Image

ഹനുമാനെ പോലെ തന്നെ യജമാനഭക്തിയുടെ ഉദാഹരണമാണ് മന്ഥര

അനില്‍ കെ .പെണ്ണുക്കര Published on 23 July, 2017
ഹനുമാനെ പോലെ തന്നെ യജമാനഭക്തിയുടെ ഉദാഹരണമാണ് മന്ഥര
ഹനുമാനെ പോലെ തന്നെ രാമായണത്തിലെ യജമാനഭക്തിയുടെ ഉദാഹരണമാണ് കൈകേയിദാസിയായ മന്ഥര. രാമാഭിഷേകം ഇല്ലാതാക്കും വിധം കൈകേയി മനസിനെ പറഞ്ഞിളക്കി കലുഷിതമാക്കിയ മന്ഥര എന്ന ദാസിയെ ശ്രീരാമഭക്തികൊണ്ട് പലരും ഒരു ഏഷണിക്കാരിയായി അധിക്ഷേപിക്കാറുണ്ട്.

രാമായണത്തില്‍ നാം എല്ലാം വെറുക്കുന്ന ഒരു കഥാപാത്രവുമാണവര്‍ .കൈകേകിയുടെ ദാസിയാണവര്‍.ഒരു പക്ഷെ രാമായണ കഥയെ തിരിച്ചുവിട്ട കുടില ബുദ്ധിയുടെ ഉറവിടം എന്നൊക്കെ പറയാം .പക്ഷെ അവര്‍ കുടില ബുദ്ധിക്കാരി ആയിരുന്നോ.അവര്‍ അവരുടെ യജമാനത്തിയോട് അലപം സ്‌നേഹവും കുറും കാണിച്ചു ,അത്രതന്നെ .
“രാവണനെക്കൊല്‍വതിനുവനത്തിനു
ദേവകാര്യാര്‍ത്ഥം പുറപ്പെട്ടു രാഘവന്‍
മന്ഥരാവാക്യവും കൈകേയിചിത്ത നിര്‍
ബന്ധവും ദേവകൃതമെന്നറിക നീ”
ആരേയും ചാടിക്കേറി അധിക്ഷേപിക്കരുത് എന്ന വലിയൊരു സന്ദേശം അയോധ്യാ രാജാക്കന്മാരുടെ കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ഈ മന്ഥരാ നിരൂപണ വാക്യത്തിലുണ്ട്.

യഥാര്‍ഥത്തില്‍ അങ്ങനെ അധിക്ഷേപിക്കപ്പെടേണ്ടവളല്ല മന്ഥര. കാരണം തന്റെ യജമാനത്തിയോട് നേരും കൂറും ഉള്ളവളും യജമാനത്തിയുടെ അഭ്യുദയം മാത്രം ലക്ഷ്യമാക്കിയവളുമാണ് മന്ഥര എന്ന ദാസി. പഴയ രാജവംശങ്ങളില്‍ രാജാവിന്റെ ആദ്യത്തെ ഭാര്യയാണ് പട്ടമഹിഷി. അവളൊഴികെയുള്ള രാജപത്‌നിമാര്‍ ധര്‍മപത്‌നികളല്ല സപത്‌നികളാണ്. എന്നുവച്ചാല്‍ രാജാവിന്റെ ആദ്യഭാര്യയുടെ ദാസിമാര്‍ക്ക് സമാനരാണെന്നര്‍ഥം. സൗന്ദര്യാധിക്യം കൊണ്ടുമാത്രമാണ് ദശരഥരാജന്റെ പ്രിയഭാജനമാകാന്‍ മൂന്നാം ഭാര്യയായ കൈകേയിക്ക് കഴിഞ്ഞത്. ദശരഥന്റെ ആദ്യ ഭാര്യയായ കൗസല്യയുടെ പുത്രന്‍ രാമന്‍ രാജാധികാരം ഏല്‍ക്കുന്നതോടെ ദശരഥന്റെ അധികാര പ്രഭാവങ്ങള്‍ അപ്രസക്തമാവും. അതോടെ രാജാവിന്റെ പ്രേമഭാജനം എന്ന നിലയില്‍ കൈകേയിക്കുണ്ടായിരുന്ന പ്രാധാന്യവും പ്രാമാണ്യവും പോയ്‌പോകും. എന്നാല്‍ കൗസല്യയ്ക്ക് പുത്രനായ രാമന്‍ രാജ്യഭരണാധികാരിയാകുന്നതോടെ അധികാര പ്രഭാവങ്ങള്‍ രാജമാതാവെന്ന നിലയില്‍ കൂടുകയും ചെയ്യും. ഇതിന്റെ ഫലം കൈകേയി കൗസല്യയുടെ ദാസിയെപ്പോലെ കഴിയേണ്ടിവരും എന്നതാണ്. ഇങ്ങനെ കൈകേയിയുടെ പ്രഭാവം മങ്ങുന്നതില്‍ കൈകേയിദാസിയായ മന്ഥരയ്ക്ക് വല്ലാത്ത ഉത്കണ്ഠ തോന്നി. സ്വന്തം യജമാനത്തി ആരുമല്ലാതായി തീരുന്ന ഒരു അയോധ്യാപുരി സങ്കല്‍പിക്കാന്‍ പോലും കഴിയാത്തവിധം യജമാനഭക്തിയുള്ളവളായതിനാലാണ് മന്ഥര കൈകേയിയോട് രാമാഭിഷേകം തടയുവാന്‍ ഉപദേശിച്ചത്.

ഇത്രയും യജമാനഭക്തിയുള്ള വിശ്വസ്ത ദാസിമാരെ വളരെ ദുര്‍ലഭമായേ കാണാനാകൂ. രാവണനെ വധിക്കുക എന്നത് രാമന്റെ ലക്ഷ്യമാണ് .ശ്രീരാമന്‍ സീതാലക്ഷ്മണ സമേതം കാട്ടിലേയ്ക്ക് പോകാതിരുന്നെങ്കില്‍, സീതയെ രാവണന്‍ കട്ടുകൊണ്ടുപോകുകയോ, സീതയെ വീണ്ടെടുക്കുവാന്‍ രാമരാവണയുദ്ധമുണ്ടാവുകയോ, രാവണന്‍ വധിക്കപ്പെടുകയോ സംഭവിക്കില്ലായിരുന്നല്ലോ. അതിനാല്‍ രാവണവധം എന്ന രാമാവതാര ദൗത്യത്തിന് വഴിയൊരുക്കുന്ന അനേകം സംഭവങ്ങളില്‍ മന്ഥരയും അവരുടേതായ പങ്കു വഹിച്ചു എന്ന് വേണം കരുതാന്‍.അങ്ങനെ കരുതാന് വേണ്ടിയാണല്ലോ ആദികവി മന്ഥരയെ സൃഷ്ടിച്ചതും .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക