Image

ദുരിതപ്രവാസം അവസാനിപ്പിച്ച് ഹസീനയും ലക്ഷ്മിയും നാട്ടിലേയ്ക്ക് മടങ്ങി

Published on 15 July, 2017
ദുരിതപ്രവാസം അവസാനിപ്പിച്ച് ഹസീനയും ലക്ഷ്മിയും നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ദമ്മാം വനിതാ അഭയകേന്ദ്രത്തില്‍ രണ്ടു മാസമായി കഴിയേണ്ടി വന്നരണ്ടു വീട്ടുജോലിക്കാരികള്‍, നവയുഗം സാംസ്‌കാരികവേദിയും, സൗദി അധികാരികളും കൂട്ടായി നടത്തിയ പരിശ്രമത്തിനൊടുവില്‍, നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

മലയാളിയായ ഹസീനയും, ആന്ധ്രാപ്രദേശ് സ്വദേശിനിയായ ലക്ഷ്മിയുമാണ് പ്രവാസത്തിന്റെ ദുരിതങ്ങള്‍ അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയത്.

പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയായ ഹസീന പതിനെട്ടു മാസങ്ങള്‍ക്കു മുന്‍പാണ് ദമ്മാമില്‍ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. വിശ്രമമില്ലാത്ത ജോലിയും, ശകാരവും, മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നെങ്കിലും, നാട്ടിലെ പാവപ്പെട്ട വീട്ടുകാരുടെ സാമ്പത്തികഅവസ്ഥയെക്കരുതി എങ്ങനെയും ജോലിയില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ രണ്ടു മാസത്തിലൊരിയ്ക്കലെങ്കിലും ശമ്പളം കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് അതും കിട്ടാതെയായി. പതിനാറ് മാസം ആ വീട്ടില്‍ ജോലി ചെയ്തിട്ടും, പതിനൊന്നു മാസത്തെ ശമ്പളമേ കിട്ടിയുള്ളൂ. ഒടുവില്‍ സഹികെട്ട ഹസീന, ആരുമറിയാതെ ആ വീടിനു പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

വനിതാ അഭയകേന്ദ്രത്തില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജുമണിക്കുട്ടന്‍, ഹസീനയുടെ ദയനീയാവസ്ഥ മനസ്സിലാക്കി, അവരുടെ കേസ് ഏറ്റെടുത്തു. മഞ്ജു ഹസീനയുടെ സ്‌പോണ്‍സറെ ഫോണില്‍ ബന്ധപ്പെട്ടു സംസാരിച്ചെങ്കിലും കുടിശ്ശിക ശമ്പളം നല്‍കാന്‍ അയാള്‍ തയ്യാറായില്ല. ഏറെ നിര്‍ബന്ധിച്ചപ്പോള്‍ ഹസീനയുടെ പാസ്സ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ അഭയകേന്ദ്രത്തില്‍ കൊണ്ടുവന്നു തന്നു.

ആന്ധ്രാപ്രദേശ് കടപ്പ സ്വദേശിനിയായ ലക്ഷ്മി അഞ്ചു മാസങ്ങള്‍ക്കു മുന്‍പാണ് ഖഫ്ജിയിലെ ഒരു സൗദി ഭവനത്തില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. മൂന്നു മാസം അവിടെ രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്‌തെങ്കിലും, ഒരു മാസത്തെപ്പോലും ശമ്പളമോ, മതിയായ ഭക്ഷണമോ കിട്ടിയില്ല. അവസാനം ആ വീട്ടില്‍ നിന്നും ഒളിച്ചോടിയ ലക്ഷ്മി, പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലെ വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ട് ചെന്നാക്കി.

ലക്ഷ്!മിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഈ കേസ് ഏറ്റെടുത്ത മഞ്ജു മണിക്കുട്ടന്‍, സ്‌പോണ്‍സറുടെ നിസ്സഹരണം കാരണം, ഇന്ത്യന്‍ എംബസ്സി വഴി ലക്ഷ്മിയ്ക്ക് ഔട്ട്പാസ്സ് എടുത്തു കൊടുത്തു.

ഹസീനയ്ക്കും, ലക്ഷ്മിയ്ക്കും മഞ്ജു മണിക്കുട്ടന്‍ വനിതാ അഭയകേന്ദ്രം വഴി ഫൈനല്‍ എക്‌സിറ്റ് അടിച്ചു കൊടുത്തു. സൗദി സര്‍ക്കാര്‍ തന്നെ ഇവര്‍ക്ക് വിമാനടിക്കറ്റും നല്‍കി.
നിയമനടപടികള്‍ പൂര്‍ത്തിയായപ്പോള്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

ദുരിതപ്രവാസം അവസാനിപ്പിച്ച് ഹസീനയും ലക്ഷ്മിയും നാട്ടിലേയ്ക്ക് മടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക