Image

ഷാഡോ കാമ്പെയിനുമായി റിപ്പബ്ലിക്കന്‍ പ്രത്യാശികള്‍: ഏബ്രഹാം തോമസ്

ഏബ്രഹാം തോമസ് Published on 07 August, 2017
ഷാഡോ കാമ്പെയിനുമായി റിപ്പബ്ലിക്കന്‍ പ്രത്യാശികള്‍: ഏബ്രഹാം തോമസ്
വാഷിങ്ടന്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണം ആറ് മാസം പിന്നിട്ടതേയുള്ളൂ. 2020 ലെ പ്രസിഡന്റ്  തിരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ തങ്ങളുടെ പേര് വരാന്‍ വേണ്ടി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ചില പ്രമുഖര്‍ സജീവ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഷാഡോ കാമ്പെയിനുമായി ഇവര്‍ മുന്നോട്ടു പോകുന്നതായാണ് റിപ്പോര്‍ട്ട്.

റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ടോം കോട്ടണും ബെന്‍ സാസിയും അയോവയില്‍ സന്ദര്‍ശനം നടത്തി. ഗവര്‍ണര്‍ ജോണ്‍ കസിഷ്ഠ ന്യൂഹാംപ് ഷെയറില്‍ വീണ്ടും സന്ദര്‍ശനം നടത്തുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് രാഷ്ട്രീയ പരിപാടികളില്‍ വളരെയധികം വ്യാപൃതനാണ്. പാര്‍ട്ടിയിലെ തന്നെ പലരും ഫലിത രൂപേണ പറയുന്നത് നമ്പര്‍ ടൂ ആയി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ രണ്ടാമൂഴത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളി ലാണ് പെന്‍സിന് താല്പര്യം എന്നാണ്.

പ്രസിഡന്റ്  ട്രംപിന്റെ ഭരണം കാര്യമായി അനുഭവപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. പക്ഷെ ഷാഡോ കാമ്പെയിന്‍ ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 1600 പെന്‍സില്‍വേനിയ അവന്യുവിലെ ഇപ്പോഴത്തെ താമസക്കാരന്‍(ട്രംപ്) ഈ  പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഉള്‍പ്പെടേണ്ട എന്ന പ്രതീതിയാണ് ഈ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയി ലെ  പ്രസിഡന്റ് ടിക്കറ്റ്  പ്രത്യാശികള്‍ പ്രമുഖ ദാതാക്കളെയും യാഥാസ്ഥിതിക താല്പര്യ സംഘങ്ങളെയും പ്രീണിപ്പിക്കുവാനും തങ്ങളെക്കുറിച്ച് മതിപ്പ് വര്‍ധി പ്പിക്കുവാനും  ഉള്ള തീവ്ര ശ്രമങ്ങളിലാണ്. ഇതെല്ലാം നടക്കുമ്പോള്‍ ട്രംപ് ഇതുവരെ താന്‍ രണ്ടാമതൊരു ഊഴത്തിന് ശ്രമിക്കുകയില്ല എന്ന് ഒരു സൂചനയും നല്‍കിയിട്ടില്ല എന്ന വസ്തുത കൂടി പരിഗണിക്കേണ്ടതുണ്ട്.

ട്രംപ് പ്രസിഡന്‍സിയെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകള്‍ സ്‌പെഷ്യല്‍ കോണ്‍സല്‍ റോബര്‍ട്ട് മ്യുള്ളര്‍ തന്റെ അന്വേഷണം ശക്തിപ്പെടുത്തുന്നത്. അടുത്ത ആഴ്ച ട്രംപ് എന്ത് ചെയ്യും എന്ന അനിശ്ചിതത്വം ഇവയെല്ലാം നാളിതുവരെ കേട്ടിട്ടില്ലാ ത്ത രാഷ്ട്രീയ നീക്കങ്ങളിലേയ്ക്ക് റിപ്പബ്ലിക്കന്‍ നേതാക്കളെ പ്രേരിപ്പിച്ചു എന്ന് വരാം. എന്നാല്‍ വൈറ്റ് ഹൗസ് വക്താവ് ലിന്‍ഡ് സേ വാള്‍ട്ടേഴ്‌സ് പറയുന്നത് പ്രസിഡന്റ് അയോവയില്‍ ഇപ്പോഴും ശക്തനാണ്. ഈ വിവരം അത്യാഗ്രഹികളായ റിപ്പബ്ലിക്കനുകള്‍ക്ക് അറിയാം എന്നാണ്. പാര്‍ട്ടിയുടെ വിവിധ തലങ്ങളിലെ പ്രമുഖര്‍ 2020 ലെ ബാലറ്റില്‍ ട്രംപിന്റെ പേര് ഉണ്ടാകുമോ എന്ന് വ്യക്തമായി പറയാനാകില്ല എന്ന് പ്രതികരിച്ചു. ഇവരില്‍ തിരഞ്ഞെടുത്ത ഔദ്യോഗിക സ്ഥാനം വഹിക്കുന്നവര്‍ പാര്‍ട്ടിക്ക് ഫണ്ട് നല്‍കുന്നവര്‍, തന്ത്രങ്ങള്‍ മെനയുന്നവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മറ്റുള്ളവര്‍ അത്ര ഗോപ്യമല്ലാതെ തന്നെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന തിരക്കിലാണ്.

