Image

വാല്‍സിംഹാം നമ്മുടെ സ്വപ്നദേശം: മാര്‍ ജോസഫ് സ്രാന്പിക്കല്‍

Published on 17 July, 2017
വാല്‍സിംഹാം നമ്മുടെ സ്വപ്നദേശം: മാര്‍ ജോസഫ് സ്രാന്പിക്കല്‍

വാല്‍സിംഹാം: പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും സ്വര്‍ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാല്‍സിംഹാം എല്ലാ െ്രെകസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീര്‍ഥാടനത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിയില്‍ മുഖ്യകാര്‍മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ അഭിപ്രായപ്പെട്ടു. 

പാപരഹിതയും സ്വര്‍ഗാരോപിതയുമായ കന്യാമറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ന്ധആമേന്‍’’ എന്ന് പറയാന്‍ കാണിച്ച സന്മനസാണ് അവളെ സ്വര്‍ഗീയ റാണിയായി ഉയര്‍ത്തുവാന്‍ കാരണമെന്നും ദൈവഹിതത്തിനു ആമേന്‍ പറയുവാന്‍ പരിശുദ്ധ കന്യാമറിയത്തെപോലെ നമുക്കും ആവണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാന്പിക്കല്‍ ഓര്‍മിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയോടും സഭാപ്രവര്‍ത്തനങ്ങളോടും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ഥതയ്ക്കും താത്പര്യത്തിനും നന്ദി പറയുന്നതായും യുകെയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ മറ്റെല്ലാ െ്രെകസ്തവ കുടുംബങ്ങള്‍ക്കും വിശ്വാസ കാര്യത്തില്‍ മാതൃകയാണെന്നും മാര്‍ സ്രാന്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. യുകെയില്‍ പ്രവാസികളായി പാര്‍ക്കുന്ന എല്ലാവര്‍ക്കും വാല്‍സിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാര്‍ഥന സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തില്‍ വാല്‍സിംഹാം മാതാവിന്റെ തിരുനാള്‍ ഭക്തിസഹസ്രങ്ങള്‍ക്ക് സ്വര്‍ഗീയാനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

യുകെയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി രൂപത’ പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികവും കര്‍മ്മലമാതാവിന്റെ തിരുനാളും ഒന്നിച്ചു വരുന്ന അപൂര്‍വദിനം കൂടിയായിരുന്നു ജൂലൈ 16.

രാവിലെ ഒന്പതിന് ജപമാല പ്രാര്‍ഥനയോടെ തീര്‍ഥാടനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീര്‍ഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു. വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാര്‍ ജോസഫ് സ്രാന്പിക്കല്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി. മറിയം സ്വര്‍ഗീയ രാഞ്ജിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മാര്‍ സ്രാന്പിക്കല്‍ മാതാവിന്റെ രൂപത്തില്‍ കിരീടധാരണവും നടത്തി. തുടര്‍ന്ന് നേര്‍ച്ച വെഞ്ചെരിപ്പും നടന്നു.

11.30 മുതല്‍ 1.30 വരെ അടിമസമര്‍പ്പണത്തിന്റെയും വ്യക്തിപരമായ പ്രാര്‍ഥനകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ വിശ്വാസികള്‍ ഭക്തിപൂര്‍വം പങ്കുചേര്‍ന്നു. തീര്‍ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപത ബിഷപ് അലന്‍ ഹോപ്‌സും ഷ്‌റിന്‍ ഹെക്റ്ററും ബ്രിട്ടനില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറഞ്ഞു. തുടര്‍ന്നു നടന്ന ദിവ്യബലിയില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. 25 ല്‍ അധികം വൈദികര്‍ സഹകാര്‍മികരായിരുന്നു. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഗായകസംഘം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തിരുനാളിനു നേതൃത്വം നല്‍കിയ ഫാ. ടെറിന്‍ മുല്ലക്കര, സഡ്ബറി കമ്യൂണിറ്റി, അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിന്‍ കമ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക പ്രാര്‍ഥനയും നടന്നു.

ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിന്‍ കമ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ തിരുനാളിനു ആതിഥ്യമരുളുന്നത്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ഫാ. ടെറിന്‍ മുല്ലക്കര, രൂപത വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുര എന്നിവര്‍ സംസാരിച്ചു. തിരുനാളിന്റെ വിജയത്തിനുവേണ്ടി സഡ്ബറി കമ്യൂണിറ്റി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാര്‍ സ്രാന്പിക്കല്‍ പ്രത്യേകം അഭിനന്ദിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു ജോസഫ് കുന്നക്കാട്ട്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക