,
കരയണ്ട, വിരിയുന്ന പൂനിലാപ്പാല്‍ പത
കുളിരിലെന്‍ മോഹം വിതുന്പി നില്‍ക്കും!''
അറിവിന്റെ യപ്പുറത്തകലത്തിലൊരുപാട്
നിറവുമായ് നില്‍ക്കുന്ന ചിത്രകാരന്‍ ,
വിരചിച്ചാലേതോ യുഗത്തിന്റെ കൈപിടി
ച്ചൊരുവേള വീണ്ടും ഞാന്‍ വന്നു പോകാം!