അവര്‍ ഈ പ്രസിഡന്റില്‍ ദുര്‍ബലത കാണുന്നു. അരിസോണയില്‍ നിന്നുള്ള സെനറ്റര്‍ ജോണ്‍ മക്കെയിന്‍ പറയുന്നു. ഷാഡോ സ്ഥാനാര്‍ഥികള്‍ പുറമെ നല്‍കുന്ന സൂചന 2020 ല്‍ ട്രംപ് മത്സരിക്കുന്നില്ലെങ്കില്‍ മാത്രമേ തങ്ങള്‍ രംഗത്ത് ഉണ്ടാവൂ എന്നാണ്. പെന്‍സിന്റെ പല ഉപദേശകരും പാര്‍ട്ടി ദാതാക്കളോട് ട്രംപ് മത്സരിച്ചില്ലെങ്കില്‍ പെന്‍സ് (പ്രസിഡന്റ് സ്ഥാനത്തേയ്ക്ക്) മത്സരിക്കും എന്ന് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഒഹായൊ ഗവര്‍ണര്‍ കസിഷ് ഉറച്ച തീരുമാനത്തിലാണ്. 2016 ല്‍ പ്രൈമറിയില്‍ പരാജയപ്പെട്ട കസിഷ് ടെലിവിഷന്‍ ഇന്റര്‍വ്യൂകളിലും അനുചരരോടും ട്രംപ് വീണ്ടും  ഒരു  ഊഴത്തിന് ശ്രമിച്ചാലും താന്‍ മത്സരിക്കും എന്ന് തറപ്പിച്ച്  പറഞ്ഞു.

പെന്‍സിനെ ഒരു ഗതി നിയന്ത്രണശക്തിയായി ചിലര്‍ വിശേഷിപ്പിക്കുന്നു. ഒരു സ്വതന്ത്ര ശക്തി കേന്ദ്രത്തിന് പെന്‍സ് അടിത്തറയിട്ടു. റിപ്പബ്ലിക്കന്‍ ദാതാക്ക ളും ഭരണവുമായി ഒരു മാധ്യമമായി പെന്‍സ് മാറി.

പെന്‍സ് തന്റെ സ്വന്തം പൊളിറ്റിക്കല്‍ ഫണ്ട് റെയ്‌സിംഗ് കമ്മിറ്റി, ഗ്രേറ്റ് അമേരി ക്ക കമ്മിറ്റി ഉണ്ടാക്കി. ഇത് പെന്‍സിന്റെ രാഷ്ട്രീയ ഉദ്ദേശങ്ങളെക്കുറിച്ച് സംശയം സൃഷ്ടിക്കും എന്ന മുന്നറിയിപ്പ് അവഗണിച്ചു. പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മുന്‍ ഫണ്ട് റെയ്‌സര്‍ ജാക്ക് ഒളിവറിന്റെ സഹായം ഈ കമ്മിറ്റി രൂപീകരിക്കുന്നതിന് ഉണ്ടായി. ട്രംപിന്റെ പ്രൈമറികള്‍ക്ക് പുറത്തുനിന്ന് സഹായിച്ച അമേരിക്ക ഫസ്റ്റ് ആക്ഷന്റെ ധനശേഖരണത്തെ ഗ്രേറ്റ് അമേരിക്ക കമ്മിറ്റി പിന്നിലാക്കിയതായാണ് റിപ്പോര്‍ട്ട്.

വൈസ് പ്രസിഡന്റ് തന്റെ പുതിയ ചീഫ് ഓഫ് സ്റ്റാഫായി നിക്ക് അയേഴ്‌സി നെ നിയമിച്ചു. സാധാരണ വി പി മാര്‍ ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നാണ് ഈ നിയമം നടത്തുക. അയേഴ്‌സിനെ പുറത്ത് നിന്ന് കൊണ്ടു വന്നു എന്നാണ് ആരോപണം. പല തിരഞ്ഞെടുപ്പ് പ്രചരണ സംഘങ്ങളിലും  പ്രവര്‍ത്തിച്ച പരിചയം മാത്രമാണ് അയേഴ്‌സിനുള്ളത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി സംഘടനാ തലത്തില്‍ പലരും 2020 ല്‍ പാര്‍ട്ടിയുടെ മുഖമായി പെന്‍സിനെ ഉയര്‍ത്തിക്കാട്ടണമെന്ന അഭിപ്രായക്കാരാണ്. പെന്‍സില്‍വേനിയയില്‍ നിന്നുള്ള ജനപ്രതിനിധി ചാര്‍ളി ഡെന്റ് പറഞ്ഞു. ചിലര്‍ക്ക് ഇത് ആശയപരമായ കാരണങ്ങളാലാണ്. മറ്റു ചിലര്‍ക്ക് ഇത് പ്രത്യേകവും സവിശേഷവുമായ കാരണങ്ങള്‍ മൂലമാണ്

ഷാഡോ കാമ്പെയിനുമായി റിപ്പബ്ലിക്കന്‍ പ്രത്യാശികള്‍: ഏബ്രഹാം തോമസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക